നൈജീരിയയിലെ കത്തോലിക്കാ രൂപതയായ കാറ്റ്‌സിനയിൽ 700-ലധികം ക്രൈസ്തവർ ഈസ്റ്റർ ഞായറാഴ്ച മാമ്മോദീസ സ്വീകരിച്ചു. ഇവിടെ ക്രൈസ്തവർക്കെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ നടക്കുന്ന സ്ഥലമാണ്. ഏപ്രിൽ മൂന്നിനു നടത്തിയ അഭിമുഖത്തിൽ, ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2023 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പയാണ് കത്സിന രൂപത സ്ഥാപിച്ചത്.
“രൂപത സ്ഥാപിതമായ ശേഷമുള്ള ആദ്യത്തെ ഈസ്റ്റർ ആഘോഷത്തിനായി കത്തീഡ്രലിൽ എല്ലാവരും ഒത്തുകൂടി. ഒരു രൂപത എന്ന നിലയിൽ ഞങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതത്വ വെല്ലുവിളികൾക്കിടയിലും 700-ലധികം ആളുകൾ മാമ്മോദീസ സ്വീകരിച്ച് പരിശുദ്ധ കുർബാന സ്വീകരിച്ചു. ക്രൈസ്തവർ ന്യൂനപക്ഷമാണെന്നു കരുതുന്ന സ്ഥലങ്ങളിൽപോലും ദൈവം പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളമാണിത്. കാലക്രമേണ, വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ബിഷപ്പ് മൂസ പറഞ്ഞു.
കാറ്റ്‌സിനയിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം മൂലം ആയിരക്കണക്കിന് ആളുകളെ ഇതിനകം മാറ്റിപ്പാർപ്പിച്ചതായി ബിഷപ്പ് അഭിപ്രായപ്പെട്ടു. നോമ്പുകാലത്ത് കറ്റ്‌സിന സംസ്ഥാനത്തെ പ്രാദേശിക സർക്കാരുകളിൽ നിന്ന് കുടിയിറക്കപ്പെട്ട 45 കുടുംബങ്ങളെ താൻ സന്ദർശിച്ചതായി അദ്ദേഹം പറഞ്ഞു.