പാരസെറ്റമോൾ കഴിച്ചാൽ കാൻസർ വരുമോ?

“ഡോക്ടർക്ക് അറിയാമല്ലോ എന്റെ അമ്മാവൻ കാൻസർ സർജറി കഴിഞ്ഞു കിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് കാൻസറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?” സോഷ്യൽ മീഡിയയിലെ വ്യാജഡോക്ടർമാരുടെ കാപട്യം തുറന്നുകാട്ടുന്ന ഡോ. ജോജോ ജോസഫിന്റെ  ശക്തമായ ലേഖനം.

കഴിഞ്ഞയാഴ്‌ച്ച രാത്രി ഒന്നരയോടു കൂടി എനിക്ക് വാർഡിൽ നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. ഒരു രോഗിക്ക് വേദനയാണ് എന്നുപറഞ്ഞാണ് കോൾ. നാവിലെ കാന്‍സറിന്റെ (Tongue Cancer) സർജറി കഴിഞ്ഞ് മൂന്നു ദിവസങ്ങളായ ഒരു പേഷ്യന്റിനാണ് വേദന. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ എന്നെ നേരിട്ടു വിളിക്കാറില്ല. അസ്സിസ്റ്റന്റ്സിനെയോ അല്ലെങ്കിൽ ജൂനിയേഴ്സിനെയോ ആണ് വിളിക്കാറ്. ഞാൻ കാര്യം അന്വേഷിച്ചു; ഒപ്പം, ജൂനിയർ ഡോക്ടർ വന്നുകണ്ടില്ലേ എന്നും ചോദിച്ചു.

“കണ്ടു.” വിളിച്ച സിസ്റ്റര്‍ മറുപടി പറഞ്ഞു. “പക്ഷേ, വേദനയ്ക്കു കൊടുക്കുന്ന മരുന്ന് കഴിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. ഇന്ന് പുതിയൊരു ബൈസ്റ്റാൻഡർ ആണ് രോഗിയുടെ കൂടെ. ജൂനിയർ ഡോക്ടർ വന്നു സംസാരിച്ചിട്ട് ശരിയായില്ല. അതുകൊണ്ടു സാറിനെ വിളിച്ചതാണ്.”

ഇതു കേട്ടതേ, ഞാൻ എന്റെ ജൂനിയർ ഡോക്ടർ ഹരിയെ വിളിച്ചു. ഹരി കാര്യങ്ങൾ വിശദീകരിച്ചു:

“പുതിയ ബൈസ്റ്റാൻഡർ വന്നിട്ടുണ്ട്. അവര്‍ എല്ലാ മരുന്നുകളും നോക്കിയതിനുശേഷമേ രോഗിക്കു കൊടുക്കാൻ സമ്മതിക്കുകയുള്ളൂ. വൈകുന്നേരം പാരസെറ്റമോൾ ആണ് സാധാരണ നമ്മൾ വേദനയ്ക്ക് കൊടുക്കാറുള്ളത്. അതു കൊടുക്കാൻ പറഞ്ഞപ്പോൾ അവർ വേണ്ട എന്നുപറഞ്ഞു; രോഗിയും നിരസിച്ചു. വേദന ഇല്ലാത്തതുകൊണ്ടായിരിക്കുമെന്ന് നേഴ്സുമാര്‍ വിചാരിച്ചു. അതുകൊണ്ട് മരുന്ന് കൊടുത്തുമില്ല. രാത്രിയിൽ വീണ്ടും വേദന എന്നുപറഞ്ഞപ്പോൾ പാരസെറ്റമോൾ 1 ഗ്രാം കൊടുക്കാൻ ഞാന്‍ പറഞ്ഞു. പക്ഷേ, രോഗിക്ക് പാരസെറ്റമോൾ കൊടുക്കാൻ ബൈസ്റ്റാൻഡർ സമ്മതിക്കുന്നില്ല.”

