മെയ് 03: വിശുദ്ധ ഫിലിപ്പോസ്

ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളാണ് വി. ഫിലിപ്പോസ്. അദ്ദേഹത്തിന്റെ ജന്മസ്ഥലം ഗലീലിയായ്ക്ക് അടുത്തുള്ള ബെത്സയ്ദയാണ്. ഈശോ പത്രോസിനെയും അന്ത്രയോസിനെയും വിളിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഫിലിപ്പോസിനെ വിളിക്കുന്നത്. അപ്പോള്‍ അദ്ദേഹം വിവാഹിതനും പിതാവുമായിരുന്നു. എന്നിട്ടും ഈശോയുടെ വിളിക്ക് പ്രത്യുത്തരം നല്കാന്‍ അദ്ദേഹം തെല്ലും വിമുഖത കാട്ടിയില്ല.

ഈശോയുടെ വിളി ലഭിച്ചയുടന്‍ തന്നെ തന്നോടൊപ്പം നഥാനിയേലിനെയും  ഫിലിപ്പോസ് ഈശോയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു (യോഹ. 1:45-46). അയ്യായിരം പേര്‍ക്ക് അപ്പം വര്‍ധിപ്പിച്ചുകൊടുക്കുന്നതിനു മുമ്പ് ഫിലിപ്പോസിനോട് ഈശോ ചോദിച്ചു: “ഇവര്‍ക്ക് ഭക്ഷിക്കാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും” (യോഹ. 6.5). “ഓരോരുത്തര്‍ക്കും അല്പം വീതം കൊടുക്കാൻ ഇരുനൂറ് ദനാറയ്ക്കുള്ള അപ്പം പോലും തികയുകയില്ല” (യോഹ. 6.7) എന്നായിരുന്നു ഫിലിപ്പോസിന്റെ ഉത്തരം. പിന്നീടൊരിക്കല്‍ ‘എന്റെ പിതാവിനെ അറിയുന്നവര്‍ എന്നെയും അറിയുന്നു’ എന്ന് ഈശോ അരുള്‍ചെയ്തപ്പോള്‍, ‘കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക’ എന്നു പറഞ്ഞതും പിലിപ്പോസാണ്.

ഈശോയുടെ ഉയിര്‍പ്പിനും പെന്തക്കുസ്തായ്ക്കും ശേഷം ഫിലിപ്പോസ് സുവിശേഷപ്രചരണത്തിനായി ഫ്രിജയിലേക്കു പോയി. അനേകരെ ക്രിസ്തുവിശ്വാസത്തിലേക്കു നയിച്ച ഫീലിപ്പോസ് ഏകദേശം എ.ഡി. 80-നോടടുത്ത് ഹീറോപ്പോളീസില്‍ വച്ച് രക്തസാക്ഷിയായി എന്നാണ് വിശ്വാസം.

വിചിന്തനം: ”ജീവിതത്തിലും മരണത്തിലും നീ ഈശോയുടെ കൂടെ വസിക്കുക. വിശ്വസ്തതയോടെ അവിടുത്തേക്ക് നിന്നെത്തന്നെ സമര്‍പ്പിക്കുക. എല്ലാവരും നിന്നെ കൈവെടിയുമ്പോള്‍, അവിടുത്തേക്കു മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.