വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ രൂപതാ വൈദികൻ അന്തരിച്ചു

ആലപ്പുഴ രൂപതാംഗമായ ഫാ. റെൻസൺ പൊള്ളയിൽ അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അന്ത്യം. അദ്ദേഹത്തിന് 41 വയസ്സായിരുന്നു.

അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഭവനത്തിലും തുടർന്ന് ഇടവക ദൈവാലയത്തിലും ഇന്ന് രാത്രി (മെയ് 11, 2022 ) ഒൻപത് മണിയോടു കൂടി പൊതു ദർശനത്തിനു വെക്കും. അദ്ദേഹത്തിന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ മെയ് 12 – ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് നടത്തപ്പെടും.

ആലപ്പുഴ രൂപത സേവ്യർ ദേശ് ഇടവക പൊള്ളയിൽ തോമസിൻ്റെയും (ഉമ്മച്ചൻ്റയും) റോസിയുടെയും മകനായി 1981 മെയ് 31 – ന് ആണ് ജനനം. 2009 – ൽ പൗരോഹിത്യം സ്വീകരിച്ചു. 2009 ഏപ്രിൽ 27 ന് ബിഷപ്പിൻ്റെ സെക്രട്ടറിയായും, വൈസ് ചാൻസലറായും ബിഷപ്പ് കൂരിയ നോട്ടറിയായും നിയമിതനായി. ഇക്കാലയളവിൽ കാത്തലിക് ലൈഫിൻ്റെ എഡിറ്ററുമായിരുന്നു. 2011 – ൽ ആലപ്പുഴ രൂപതയിലെ വട്ടായാൽ സെന്റ് പീറ്റേഴ്സ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു.

2012 മെയ് 16 -ന് ചെട്ടികാട് വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിൻ്റെ ചാപ്ളിനായി ചുമതലയേറ്റു. 2018 ജൂലൈ 25 മുതൽ രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവൻ ഡയറക്ടാറായും ആലപ്പുഴയിലെ ‘മോർണിങ് സ്റ്റാർ’ സ്കൂൾ മാനേജരായും നിയമിതനായി. 2020 ജൂലൈ 10 മുതൽ ബാംഗ്ലൂരിൽ കാനൻ ലോ പഠനം ആരംഭിച്ചു. ഈ പഠനത്തിൻ്റെ അവധിക്കാലത്ത് 2022 മെയ് അഞ്ചു മുതൽ അഴീക്കൽ സെൻ്റ് സേവ്യേഴ്സ് ഇടവകയിൽ താല്ക്കാലിക ഉത്തരവാദിത്വത്തോടെ നിയമിതനായി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.