അതാണ് അവർ എന്നെ നേരിട്ടു വിളിക്കാൻ കാരണമെന്നു ഞാന്‍ മനസ്സിലാക്കി. രാത്രിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട എന്നുവിചാരിച്ച് വേറെ ഏതെങ്കിലും മരുന്നു കൊടുക്കാന്‍ ഞാന്‍ ഹരിയോടു നിര്‍ദേശിച്ചു. പാരസെറ്റമോളാണ് ഏറ്റവും സേഫ് ആയിട്ടുള്ള വേദനസംഹാരി. മറ്റു പാർശ്വഫലങ്ങളോ, ഹാങ്ങ് ഓവറോ ഒന്നുമില്ലാതെ സുഖമായി പോകുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും ഈയൊരു സാഹചര്യത്തില്‍ മറ്റൊരു മരുന്ന് അവര്‍ക്കു നല്‍കി.

പിറ്റേദിവസം രാവിലെ ഞാൻ റൗണ്ട്സിനു ചെന്നു. സാധാരണപോലെ വളരെ സ്നേഹത്തോടെ രോഗിയുമായി സംസാരിച്ചു തുടങ്ങി. തൊട്ടടുത്ത് ബൈസ്റ്റാൻഡർ നില്‍ക്കുന്നുണ്ട്. അദ്ദേഹം എന്നോട് ഒന്നും സംസാരിക്കുന്നില്ല. ഞാന്‍ രോഗിയോടു പറയുന്നതൊക്കെ ബൈസ്റ്റാൻഡർ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. ഞാൻ തിരിച്ച് പുറത്തിറങ്ങി. തൊട്ടുപിറകേ ‘ഡോക്ടർ’ എന്നുവിളിച്ച്, ബെസ്റ്റാൻഡർ എന്റെ അടുത്തു വന്നു.

ഞാൻ ചോദിച്ചു: “എന്താണ്? പറഞ്ഞ വിവരങ്ങളെക്കുറിച്ചു കൂടുതല്‍ ചോദിക്കാനാണോ?”

ഉടനെ വളരെ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞു: “അല്ല.”

“പിന്നെ എന്താണ്?” സൗമ്യതയോടെ തന്നെ ഞാൻ ചോദിച്ചു.

“ഡോക്ടർക്ക് അറിയാമല്ലോ എന്റെ അമ്മാവൻ കാൻസർ സർജറി കഴിഞ്ഞുകിടക്കുന്ന ആളാണ്. പിന്നെയെന്തിനാണ് ഡോക്ടർ കാൻസറുണ്ടാകുന്ന മരുന്നുതന്നെ വീണ്ടും പുള്ളിക്കു കൊടുക്കുന്നത്?”

വളരെ ഗൗരവത്തിലാണ് അദ്ദേഹം.

“എന്താ ചേട്ടാ, അങ്ങനെ ചോദിക്കാൻ കാര്യം”? ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പറഞ്ഞുതീരുന്നതിനു മുമ്പേ അദ്ദേഹം കൈയില്‍ പിടിച്ചിരുന്ന മൊബൈൽ ഉയര്‍ത്തിക്കാണിച്ചു.

ഞാൻ ചോദിച്ചു: “എന്താ ഈ മൊബൈലിൽ?”

“ഡോക്ടർ ഒന്ന് കണ്ടുനോക്കൂ.” അദ്ദേഹത്തിന്റെ മറുപടി.

ഞാന്‍ ആ വീഡിയോ നോക്കി. ജേക്കബ് വടക്കാഞ്ചേരി എന്ന ഒരാൾ നടത്തുന്ന പ്രഭാഷണമാണ് അതില്‍. അദ്ദേഹം പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാണ്: “മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള മോളാണ് പാരസെറ്റമോൾ. നിങ്ങൾ പാരസെറ്റമോൾ ലിങ്ക്ഡ് വിത്ത്‌ കാൻസർ എന്ന് ഗൂഗിൾ ചെയ്താൽ, പാരസെറ്റമോൾ ഉപയോഗിച്ചാൽ ബ്ലഡ് കാൻസർ, ലിംഫ് കാൻസർ എന്നിവ വരുമെന്നുള്ള പഠനങ്ങൾ കാണാന്‍ സാധിക്കും. അതിനാൽ നിങ്ങൾ പാരസെറ്റമോൾ കഴിക്കരുത്.” ഇതാണ് വീഡിയോ പ്രഭാഷണത്തിന്റെ ഉള്ളടക്കം. പിന്നെ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാരെ കുറ്റം പറഞ്ഞിട്ട് വീഡിയോ അവസാനിക്കുന്നു.

