ഇസ്താംബുൾ പള്ളി ആക്രമണം: ഞായറാഴ്ച രാവിലെ കുർബാനയ്ക്കിടെ തോക്കുധാരികൾ ഒരാളെ കൊലപ്പെടുത്തി

തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനു ഉള്ളിൽ അതിക്രമിച്ചു കടന്ന തോക്കുധാരികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂൾ നഗരപ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തുള്ള സാരിയെർ എന്ന സ്ഥലത്തെ സെന്റ് മേരീസ് പള്ളിയിൽ പ്രാദേശികസമയം ഇന്നലെ രാവിലെ 11.40 നായിരുന്നു സംഭവം.

മുഖം മൂടിധാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരമന്ത്രി അലി യെർലികായ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന് ഉത്തരവാദികളായ രണ്ടുപേരെ പിടികൂടിയതായി തുർക്കി ആഭ്യന്തര മന്ത്രി പിന്നീട് എക്‌സിൽ കുറിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.

മരിച്ചത് 52 വയസുള്ള തുർക്കി പൗരനാണെന്നും ആർക്കും പരിക്കില്ലെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇസ്താംബൂൾ ഗവർണർ ദാവൂദ് ഗുൽ പറഞ്ഞു. ആക്രമണത്തിൻ്റെ ഉദ്ദേശ്യം എന്താണെന്നോ ഇരയെ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്നോ വ്യക്തമല്ല. പ്രസിഡന്റ് തയ്യിപ് എർദോഗൻ ദേവാലയ വികാരിയെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. തുർക്കിയിൽ ആകെ 25000 കത്തോലിക്കരാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.