
സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ചോരമണക്കുന്ന തെരുവുകളിൽ, ഭയത്തിന്റെയും നിശബ്ദതയുടെയും കാറ്റടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ദൈവാലയങ്ങൾക്ക് തീയിടപ്പെടുകയും, വിശ്വാസം കുറ്റകൃത്യമായി മാറുകയും ചെയ്ത ആ നാളുകളിലാണ് ‘പെട്ര’ എന്ന പെൺകുട്ടി ചരിത്രത്തിന്റെ താളുകളിലേക്ക് നടന്നു കയറിയത്. ആയുധമേന്തിയ പടയാളികളുടെ കണ്ണുവെട്ടിച്ച്, സ്വന്തം ജീവൻ തൃണവൽക്കരിച്ച് അവൾ ശ്രമിച്ചത് ഒരു തിരുവോസ്തി കാത്തുസൂക്ഷിക്കാനായിരുന്നു.
അദ്ഭുതകരമായ ആ സാഹസിക യാത്ര
സ്പെയിനിലെ കത്തോലിക്കാ സഭയ്ക്ക് മേൽ പീഡനങ്ങളുടെ കരിനിഴൽ വീണപ്പോൾ, വിശുദ്ധ കുർബാന അനാദരിക്കപ്പെടാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് അമ്മായി ഇസബെല്ലിന്റെ വീട്ടിലേക്ക് വിശുദ്ധ കുർബാന അടങ്ങിയ ‘കുസ്‌തോദി’ എത്തിക്കുക എന്ന ദൗത്യം പെട്ര ഏറ്റെടുക്കുന്നത്.
കാവൽ നിൽക്കുന്ന റിപ്പബ്ലിക്കൻ പടയാളികളെ മറികടക്കുക എന്നത് അസാധ്യമായിരുന്നു. എന്നാൽ പെട്രയുടെ മനസ്സിൽ ഭയത്തേക്കാൾ വലുതായിരുന്നു ക്രിസ്തുവിനോടുള്ള സ്നേഹം. അവൾ ലളിതവും എന്നാൽ അതീവ തന്ത്രപരവുമായ ഒരു വഴി കണ്ടെത്തി. ഒരു കാലിയായ കാപ്പി പാക്കറ്റിലേക്ക് തിരുവോസ്തി അടങ്ങിയ കുസ്‌തോദി ഇറക്കിവച്ചു. അതിനുമുകളിലേക്ക് പഞ്ചസാര നിറച്ച്, അത് വെറുമൊരു പഞ്ചസാരപ്പൊതിയാണെന്ന് തോന്നിക്കും വിധം മാറ്റിയെടുത്തു.
തെരുവിൽ വച്ചുണ്ടായ അത്യാഹിത മുഹൂർത്തം
കയ്യിലൊരു പഞ്ചസാരപ്പൊതിയുമായി പെട്ര തെരുവിലേക്ക് ഇറങ്ങി. ഓരോ ചുവടിലും മരണത്തിന്റെ നിഴലുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ആയുധധാരികളായ റിപ്പബ്ലിക്കൻ മിലിഷ്യ പടയാളികൾ അവളെ തടഞ്ഞു നിർത്തി. “നീ എന്താണ് കൊണ്ടുപോകുന്നത്? എങ്ങോട്ടാണ് ഈ യാത്ര?”പടയാളികളുടെ കർക്കശമായ ചോദ്യത്തിന് മുന്നിൽ പെട്ര അൽപ്പം പോലും പതറിയില്ല.
“ഞാൻ എന്റെ അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണ്, കുറച്ച് പഞ്ചസാര കൊണ്ടുപോകുന്നു,” അവൾ ശാന്തയായി പറഞ്ഞു.
സംശയം തീരാതെ ഒരു പടയാളി ആ പാക്കറ്റിലേക്ക് കൈയിട്ടു. ഒരൽപ്പം ആഴത്തിൽ കൈ പോയിരുന്നെങ്കിൽ, വിരലുകൾ ആ വിശുദ്ധ പാത്രത്തിൽ തൊട്ടിരുന്നെങ്കിൽ… പെട്രയുടെ ജീവൻ അവിടെ അവസാനിക്കുമായിരുന്നു! എന്നാൽ അദ്ഭുതമെന്നു പറയട്ടെ, ആ പടയാളിയുടെ വിരലുകളിൽ പഞ്ചസാരത്തരികൾ മാത്രമാണ് തടഞ്ഞത്.
“ശരി ശരി, നിന്റെ കയ്യിൽ പഞ്ചസാര ഉണ്ടല്ലോ,”* എന്ന് പറഞ്ഞ് അവൻ അവളെ കടത്തിവിട്ടു. അങ്ങനെ സർവശക്തനായ ദൈവത്തിന്റെ കരം ആ പെൺകുട്ടിയെയും അവിടുത്തെ ദിവ്യശരീരത്തെയും കാത്തുസൂക്ഷിച്ചു.
ആദ്യകാല ക്രിസ്ത്യാനികളുടെ മാതൃക
റോമൻ സാമ്രാജ്യത്തിലെ ക്രൂരമായ മതപീഡനങ്ങൾക്കിടയിൽ, രോഗികൾക്ക് വിശുദ്ധ കുർബാന എത്തിച്ചുനൽകാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ കൊച്ചു കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു പെട്രയുടെ ഈ ധീരത. വഞ്ചനയും ഭയവും നിറഞ്ഞ അന്തരീക്ഷത്തിലും, പെട്രയുടെ ഈ കൊച്ചു പ്ലാൻ വിജയിച്ചത് അവളിലെ ബുദ്ധിശക്തി കൊണ്ടല്ല; മറിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള നിഷ്കളങ്കവും ആഴമേറിയതുമായ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്.
അന്ന് ആ കാപ്പി പാക്കറ്റിൽ നിറച്ച പഞ്ചസാരയേക്കാൾ മധുരമുള്ളതായിരുന്നു ദൈവത്തോടുള്ള പെട്രയുടെ ആത്മബന്ധം. വിശുദ്ധ കുർബാന എന്നാൽ കേവലം ഒരു പ്രതീകമല്ല, മറിച്ച് അത് സാക്ഷാൽ യേശുക്രിസ്തുവാണെന്നും ദൈവമാണെന്നുമുള്ള പൂർണ്ണമായ തിരിച്ചറിവാണ് അവൾക്ക് ആ ധൈര്യം നൽകിയത്.