ഇത് കേട്ടുകഴിഞ്ഞപ്പോൾ നിങ്ങൾക്കും ഒരു സംശയം തോന്നിയേക്കാം, ആ ബെസ്റ്റാൻഡർ പറയുന്നത് ശരിയല്ലേ എന്ന്. ശരിയല്ല എന്നാണ് കൃത്യമായ ഉത്തരം. മേല്‍പ്പറഞ്ഞ വ്യക്തിയോ അദ്ദേഹത്തെപ്പോലുള്ളവരോ, വീഡിയോയിലൂടെയോ ലേഖനങ്ങളിലൂടെയോ പുറത്തുവിടുന്ന ഇത്തരം വിവരങ്ങള്‍ തെറ്റും തെറ്റിധരിപ്പിക്കുന്നതുമാണ്. അത്തരം അബദ്ധ പഠനങ്ങളില്‍ ആളുകള്‍ ഒരിക്കലും വീഴാന്‍ പാടില്ല.

പാരസെറ്റമോൾ സേഫ് ആണ്; പ്രശ്നം വീഡിയോ ചെയ്ത വ്യക്തിക്കാണ്

വിഷയത്തിലേക്കു പോകുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കാം. പാരസെറ്റമോൾ എന്നുപറയുന്നത് വളരെയധികം സേഫ് ആയിട്ടുള്ള, ഒരിക്കലും കാൻസർ ഉണ്ടാക്കാൻ സാധ്യതയില്ലാത്ത ഒരു മരുന്നാണ്. മരുന്ന് എന്ന രീതിയിൽ ഉപയോഗിച്ചാൽ യാതൊരുവിധ സീരിയസ് പാർശ്വഫലങ്ങളുമില്ലാത്ത ഒരു മരുന്നാണ് പാരസെറ്റമോൾ. ഇവിടെ പ്രശ്നം പറ്റിയിരിക്കുന്നത് മേല്‍പ്പറഞ്ഞ വീഡിയോ ചെയ്ത ആളെപ്പോലെയുള്ളവര്‍ ഗൂഗിൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില അബദ്ധങ്ങളാണ്. നമുക്ക് വളരെയധികം ഇൻഫൊർമേഷൻ തരുന്ന ഒരു ഇടമാണ് ഗൂഗിൾ. പക്ഷേ, ശാസ്ത്രീയമായി ഇത് മനസ്സിലാക്കാനും അപഗ്രഥിക്കാനും കഴിവില്ലാത്ത ഇതുപോലെയുള്ള നാച്ചുറോപ്പതിക്കാരൻ സ്വന്തം വിവരം വച്ച് വിശകലനം ചെയ്ത് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നം മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഗൂഗിള്‍ ചെയ്താല്‍ ലഭിക്കുന്നത്

