സാമൂഹിക തിന്മകൾക്കെതിരായ ബോധവൽക്കരണ പരിപാടികളുമായി സഭ മുന്നോട്ടുപോകും: കെസിബിസി ജാഗ്രത കമ്മീഷൻ

ഭീകരവാദവും പ്രണയ ചതികളും ഈ കാലഘട്ടത്തിലെ ചില യാഥാർഥ്യങ്ങളാണ് എന്ന വാസ്തവം ഉൾക്കൊണ്ടുകൊണ്ട് കേരള കത്തോലിക്കാ സഭ പലപ്പോഴും ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതാണ്. നിയമത്തിലെ പഴുതുകളും ആനുകൂല്യങ്ങളും, ഒപ്പം സമൂഹത്തിന്റെ അജ്ഞതയും മുതലെടുത്തുകൊണ്ട് ചില തൽപരകക്ഷികൾ നടത്തിവരുന്ന ഗൂഢനീക്കങ്ങൾ പലപ്പോഴും തുറന്നുകാണിക്കുകയുണ്ടായിട്ടുണ്ട്.

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നത് പലപ്പോഴായി സർക്കാരിന് മുന്നിൽ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഭരണ സംവിധാനങ്ങൾ ഇത്തരം വിഷയങ്ങളെ പതിവായി അവഗണിക്കുകയും, മാധ്യമങ്ങൾ പലപ്പോഴും വാസ്തവങ്ങൾ മറച്ചുവയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സഭാനേതൃത്വം വിശ്വാസികൾക്ക് ബോധവൽക്കരണം നടത്തുന്നതിനെ ആരും അസ്വസ്ഥതയോടെയും തെറ്റിദ്ധാരണാജനകമായും സമീപിക്കേണ്ടതില്ല.

സമൂഹത്തിന്റെ അജ്ഞത നീക്കുന്നതിനും, യുവജനങ്ങൾ കെണികളിൽ അകപ്പെടുന്നത് തടയുന്നതിനും ഉതകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുമായും, സാമൂഹിക തിന്മകൾക്കെതിരെ നിന്താന്ത ജാഗ്രതയോടെയും സഭാ നേതൃത്വവും രൂപതകളും മുന്നോട്ടുപോവുക തന്നെ ചെയ്യും. ജാഗ്രതാ സമിതികൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.