ഏകീകൃത കുർബാന വിഷയത്തിൽ പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത് മാർ ജോർജ് ആലഞ്ചേരി

എറണാകുളം – അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക – അത്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനന്റ് സിനഡ് ചുമതലപ്പെടുത്തി. ആര്‍ച്ചുബിഷപ്പ് മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റുപ്പറമ്പിൽ സിഎംഐ എന്നീ പിതാക്കന്മാരാണ് കമ്മിറ്റിയിലുള്ളത്.

നാളെ നവംബർ 25- ന് ഉച്ച കഴിഞ്ഞാണ് ചർച്ച ക്രമീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25, 26, 27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഏവരെയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിതഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.