മേല്‍പറഞ്ഞ വീഡിയോയില്‍ പറയുന്നതുപോലെ സ്ക്രോൾ ചെയ്തു നോക്കുക. അവിടെ ‘പാരസെറ്റമോൾ ലിങ്ക്ഡ് വിത്ത്‌ കാൻസർ’ എന്ന് കൊടുത്തുകഴിഞ്ഞാൽ കുറേ കാര്യങ്ങൾ സ്‌ക്രീനിൽ വരും. പാരസെറ്റമോൾ ഉപയോഗിച്ചവരിൽ കാൻസർ കൂടുതലാണ് എന്നുപറയുന്ന ചില പഠനങ്ങളും കാണാം. അവിടെ നിർത്തരുത്. വീണ്ടും താഴേക്കു സ്ക്രോൾ ചെയ്യുക. അവിടെ വരുമ്പോൾ നിങ്ങൾക്ക് ഒരു ഏരിയ കാണാൻ പറ്റും. അവിടെ ‘Confounding Factors’ എന്ന് എഴുതിയിട്ടുണ്ടാവും. ‘Confounding Factors’ എന്നുവച്ചാല്‍ ‘ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങൾ’ എന്നു മലയാളത്തില്‍ അര്‍ഥം. ഈ ഭാഗം വായിക്കുമ്പോൾ മനസ്സിലാകുന്ന കാര്യം, കാൻസർ ഉണ്ടാകുന്നതിനു മുൻപുതന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായ പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്കുവേണ്ടി ഈ രോഗികളെല്ലാം പാരസെറ്റമോൾ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. അങ്ങനെ വരുമ്പോൾ ഈ പഠനത്തിൽ, കാൻസർ ഉള്ളവരെല്ലാം ധാരാളം പാരസെറ്റമോൾ ഉപയോഗിച്ചതായി ആ പഠനത്തിൽ വരികയും ചെയ്‌തു. ആ റിസല്‍ട്ടിനെ കൃത്യമായി അപഗ്രഥിക്കാതെ, വ്യഖ്യാനം നല്‍കിയതാണ് പ്രശ്നം.

ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങൾ/ Confounding Factors

വിവിധ പഠനങ്ങള്‍ അപഗ്രഥിക്കുമ്പോൾ, ഈ ‘Confounding Factors’ എന്താണെന്നു മനസ്സിലാക്കിവേണം ഒരു നിഗമനത്തിലെത്താന്‍. ഇങ്ങനെയുള്ള അപഗ്രഥനം ഈ സൂഡോ സയൻസുകാർ ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. നമ്മള്‍ ഒരു പഠനം നടത്തുമ്പോൾ ഇൻഡിപെൻഡന്റ് ആയിട്ടുള്ള ഒരു വേരിയബിൾ കടന്നുവരുന്നു. ആ വേരിയബിൾ പഠനത്തിന്റെ റിസൾട്ടിനെ ബാധിക്കുന്നു. ശരിക്കും ആ ഫാക്ടർ ഉണ്ടാവാൻ പാടില്ല. ആ ഫാക്ടറിനെ മാറ്റിയാലേ നമുക്ക് പഠനത്തിന്റെ യഥാർഥ റിസൾട്ട് കിട്ടുകയുള്ളൂ. അങ്ങനെയുള്ള ഫാക്ടറിനെയാണ് ‘Confounding Factors’ എന്നുപറയുന്നത് .

നമുക്കറിയാം, സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദം (Breast Cancer) കണ്ടുവരുന്നതെന്ന്. പുരുഷമാരിൽ താരതമ്യേന ഇത് കുറവാണ്. ഇനി നമ്മൾ ഒരു പഠനം നടത്തുന്നു. ബ്രാ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം കൂടുതലാണോ? നമുക്കറിയാം, പുരുഷന്മാർ ആരും ബ്രാ ഉപയോഗിക്കുന്നില്ല. അപ്പോള്‍ മുഴുവൻ വിവരങ്ങൾ എടുത്തുകഴിയുമ്പോൾ വേണമെങ്കിൽ പഠനത്തിന്റെ റിസൾട്ട് എന്ന് പറയുന്നത്, ബ്രാ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം കൂടുതലാണ് എന്നു വ്യാഖ്യാനിക്കാം. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ പഠനം നടത്തി റിസൾട്ട് വന്നു എന്നുപറഞ്ഞാൽ അത് സത്യമാകണമെന്ന് നിർബന്ധമില്ല എന്ന്. ഇങ്ങനെ ഉണ്ടാകുന്ന ആ ഫാക്ടറിനെ ആണ് നമ്മൾ ‘Confounding Factors’ എന്നുപറയുന്നത്.

ജേക്കബ് വടക്കാഞ്ചേരി പോലെയുള്ള ആൾക്കാർക്കു സംഭവിച്ചിരിക്കുന്നതും ഇതാണ്. ഗൂഗിളിൽ വരുന്ന പഠനത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാതെ, അത് എങ്ങനെയാണ് വിശകലനം ചെയ്യേണ്ടതെന്നു മനസ്സിലാക്കാതെ, സ്വന്തം ആശയങ്ങളുമായി സാധാരണക്കാരെ തെറ്റിധരിപ്പിക്കുകയാണ് ഇവര്‍. മോഡേൺ മെഡിസിനെ ഇപ്പോൾ ഇല്ലാതാക്കിക്കളയുമെന്ന രീതിയിലാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും.

