തുർക്കിയിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ഇസ്ലാം മതവിശ്വാസികളുടെ ആക്രമണം

തുർക്കിയിലെ മർദിൻ ഗ്രാമത്തിൽ അസ്സീറിയൻ ക്രൈസ്തവ കുടുംബത്തിനു നേരെ ഇസ്ലാം മതവിശ്വാസികളുടെ ആക്രമണം. ജൂൺ അഞ്ചിനാണ് ആക്രമണം നടന്നത്. അൻപതോളം മുസ്ലിങ്ങൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം നടന്ന അതേ ദിവസം തന്നെയാണ്, നൂറു വർഷങ്ങളായി അടച്ചിട്ടിരുന്ന മോർ ഗീവർഗീസ് ദേവാലയം വീണ്ടും തുറന്നത്. 2015-ൽ ഈ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയതാണ്. ദേവാലയത്തിൽ നിന്ന് മടങ്ങിയെത്തിയ ക്രൈസ്തവ കുടുംബത്തെ അക്രമികൾ വടികളുപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ കൃഷിയിടം അവർ അഗ്നിക്കിരയാക്കി. മർദിൻ ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബമാണ് ഇവരുടേത്.

“ഞങ്ങളെ ഗ്രാമത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. എന്നാൽ ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ ഇവിടെത്തന്നെ തുടരും” – ആക്രമിക്കപ്പെട്ട കുടുംബം പറഞ്ഞു.

ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് ഈ ആക്രമണത്തിനു പിന്നിലെന്നാണ് ചിലർ പറയുന്നത്. ഇത്തരത്തിലുള്ള തർക്കങ്ങൾ മർദിനിൽ പതിവാണ്. വംശഹത്യ മൂലം പല ക്രൈസ്തവരും ഇവിടെ നിന്ന് പലായനം ചെയ്‌തിട്ടുണ്ട്‌. ഇതിനെ തുടർന്നാണ് ദേവാലയങ്ങളുടെയും ഭൂമിയുടെയും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം മർദിനിൽ പതിവായത്.

കിഴക്കൻ തുർക്കിയിൽ താമസിക്കുന്ന ക്രൈസ്തവർക്കു നേരെ ധാരാളം ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. വംശഹത്യ മൂലം ക്രൈസ്തവ ഭൂരിപക്ഷമുണ്ടായിരുന്ന ഗ്രാമങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒരോ ക്രൈസ്തവ കുടുംബങ്ങൾ മാത്രമാണ്. ഒരുകാലത്ത് അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ സാന്നിധ്യത്തിന്റെ സാക്ഷ്യമായി ക്രൈസ്തവ ദേവാലയങ്ങൾ മാത്രം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.