ഇരകളെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകുന്ന കുടുംബങ്ങൾക്ക് തടവ് ശിക്ഷ നൽകാനൊരുങ്ങി നൈജീരിയൻ ഭരണകൂടം

തട്ടിക്കൊണ്ടുപോകപ്പെട്ട ഇരകളുടെ കുടുംബങ്ങളെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന ബില്ല് പാസാക്കി നൈജീരിയൻ സർക്കാർ. ഇരകളെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകുന്നവർക്ക് കുറഞ്ഞത് പതിനഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും ബില്ലിൽ പരാമർശിക്കുന്നു.

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ പതിവായിട്ട് കാലങ്ങളായി. 2014- ൽ ചിബോക്കിൽ നിന്ന് 276 സ്‌കൂൾ വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. അവരിൽ ഭൂരിപക്ഷം പെൺകുട്ടികളും ക്രൈസ്തവരായിരുന്നു. ചിബോക്ക് സംഭവത്തിന് ശേഷം തട്ടിക്കൊണ്ടുപോകലിന്റെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവ സ്‌കൂളുകൾക്കുപുറമെ ഇപ്പോൾ മുസ്ലീം, സർക്കാർ സ്‌കൂളുകളിലും ആക്രമണങ്ങൾ പതിവാണ്.

സമീപ വർഷങ്ങളിൽ ഇരകളെ മോചിപ്പിക്കാൻ അവരുടെ കുടുംബങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് മോചനദ്രവ്യമായി നൽകിയത്. ഇങ്ങനെ മോചനദ്രവ്യം നൽകുന്നതാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കിയതെന്നാണ് ബില്ലിന്റെ വക്താക്കൾ വാദിക്കുന്നത്. മോചനദ്രവ്യം നൽകാതിരുന്നാൽ , തട്ടിക്കൊണ്ടുപോകുന്നവർക്ക് ഇത്തരം പ്രവർത്തനങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുമെന്നും അവർ വാദിച്ചു. ജനങ്ങൾക്ക് ഫലപ്രദമായ സുരക്ഷ നൽകാൻ തയ്യാറാകാത സർക്കാരാണ് ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണമെന്നാണ് ഈ ബില്ലിനെ പ്രതോരോധിക്കുന്നവർ പറയുന്നത്.

തനിക്ക് ചില ഫുലാനി തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ആക്രമണങ്ങൾ തടയാൻ അവർക്ക് പണം നൽകിയിട്ടുണ്ടെന്നും ഒരിക്കൽ കടുന സംസ്ഥാനത്തിന്റെ ഗവർണർ നസീർ എൽ റുഫായി പരസ്യമായി പ്രസ്താവിച്ചിരുന്നു. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകണമെന്നും മോചനദ്രവ്യം നൽകി ഇരകളെ മോചിപ്പിക്കുന്നത് സംസ്ഥാന പ്രാദേശിക സർക്കാരുകൾ നിർത്തണമെന്നും നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വിറ്ററിൽ കുറിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.