മോഡേൺ മെഡിസിന്റെ പ്രത്യേകത

ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. അതായത്, മോഡേൺ മെഡിസിൻ എന്നും ഓപ്പൺ ആണ്. എന്തെന്നാൽ ഒരു മരുന്ന് ഇറങ്ങിക്കഴിഞ്ഞാൽ അതുകൊണ്ടു നിർത്തുന്നതല്ല മോഡേൺ മെഡിസിന്റെ, ആ മരുന്നിനെക്കുറിച്ചുള്ള പഠനം. ആ മരുന്നിനെക്കുറിച്ച് നിരന്തരമായി പഠനങ്ങൾ നടന്നുകൊണ്ടേയിരിക്കും. കാരണം, എന്തെങ്കിലും പുതിയ പാർശ്വഫലങ്ങൾ, അല്ലെങ്കിൽ അവർ ഉദ്ദേശിക്കാത്ത ഇഫക്ട്സ് ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തെങ്കിലും കാരണത്താൽ അങ്ങനെയുണ്ടായാൽ ആ മരുന്ന് തിരിച്ചുവിളിക്കും. അത് ലോകത്തിനു മുൻപിൽ വിളിച്ചുപറയുകയും ചെയ്യും. അതാണ് മോഡേൺ മെഡിസിന്റെ തുറവി അഥവാ ഓപ്പൺനസ്.

എന്നാല്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന നാച്ചുറോപ്പതികാർക്ക് ഇത് മനസ്സിലാകില്ല. കാരണം, അവര്‍, 3000, 5000 വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ ചെയ്തിരുന്നു; അതുതന്നെയാണ് ഇപ്പോഴും ശരി എന്നു വിശ്വസിക്കുന്നവരാണ്. എന്നുമാത്രമല്ല, അതിനെക്കുറിച്ച് യാതൊരു പഠനവും നടത്താതെ അത് മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. അതുകൊണ്ടാണ് ഇതൊന്നും മനസ്സിലാക്കാന്‍ ഈ സൂഡോ സയൻസുകാർക്കു സാധിക്കാത്തത്.

ഇത്തരം പഠനങ്ങള്‍ എങ്ങനെ ഗൂഗിളില്‍ വരുന്നു?

എന്തിനാണ് ഇങ്ങനെയുള്ള പഠനങ്ങളൊക്കെ അനുവദിക്കുന്നത് അല്ലെങ്കിൽ ഗൂഗിളിൽ വരുന്നത്? അത് നമുക്ക് ഒരിക്കലും തടഞ്ഞുനിർത്താൻ പറ്റില്ല. കാരണം, അത് ഓരോരുത്തരുടെയും താല്പര്യമാണ്. നമ്മൾ ഗൂഗിൾ ചെയ്‌തുനോക്കിയാൽ രസകരമായ പല പഠനങ്ങളും കാണാൻ സാധിക്കും. ഉദാഹരണത്തിന്, ‘5 Bad Scientific Studies’ അല്ലെങ്കിൽ ‘Confounding Factors’ തുടങ്ങിയ വിഷയങ്ങള്‍ ഗൂഗിൾ ചെയ്‌തുനോക്കുക. ഇതുപോലെ രസകരമായ പല പഠനങ്ങളും നമുക്കതിൽ കാണാം.

