റോമാ രൂപതയിൽ നിന്നുള്ള 200 കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പ

റോമാ രൂപതയിലെ ബോർഗെസിയാനയിലുള്ള സെൻ്റ് ജോൺ മേരി വിയാനി ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് തയ്യാറെടുക്കുന്ന 200 കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ പതിനൊന്നാം തിയതിയാണ് ഫ്രാൻസിസ് പാപ്പായുടെ അപ്രതീക്ഷിത സന്ദർശനം.

വിശ്വാസത്തെ ആശ്ലേഷിക്കാനും പ്രാർഥനയിൽ ദൈവത്തിലേക്ക് തിരിയാനും പാപ്പ കുട്ടികളോട് ആഹ്വാനം ചെയ്തു. കൃതജ്ഞത, പ്രാർഥന, വിശ്വാസം എന്നിവയുടെ പ്രാധാന്യം പാപ്പ ഊന്നിപ്പറയുകയും വിചിന്തിനത്തിന്റെയും പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളിലൂടെ കുട്ടികളെ നയിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ, തങ്ങളുടെ പ്രിയപ്പെട്ടവരോടു മാത്രമല്ല, ദൈവത്തോടും നന്ദി പറയാൻ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ട്, ദൈനംദിന ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കുന്നതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.

പ്രാർഥനയുടെ പ്രാധാന്യത്തെ എടുത്തു കാണിച്ച പാപ്പ പ്രാർഥന ഒരിക്കലും ഇല്ലാതാകരുതെന്നും, പ്രത്യേകിച്ച് ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളിൽ പ്രാർഥന ഉപേക്ഷിക്കരുതെന്നും അവരോടു പങ്കുവച്ചു. രോഗങ്ങളിലും പ്രയാസങ്ങളിലും കർത്താവിന് നന്ദി പറയുന്നതിൽ നിന്ന് ശക്തി കണ്ടെത്തണമെന്ന് പാപ്പ കുട്ടികളോട് ആഹ്വാനം ചെയ്തു.

കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പ അവരുടെ പ്രാർഥനാ ശീലങ്ങളെക്കുറിച്ച് ചോദിച്ചു. ഭക്ഷണവും, കുടുംബവും, വിശ്വാസവും നൽകിയതിന് ദൈവത്തിന് നന്ദി പറയേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചു. ഒരുമിച്ചു നന്ദി പ്രകടിപ്പിക്കുന്നതിനും സമൂഹ പ്രാർഥനയുടെയും നന്ദിയുടെയും ബോധം വളർത്തിയെടുക്കുന്നതിനും പാപ്പ കുട്ടികളെ ഓർമ്മിപ്പിച്ചു.

കുട്ടികളുമായുള്ള സ്വതന്ത്ര സംഭാഷണത്തിൽ,രോഗത്തോടു മല്ലിടുന്ന ആലീസ് എന്ന കുട്ടി രോഗത്തിന്റെ നേരത്ത് എങ്ങനെ തനിക്ക് ദൈവത്തിന് നന്ദി പറയാ൯ കഴിയും എന്ന് ചോദിച്ചു. ഇരുൾ പൂണ്ട നിമിഷങ്ങളിലും ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള ക്ഷമ കർത്താവ് പ്രദാനം ചെയ്യുന്നുവെന്ന് പറഞ്ഞ് ഫ്രാൻസിസ് പാപ്പ അവളെ ആശ്വസിപ്പിച്ചു. വേദനാജനകമായ സമയങ്ങളിൽ ലഭിക്കുന്ന ശക്തിക്ക് നന്ദിയുടെ പ്രാർഥന അർപ്പിക്കാ൯ പാപ്പ കുട്ടികളോടു പറഞ്ഞു.

തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് അവരുടെ അന്നത്തെദിവസത്തെക്കുറിച്ച് ചിന്തിക്കാൻ കുട്ടികളെ ഉപദേശിച്ചുകൊണ്ടാണ് പാപ്പ കുട്ടികളുമായുള്ള കൂടികാഴ്ച അവസാനിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ കൃതജ്ഞതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പ കുട്ടികൾക്ക് നന്ദിയുടെ പ്രാർഥനയും ചൊല്ലിക്കൊടുത്തു.

ഫ്രാൻസിസ് പാപ്പ കുട്ടികൾക്ക് ജപമാലകളും ചോക്കലേറ്റ് മുട്ടകളും വിതരണം ചെയ്തു, കൂടാതെ, വരാനിരിക്കുന്ന പ്രത്യാശയുടെ ജൂബിലി വർഷത്തിന് മുന്നോടിയായി പ്രാർഥനാ ജീവിതത്തെ പിന്തുണയ്ക്കുന്നതിനായി മതബോധന അധ്യാപകർക്കും വൈദീകർക്കും പ്രാർഥനയെക്കുറിച്ചുള്ള കുറിപ്പുകളുടെ വാല്യങ്ങളും പാപ്പ സമ്മാനിച്ചു.

2025- ലെ ജൂബിലി വർഷത്തിനായുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായ പ്രാർഥനാവർഷത്തിൽ ഫ്രാൻസിസ് പാപ്പ നടത്താനുദ്ദേശിക്കുന്ന കൂടിക്കാഴ്ച്ചാപരമ്പരകളുടെ തുടക്കമായിരുന്നു കുട്ടികളുമായുള്ള ഈ സംവാദം. അവരുടെ വിശ്വാസത്തെ ആഴത്തിലാക്കാനും അവരുടെ ജീവിതത്തിൽ നന്ദിയുടെ മനോഭാവം വളർത്തിയെടുക്കാനും ഇത് സഹായിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.