
ഇന്ത്യയിൽ വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ ദിവ്യകാരുണ്യ അദ്ഭുതത്തിന് ദൃക്‌സാക്ഷിയായ വൈദികൻ ഫാ. തോമസ് പത്തിക്കൽ (73) അന്തരിച്ചു. ജൂലൈ 21- ന് കരുവഞ്ചാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ജൂലൈ 24 വെള്ളിയാഴ്‌ച മൃതസംസ്ക്കാരം വിളക്കന്നൂർ ക്രിസ്തുരാജ ദൈവാലയ സെമിത്തേരിയിൽ നടക്കും. രാവിലെ 06 മണിക്ക് മൃതസംസ്‌കാരശുശ്രൂഷകളുടെ ആദ്യഭാഗവും വിശുദ്ധ കുർബാനയും കരുവഞ്ചാൽ പ്രീസ്‌റ്റ് ഹോമിൽ നടക്കുന്നതാണ്. വെള്ളിയാഴ്‌ച രാവിലെ 8 മുതൽ വിളക്കന്നൂർ ക്രിസ്‌തുരാജ ദൈവാലയത്തിൽ പൊതുദർശനവും 10 മണിക്ക് മൃതസംസ്‌കാരശുശ്രൂഷയും ആരംഭിക്കും.
തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ക്രിസ്‌തുരാജ ദൈവാലയത്തിൽ ദിവ്യകാരുണ്യ അദ്ഭുതം 2011 നവംബർ 15നാണ് സംഭവിക്കുന്നത്. ഫാ. തോമസ് പതിക്കൽ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞു വരികയായിരുന്നു. വിശുദ്ധ കുർബാനയിൽ റൂഹാക്ഷണ പ്രാർഥനയുടെ സമയത്താണ് ഈ അദ്ഭുതം സംഭവിച്ചത്. തുടർന്നു തിരുവോസ്തി വികാരിയച്ചൻ അരുളിക്കയിൽ വയ്ക്കുകയും വി. കുർബാന പൂർത്തിയാക്കുകയും ചെയ്തു. വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ദൈവശാസ്ത്ര പഠനങ്ങൾക്കും ശേഷമാണ് അദ്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്.




