ഗർഭഛിദ്രം അവകാശമാക്കാനുള്ള നീക്കത്തിനെതിരെ യൂറോപ്യൻ മെത്രാന്മാർ

ഗർഭഛിദ്രം നിയമവിധേയമാക്കി അടിസ്ഥാന അവകാശമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി യൂറോപ്യൻ മെത്രാൻ സമിതി. യൂറോപ്യൻ മൗലികാവകാശങ്ങളുടെ പ്രമാണരേഖയിൽ ഗർഭഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടുത്തുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ്‌ മെത്രാൻ സമിതി പ്രതിഷേധം അറിയിച്ചത്.

“ഗർഭഛിദ്രം ഒരിക്കലും മൗലികാവകാശമായി കാണുവാൻ കഴിയില്ല. ഗർഭഛിദ്രം അംഗീകരിച്ചുകൊണ്ടല്ല സ്ത്രീകളുടെ ഉന്നമനവും അവരുടെ അവകാശങ്ങളും നേടിയെടുക്കേണ്ടത്. സ്ത്രീകൾക്ക് തങ്ങളുടെ മാതൃത്വം, സമൂഹത്തിനും വ്യക്തിപരമായും നൽകപ്പെട്ട ഒരു അമൂല്യ ദാനമെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ സാധിക്കുന്ന ഒരു യൂറോപ്പിനുവേണ്ടിയാണ് തങ്ങൾ ആഗ്രഹിക്കുന്നത്”- മെത്രാൻ സമിതി പ്രസ്താവിച്ചു.

വ്യത്യസ്ത സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുവാൻ യൂറോപ്യൻ യൂണിയന് ബാധ്യത ഉണ്ടെന്നും, ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രവും ആശയങ്ങളും മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റാണെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. ഒരു അമ്മയാകുക എന്നത് വ്യക്തിപരവും സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ലെന്നും യൂറോപ്പിലെ ജനങ്ങളുടെയും ഭരണഘടനയുടെയും പാരമ്പര്യത്തിനാണ് അധികൃതർ ഊന്നൽ നൽകേണ്ടതെന്നും പ്രസ്താവനയിൽ മെത്രാന്മാർ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.