കാമറൂണിൽ തട്ടിക്കൊണ്ടു പോകപ്പെട്ട അഞ്ച് വൈദികരുൾപ്പെടെ ഒൻപതു പേർ മോചിതരായി

കാമറൂണിൽ സെപ്റ്റംബർ 16-ന് തട്ടിക്കൊണ്ടു പോകപ്പെട്ട അഞ്ച് വൈദികരെയും ഒരു സന്യാസിനിയെയും മൂന്ന് വിശ്വാസികളെയും സുരക്ഷിതമായി മോചിപ്പിച്ചു. മാംഫെ ബിഷപ്പ് അലോഷ്യസ് ഫോണ്ടോങ് അബംഗലോയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വൈദികരും ഒരു സന്യാസിനിയും മൂന്ന് അത്മായരും തങ്ങളുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യാൻ പ്രാദേശിക ബിഷപ്പിനോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രക്ഷേപണം ചെയ്‌ത് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഒമ്പതു ബന്ദികളുടെയും മോചനം സാധ്യമായത്.

“തട്ടിക്കൊണ്ടു പോയ ഒമ്പതു പേരുടെയും മോചനം വളരെ സന്തോഷത്തോടെ ഞാൻ അറിയിക്കുന്നു. ഇവരുടെ മോചനത്തിൽ ദൈവത്തോട് നന്ദി പ്രകടിപ്പിക്കാനായി എല്ലാ വിശ്വാസികളും ജപമാല ചൊല്ലി പ്രാർത്ഥിക്കണം. പ്രാർത്ഥനയിൽ നിങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കട്ടെ” – സഭാദ്ധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഒക്‌ടോബർ 25 ചൊവ്വാഴ്‌ച സാൻ ജോസ് കത്തീഡ്രലിൽ കൃതജ്ഞതാബലി നടത്തുമെന്ന് മാംഫെ ബിഷപ്പ് അറിയിച്ചു. കാമറൂണിലെ വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷത്തിലെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണ് സെന്റ് മേരീസ് ഇടവകയ്ക്ക് നേരെയുണ്ടായ ആക്രമണം. 2016 -ൽ അഭിഭാഷകരും അധ്യാപകരും ഉൾപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.