ഏറ്റവും തമാശ നിറഞ്ഞ ഒരു കാര്യമാണ് ഐസ്ക്രീം കഴിക്കുന്നവർക്ക് സൺബേൺ കൂടുതലാണ് എന്ന പഠനം. സമ്മറിലാണ് പുറത്തൊക്കെ ആൾക്കാർ കൂടുതൽ ഐസ്ക്രീം കഴിക്കുന്നതും സൺബാത്തിങ്ങിനു പോകുന്നതും. അതിലെ ‘Confounding Factor’ ആയ സമ്മർടൈം എന്നുള്ളത് ഉൾപ്പെടുത്താതെയുള്ള അവലോകനമാണ് ഇത്തരം തമാശകൾ നിറഞ്ഞ ഉത്തരങ്ങൾ ഉണ്ടാകാൻ കാരണം. അതുകൊണ്ടു മനസ്സിലാക്കുക – ഗൂഗിൾ എന്നുപറയുന്നത് ഇൻഫർമേഷൻ കിട്ടുന്ന സ്ഥലമാണ്. പക്ഷേ, ഇൻഫർമേഷൻ കൃത്യമായി വിശകലനം ചെയ്താല്‍ മാത്രമേ ശരിയായ ഉത്തരം ലഭിക്കൂ.

കാർസിനോജൻസിറ്റി

ഇനി കുറച്ച് ശാസ്ത്രീയസത്യങ്ങൾ അഥവാ ഫാക്ടസ് കൂടെ പറയാം. ഒരു കെമിക്കൽ അല്ലെങ്കിൽ ഒരു പദാർഥം കാൻസർ ഉണ്ടാക്കാനുള്ള സാധ്യതയെയാണ് കാർസിനോജൻസിറ്റി എന്നുപറയുന്നത്. അത് നിശ്ചയിക്കുകയും അതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഏജൻസിയാണ് ‘ഇൻറർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ’ (IARC). അവർ വളരെ കൃത്യമായി പറയുന്നുണ്ട്, പാരസെറ്റമോൾ ഒരു കാർസിനോജൻ അല്ല. അത് ഒരു രീതിയിലും കാൻസർ ഉണ്ടാക്കുന്നില്ല എന്ന്. രണ്ടാമത്തെ ഏജൻസിയാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ’ (USFDA). ഇതാണ് നമ്മുടെ ലോകത്തുള്ള എല്ലാവരും ഫോളോ ചെയ്യുന്ന ഒരു ഡ്രഗ്സ് ഏജൻസി. അവരും വ്യക്തമായി പറയുന്നുണ്ട് പാരസെറ്റമോൾ കാൻസർ ഉണ്ടാക്കുന്ന വസ്തുവല്ല എന്ന്.

ഇനി നമുക്ക് ഇന്ത്യയിലേക്കു വരാം. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ (Drug Controller of India) ഊന്നിപ്പറയുന്നുണ്ട്, പാരസെറ്റമോൾ ഒരു കാർസിനോജൻ അല്ല എന്ന്. ഇനി ഒരു കാര്യം കൂടി പറയാം. ഏതൊരു കെമിക്കലും, അതിന്റെ അളവ് നമ്മുടെ ശരീരത്തിൽ എത്രമാത്രം കേറുന്നു എന്നതിനനുസരിച്ചാണ് ടോക്സിസിറ്റി വരുന്നത് അല്ലെങ്കിൽ വിഷമായി മാറുന്നത്. നമുക്കറിയാം, നമ്മുടെ ചുറ്റുമുള്ള നമ്മുടെ ജീവൻ നിലനിർത്തുന്ന ഓക്സിജൻ, നിശ്ചിത അളവിൽ കൂടുതൽ ശ്വസിച്ചാൽ അത് വിഷമായി മാറും. അതുപോലെ നമ്മൾ കുടിക്കുന്ന വെള്ളം പരിധിവിട്ട് കുടിച്ചാലും നമ്മൾ മരിച്ചുപോകും. അപ്പോള്‍ ഇതിന്റെയൊക്കെ അളവാണ് ഒരു വസ്തു വിഷമാണോ, കാർസിനോജനിക് ആണോ എന്നു തീരുമാനിക്കുന്നത്. അതുകൊണ്ട് പാരസെറ്റമോൾ എന്ന രാസവസ്തു അതായത് ‘acetaminophen’ വേദനയ്ക്കും പനിക്കും ഉപയോഗിക്കുന്ന അളവിൽ ഉപയോഗിച്ചാൽ അത് ഒരുരീതിയിലും നമുക്ക് അപകടമുണ്ടാക്കുന്നില്ല എന്നുള്ളത് എല്ലാവരും മനസ്സിലാക്കുക. കാരണം, ഏതൊരു രാസവസ്തുവും എത്ര അളവില്‍ ശരീരത്തിലേക്കു പോകുന്നു എന്നതിനനുസരിച്ചാണ് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ബാഡ് ഇഫക്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് നിശ്ചയിക്കപ്പെടുന്നത്.

