വിശുദ്ധ നാട്ടിൽ നിരപരാധികൾ വധിക്കപ്പെടുന്നുവെന്നു വെളിപ്പെടുത്തി ഫ്രാൻസിസ്കൻ വൈദികൻ

ഇസ്രായേൽ – പലസ്തീൻ സംഘർഷത്തിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിൽ, ക്രൈസ്തവരായ സഹോദരങ്ങളുടെ ഭാവി ഇരുളടഞ്ഞതാകുന്നുവെന്ന് വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഇബ്രാഹിം ഫാൽത്താസ്. നിരപരാധികളായ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത വിശുദ്ധ നാട് ഇന്ന് നരകമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സിറിയൻ മെത്രാനായ ജാക്വസ് മൗറാദും പങ്കുവച്ചു.

യേശു ജീവിച്ച നാട്ടിൽ ക്രിസ്ത്യാനികളായി ജീവിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെ ഹനിക്കുന്ന രീതിയിലാണ് യുദ്ധം അതിന്റെ രൂക്ഷതയിൽ മുൻപോട്ടു പോകുന്നത്. ഗാസയിലെ തിരുക്കുടുംബ ദൈവാലയത്തിൽ മാത്രം എണ്ണൂറോളം ക്രിസ്ത്യാനികളാണ് അഭയം തേടിയിരിക്കുന്നത്. അവരിൽ പലരും പലവിധ രോഗങ്ങളാൽ മരണപ്പെടുന്ന അവസ്ഥകളും ഫാ. ഇബ്രാഹിം വേദനയോടെ എടുത്തുപറഞ്ഞു.

വിശുദ്ധ നാട്ടിൽ തീർഥാടകർ ഇല്ലാത്തതിനാൽ പലരുടെയും ജോലി നഷ്ടപ്പെട്ട സ്ഥിതിയും അതിദയനീയമാണ്. എങ്കിലും വിശ്വാസത്തിന് മാതൃകാപരമായ വിധത്തിൽ സാക്ഷ്യംവഹിക്കുന്ന അവരുടെ ജീവിതം പ്രത്യാശ പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളായ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വെടിനിർത്തൽ മാത്രമാണ് പരിഹാരമാർഗമെന്നും അദ്ദേഹം നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.