കാമറൂണിൽ തട്ടിക്കൊണ്ടു പോയ ക്രൈസ്തവരെ മോചിപ്പിക്കണം: അഭ്യർത്ഥനയുമായി ഫ്രാൻസിസ് പാപ്പാ

തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടു പോയ വൈദികർ ഉൾപ്പെടെയുള്ള കത്തോലിക്കാ വിശ്വാസികളെ മോചിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. മാംഫെ രൂപതയിൽ തട്ടിക്കൊണ്ടു പോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി ഇന്നലെ മറ്റെരയിൽ നടന്ന ദിവ്യബലി സന്ദേശത്തിൽ പാപ്പാ അറിയിച്ചു. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെയുള്ളവരെ സെപ്റ്റംബർ 16-ന് രാത്രിയാണ് കാമറൂണിലെ ആംഗ്ലോഫോൺ മേഖലയിലെ എൻചാങ് ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ടു പോയത്.

തട്ടിക്കൊണ്ടു പോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് മോചനദ്രവ്യം നൽകാനുള്ള തീരുമാനം ഉപേക്ഷിച്ചത്. ‘ആംഗ്ലോഫോൺ ക്രൈസിസ്’ എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധമാണ് കാമറൂണിന്റെ സമാധാനം നശിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.