മികച്ച 10 ക്രിസ്തുമസ് സിനിമകൾ – ഭാഗം 1

ഈ ക്രിസ്തുമസ് കാലത്ത് കാണുന്നതിനായി ലോകത്തെ മികച്ച 10 ക്രിസ്തുമസ് സിനിമകള്‍ ലൈഫ് ഡേ പരിചയപ്പെടുത്തുന്നു. ആദ്യ അഞ്ചെണ്ണം ഈ എപ്പിസോഡിലും  അടുത്ത അഞ്ചെണ്ണം അടുത്ത എപ്പിസോഡിലും.

1. ഇറ്റ് ഈസ് എ വണ്ടര്‍ഫുള്‍ ലൈഫ് (1946)

അതിഭീകരമാംവിധം അസ്വസ്ഥനായ ഒരു ബിസിനസുകാരനെ ഒരു മാലാഖ സഹായിക്കുന്നതാണ് കഥ. 1946 -ല്‍ പ്രേക്ഷകരിലെത്തിയ ഈ അമേരിക്കന്‍ ഫാന്റസി സിനിമ, ദി ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് എന്ന ചെറുകഥയുടെ സിനിമാരൂപമാണ്. പരമ്പരാഗത ക്രിസ്തുമസ് സിനിമകളില്‍നിന്ന് വ്യത്യസ്തമായ ഈ ചിത്രം പ്രേക്ഷകര്‍ ഇന്നും കാണുന്നു.

2. ദ് ബിഷപ്പ്‌സ് വൈഫ് (1947)

ഒരു മാലാഖ ബിഷപ്പിനെ പ്രശ്നപരിഹാരത്തിന് സഹായിക്കുന്നതാണ് സിനിമയുടെ കഥ. 1947 -ലാണ് ചിത്രം റിലീസാവുന്നത്. ഒരു പള്ളി പണിയുന്നതിന്റെ തലവേദനയിലാണ് ബിഷപ്പ്. പക്ഷേ, മാലാഖയാവട്ടെ അതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനപ്പുറത്തേക്ക് ബിഷപ്പിനെ കൂട്ടിക്കൊണ്ടുപോകുന്നു.

3. എ ക്രിസ്തുമസ് സ്റ്റോറി (1983)

റാല്‍ഫി എന്ന ഒന്‍പതു വയസുകാരന്‍ ക്രിസ്തുമസ് സമ്മാനമായി അവന്റെ രക്ഷകര്‍ത്താക്കളോട് വിചിത്രവും അപകടകരവുമായ ഒരു സമ്മാനം ആവശ്യപ്പെടുന്നു – ഒരു തോക്ക്. ഇതേ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സിനിമ അവസാനിക്കുന്നത് അവന് തോക്ക് ലഭിക്കുന്നിടത്താണ്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമായിരുന്നു അതെന്ന് പ്രായമായ റാല്‍ഫിയുടെ വോയ്‌സ് ഓവറോടെയാണ് സിനിമ അവസാനിക്കുന്നത്.

4. സ്‌ക്രൂജ്ഡ് (1988)

ചാള്‍സ് ഡിക്കന്‍സിന്റെ പ്രശസ്തമായ ക്രിസ്തുമസ് കരോള്‍ എന്ന സൃഷ്ടിയെ ആസ്പദമാക്കിയ സിനിമയാണിത്. പ്രശസ്ത ടെലിവിഷന്‍ എക്‌സിക്യൂട്ടീവായ ഫ്രാങ്ക് ക്രോസിന് ഒരു ക്രിസ്തുമസ് സായന്തനത്തില്‍ പ്രേതങ്ങളുടെ കൂട്ടത്തെ നേരിടേണ്ടിവരികയാണ്. കീഴ്‌ജോലിക്കാരനെ ശകാരിച്ചതിനെതുടര്‍ന്നായിരുന്നു ഈ അനുഭവം. ജീവിതത്തിലെ ശരിതെറ്റുകളെ ആ ക്രിസ്തുമസ് ദിനത്തില്‍ അയാള്‍ പുനരവലോകനം ചെയ്യുകയാണ്.

5. നാഷണല്‍ ലാംപൂണ്‍സ് ക്രിസ്മസ് വെക്കേഷന്‍ (1989)

ആധുനിക ക്രിസ്തുമസ് ക്ലാസിക്കായി വിലയിരുത്തപ്പെടുന്ന സിനിമ. ക്രിസ്തുമസ് ബോണസ് കിട്ടുമെന്നുകരുതി വലിയ ക്രിസ്തുമസ് ആഘോഷത്തിനു പദ്ധതിയിട്ട ഗ്രിസ് വുള്‍ഡ്‌സിനും കുടുംബത്തിനും നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെ കഥയാണ് പറയുന്നത്. രണ്ടുകുട്ടികളും ഭാര്യയുമുള്ള ആ കുടുംബം പ്രതിസന്ധികളെ മറികടന്ന് അതിഥികളെ സല്‍ക്കരിക്കുകയാണ്. 1989 -ലെ ക്രിസ്തുമസ് കാലത്താണ് സിനിമ തിയേറ്ററിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.