തെലുങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലുങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിനു പിന്നിൽ. ‘ഹനുമാൻ സാമീസ്’ – എന്ന സംഘടനയാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്.

മദർ തെരേസയുടെ രൂപം അടിച്ചു തകർത്ത അക്രമികൾ മലയാളിയായ വൈദികനെ അടിക്കുകയും ചെയ്തു. ആദ്യം പത്തും പിന്നീട് നൂറും ഒടുവിൽ ആയിരവുമായി എണ്ണം വർധിപ്പിച്ച അക്രമികൾ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തു.

“ഇന്നലെ സ്‌കൂളിൽ യൂണിഫോമില്ലാതെ കുറച്ചു കുട്ടികൾ വന്നു. എന്തുകൊണ്ടാണ് അങ്ങനെ വന്നതെന്നു ചോദിച്ചപ്പോൾ മതപരമായ കാര്യങ്ങളാലാണ് എന്ന് അവർ മറുപടി നൽകി. അങ്ങനെയെങ്കിൽ നിങ്ങൾ ഇപ്പോൾ മാതാപിതാക്കളെ ഫോണിൽ വിളിക്കൂ. ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞാൽ നിങ്ങൾക്കു ധരിക്കാം. അവർ ഫോൺ വിളിക്കാൻ തയാറായില്ല. നാളെ ചോദിച്ചിട്ടു വരാം. എന്ന് പറഞ്ഞു സമാധാനപരമായാണ് കുട്ടികൾ പോയത്.” സ്‌കൂൾ അധികൃതർ സംഭവം വിവരിച്ചു.

” എന്നാൽ ഇന്നു രാവിലെയായപ്പോൾ കാര്യങ്ങൾ മാറി. രാവിലെ ഏകദേശം പത്തുപേർ വന്നു. അവർ വന്നു ഞങ്ങളോടു സംസാരിച്ച ശേഷം ജയ് ശ്രീരാം വിളികൾ മുഴക്കാൻ ആരംഭിച്ചു. പിന്നീട് അവരുടെ എണ്ണം നൂറായി. കുറച്ചു കഴിഞ്ഞപ്പോൾ ഇവിടെ മുഴുവനും അവരുടെ ആളുകളായി. ആക്രമണവും ആരംഭിച്ചു. അപ്പോഴേയ്ക്കും പോലീസും എത്തി. പോലീസ് എത്തിയിട്ടും ആളുകളുടെ ബഹളം നിലച്ചില്ല. അവർ പ്രിൻസിപ്പൽ അച്ചനെ അടിച്ചു.” ഇന്നലെ കുട്ടികൾക്കു നൽകിയ തിരുത്തൽ, ഇന്നൊരു മതപരമായ അക്രമമായി മാറിയത് എങ്ങനെയാണ് എന്ന് സ്‌കൂളിലുള്ള വൈദികർ ലൈഫ് ഡേ യോടു പറഞ്ഞു.

ഇപ്പോൾ സി.ആർ.പി.എഫ് – ന്റെ 10 അംഗങ്ങൾ സ്‌കൂളിൽ കാവലുണ്ട്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ഹനുമാൻ സാമീസ്’ സംഘടന മുഴക്കിയിട്ടുണ്ട്.

ആക്രമണത്തിൻ്റെയും രൂപം തകർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ മ്യൂസിക് ചേർത്ത് അക്രമികൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്.

എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ ബ്ലെസ്സഡ് മദർ തെരേസ സ്‌കൂൾ 2008 – ലാണ് തെലുങ്കാനയിലെ ലക്ഷിറ്റിപേട്ട് ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.