പാരസൈറ്റാമോള്‍ വിഷയം ഗൂഗിളില്‍ വരുന്നത് എങ്ങനെ?

ഇനി ഈ പഠനങ്ങളും കാര്യങ്ങളും എങ്ങനെയാണ് വരുന്നത് എന്നു നോക്കാം. അമേരിക്കയിലെ USFDA (യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) യുടെ കാര്യം പറഞ്ഞാല്‍ പെട്ടെന്നു മനസ്സിലാകും. അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റില്‍ കുറെ ആളുകള്‍ ‘അസെറ്റാമിനോഫിൻ’ (Acetaminophen – പാരസൈറ്റാമോളിന്റെ കെമിക്കല്‍ നാമം) എന്ന മരുന്നിനോടു സാമ്യമുള്ള ‘ഫെനാസെറ്റിൻ’ (Phenacetin) എന്ന മരുന്ന് പണ്ട് വേദനയും പനിയും മാറാന്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. അത് ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതാണ് എന്ന് കണ്ടുപിടിച്ച് അത് നിരോധിച്ചു. ഈ ‘അസെറ്റാമിനോഫിനും’ ‘ഫെനാസെറ്റിനും’ കെമിക്കലി അടുത്തടുത്തുള്ള രണ്ടു മോളിക്യൂളുകളാണ്. അതിനാല്‍ അതും പ്രശ്നമാണ് എന്നുപറഞ്ഞ് ഒരു ഗ്രൂപ്പ് ‘അസെറ്റാമിനോഫിനും’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കോവിഡ് കാലത്തിനു മുൻപ് അതിനെതിരെ അവരുടെ ഡ്രഗ് കൺട്രോളർ വിശദമായ പഠനത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍ ‘അസെറ്റാമിനോഫിന്‍’ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന മരുന്നല്ല എന്ന് അമേരിക്കയിലെ USFDA പറഞ്ഞപ്പോഴാണ് പ്രശ്നങ്ങള്‍ അടങ്ങിയത്. ഈയൊരു സംഭവത്തിനു ശേഷമാണ് ഇതുപോലുള്ള പഠനങ്ങളും വിഷയങ്ങളുമൊക്കെ ഗൂഗിളിൽ ധാരാളമായി ലഭ്യമാകാൻ തുടങ്ങിയത്.

വിഷയം തീരുന്നതിനുമുൻപ് നമ്മള്‍ ആദ്യം പറഞ്ഞ ഗൂഗിൾ വിദഗ്ധന്റെ പേര് ഒന്ന് ഗൂഗിൾ ചെയ്‌തുനോക്കുക. നമുക്ക് ഗൂഗിൾ തരുന്ന റിസൾട്ട്‌ ഇങ്ങനെയാണ്. ഒന്ന്, കേരളത്തിൽ സൂഡോ സയൻസ് അതായത് അബദ്ധസയൻസ് പ്രചരിപ്പിക്കുന്നതിൽ പ്രമുഖൻ. രണ്ടാമത്തേത്, നാച്ചുറോപ്പതി ഉപയോഗിച്ച് ഒരാളുടെ ഭാവി ഇല്ലാതാക്കിയതിന് കോടതി നാലു ലക്ഷം രൂപ പിഴ വിധിച്ച വ്യക്തി. മൂന്നാമത്, എലിപ്പനിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ തെറ്റായ പ്രചരണം മൂലം പൊലീസ് അറസ്റ്റ് ചെയ്ത് അകത്തിട്ട കഥ. ഇനി നിങ്ങൾ തീരുമാനിക്കുക ആരു പറയുന്നത് വിശ്വസിക്കണം?

ഡോ. ജോജോ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.