മാർ സൈമൺ സ്റ്റോക്ക് പാലാത്രയുടെ സംസ്കാരം ഇന്ന് ജഗദൽപുർ കത്തീഡ്രലിൽ

ജഗദൽപുർ സീറോമലബാർ രൂപതയുടെ എമരിറ്റസ് ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര സിഎംഐ (87) യുടെ കബറടക്കം ഇന്ന് ഉച്ച കഴിഞ്ഞു രണ്ടിന് ജഗദൽപുർ സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ജഗദൽപുർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ സിഎംഐ, റായ്പുർ ബിഷപ്പ് വിക്ടർ ഹെൻറി ഠാക്കൂർ എന്നിവരുൾപ്പെടെ 11 ബിഷപ്പുമാർ സഹകാർമ്മികരായിരിക്കും.

സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ-സാമൂഹ്യ-സാമുദായികരംഗത്തെ നൂറുകണക്കിന് ആളുകൾ ആദരവ് അർപ്പിക്കാനെത്തുകയാണ്. ചങ്ങനാശേരിയിൽ നിന്നുള്ള ബന്ധുക്കളും കുടുംബാംഗങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.

ചങ്ങനാശേരി വടക്കേക്കര പാലാത്ര ഫിലിപ്പ് – മേരി ദമ്പതികളുടെ മകനാണ് മാർ സൈമൺ സ്റ്റോക്ക് പാലാത്ര. 1972 കാലഘട്ടത്തിലാണ് ഫാ. സൈമൺ സ്റ്റോക്ക് പാലാത്ര ജഗദൽപൂരിൽ മിഷൻ പ്രവർത്തനത്തിനായി എത്തിച്ചേർന്നത്. 1993 മാർച്ച് 19- ന് ജോൺ പോൾ രണ്ടാമൻ പാപ്പാ സൈമൺ സ്റ്റോക്ക് പാലാത്രയെ ജഗദൽപുർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു. അര നൂറ്റാണ്ടോളം ജഗദൽപൂരിലെ ആദിവാസിമേഖലകളിൽ ത്യഗനിർഭരമായ സേവനത്തിലൂടെ ജീവകാരുണ്യ ശുശ്രൂഷാ സേവനങ്ങൾ നിർവഹിച്ചാണ് ഇദ്ദേഹം വിട വാങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.