ജെസ്യൂട്ട് വൈദികന്റെ വിയോഗത്തിൽ അനുശോചിച്ച് കത്തോലിക്കാ മാധ്യമ പ്രവർത്തകർ

ജെസ്യൂട്ട്‌ വൈദികനും മാധ്യമ പ്രവർത്തകനും സൗത്ത് ഏഷ്യാ ന്യൂസ് ഏജൻസിയുടെ സ്ഥാപകനുമായ ഫാ. വർഗീസ് പോളിന്റെ ആകസ്മിക നിര്യാണത്തിൽ ഡൽഹിയിലെ കത്തോലിക്കാ മാധ്യമ പ്രവർത്തകർ അനുശോചനം അറിയിച്ചു. 77 വയസ്സുള്ള അദ്ദേഹം കോവിഡ് ബാധിതനായിരുന്നു.

ഗുജറാത്തി ഭാഷയിൽ തന്നെ 30 -ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഇംഗ്ലീഷ് ഭാഷ എഴുത്തുകാരൻ കൂടിയാണ്. ഗുജറാത്തി ഭാഷയ്ക്കും സാഹിത്യത്തിനും ഈ എഴുത്തുകാരന്റെ സംഭാവനകൾ എക്കാലവും വിലമതിക്കപ്പെടുന്നതാണ്. യുവ മാധ്യമ പ്രവർത്തകർക്ക് വ്യക്തമായ വീക്ഷണങ്ങളോടുകൂടി പരിശീലനം നൽകുവാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. “ക്രിസ്ത്യൻ ആശയ വിനിമയ രംഗത്തെ ഒരു മുതിർന്ന വ്യക്തിയും ഞങ്ങളുടെ സംഘടനയുടെ മുതിർന്ന അംഗവുമായിരുന്നു അദ്ദേഹം. അന്തർദ്ദേശിയ മാധ്യമ പ്രവർത്തന രംഗത്തു സഭയുടെ ആശയവിനിമയ ദൗത്യത്തിൽ മഹത്തായ സേവനം ചെയ്ത ഒരു പത്രപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്” -അന്താരാഷ്ട്ര പത്രപ്രവർത്തകനായ ആന്റോ അക്കരെ പറഞ്ഞു.

“ദൈവത്തിനുവേണ്ടി എങ്ങനെ ശുശ്രൂഷ ചെയ്യാമെന്ന് ജീവിതം കൊണ്ട് കാണിച്ച് തന്ന പുരോഹിതനായിരുന്നു അദ്ദേഹം”- ഫാ. വർഗീസിനെ അനുസ്മരിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫെറെൻസിന്റെ സോഷ്യൽ കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെക്രട്ടറി ആയ ഫാ. ജോർജ് പ്ലാത്തോട്ടം പറഞ്ഞു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയായ അദ്ദേഹം 1977 ജൂൺ 21 -നാണ് പൗരോഹിത്യം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.