പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി വൈറ്റ് ഹൗസിന് സമീപം നൈജീരിയൻ പ്രവർത്തകരുടെ റാലി

നൈജീരിയയിലെ ഭീകരവാദവും ക്രിസ്ത്യൻ പീഡനങ്ങളും അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജൂൺ 20-ന് വൈറ്റ് ഹൗസിന് സമീപം നടന്ന റാലിയിൽ നൈജീരിയൻ പ്രതിനിധികൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നൈജീരിയയിലെ തീവ്രവാദവും പീഡനങ്ങളും അവസാനിപ്പിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സേവ് നൈജീരിയ ഗ്രൂപ്പ് യുഎസ്എ പ്രസിഡന്റ് സ്റ്റീഫൻ ഒസെംവെഗി പറഞ്ഞു.

70 ശതമാനവും 45 വയസ്സിൽ താഴെയുള്ളതും, 24 കോടി ജനസംഖ്യയുള്ളതുമായ ഒരു രാജ്യം തീവ്ര ഇസ്ലാമിക ഭീകരതയുടെ കൈകളിൽ അകപ്പെടാതിരിക്കാൻ അമേരിക്ക ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഒസെംവെഗി ഊന്നിപ്പറഞ്ഞു. “നൈജീരിയ ഇന്ന് ആഗോള ജിഹാദിന്റെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. സിറിയയിലെപ്പോലെ ബോക്കോ ഹറാമും ഐസിസും ഇവിടെയും ശക്തമായാൽ, നൈജീരിയ മറ്റൊരു സിറിയയോ, അഫ്ഗാനിസ്ഥാനോ ആയി മാറിയേക്കാം. അതിന്റെ അർഥം അവരുടെ പ്രധാന ലക്ഷ്യം വീണ്ടും സംഘടിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിനെ ആക്രമിക്കുക എന്നതാകും”- അദ്ദേഹം പറഞ്ഞു.

ബോക്കോ ഹറാം, ഐസിസ് തുടങ്ങിയ ഭീകര സംഘടനകൾക്ക് മിഡിൽ ഈസ്റ്റിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ തടയാൻ അമേരിക്ക ഇടപെടണമെന്ന് ഒസെംവെഗി ആവശ്യപ്പെട്ടു. സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ പീഡനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഫുലാനി തീവ്രവാദികളുടെ പീഡനം മൂലം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവർ നേരിടുന്ന മാനുഷിക പ്രതിസന്ധിയിലേക്കും അദ്ദേഹം അമേരിക്കയുടെ ശ്രദ്ധ ക്ഷണിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.