അംബികാപൂരിലെ കാർമ്മൽ സ്‌കൂളിലെ വിദ്യാർഥിയുടെ ആത്മഹത്യയും സി. മേഴ്സിയുടെ അറസ്റ്റും: യാഥാർഥ്യമെന്ത്?

അംബികാപൂരിലെ കാർമ്മൽ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർഥിനി സ്വഭവനത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണസംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിനു മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുന്നത് നീതിനിഷേധമാണ്.

ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സർഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാർമ്മൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ആ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് അറസ്റ്റിലായ സ്‌കൂളിലെ അധ്യാപിക സി. മേഴ്‌സി ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. രണ്ടാം തവണയാണ്, ഈ ഫെബ്രുവരി പതിനഞ്ചിന് സി. മേഴ്‌സിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

സംഭവം:

ഫെബ്രുവരി ആറാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം രാത്രി 9. 30-ഓടെ കാർമ്മൽ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അത് സ്വന്തം കൈപ്പടയിൽ അവൾതന്നെ എഴുതിയതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയുണ്ടായി.

ആത്മഹത്യാക്കുറിപ്പിന്റെ പൂർണ്ണരൂപം:

“ഇന്ന് എന്റെയും രണ്ടു കൂട്ടുകാരികളുടെയും ഐഡി കാർഡ് എന്റെ സ്‌കൂളിലെ സി. മേഴ്‌സി പിടിച്ചുവാങ്ങി. അവൾ ഭയങ്കര അപകടകാരിയാണെന്ന് എന്റെ കൂട്ടുകാരികൾ എന്നോടുപറഞ്ഞു. അവൾ ഐഡി കാർഡ് ഹെഡ്മിസ്ട്രസിന്റെ കയ്യിൽ കൊടുക്കുകയും മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്യും. ഞാൻ വല്ലാതെ പേടിച്ചുപോയി. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്റെ മരണത്തിന് കാരണം സി. മേഴ്‌സി ആണ്. ഒപ്പം, ആരുഷ് (ഏഴാം ക്ലാസിലെ ഒരു ആൺകുട്ടി) എന്നെ തിരിച്ച് സ്നേഹിക്കുന്നുണ്ടോ എന്ന് അറിയുക എന്ന ഉദ്ദേശ്യവുമുണ്ട്. എന്റെ മരണം അവനൊരു പ്രശ്നമല്ലെങ്കിൽ, അവൻ സന്തോഷമായിരിക്കട്ടെ. എനിക്ക് സി. മേഴ്‌സിയോട് പകരംവീട്ടണം. അവൾക്ക് ജീവിച്ചിരിക്കാനുള്ള അർഹതയില്ല. Okey, thats it, Bye ….” (ഒപ്പ്, തീയതി)

നിർത്തിയതിനുശേഷം വീണ്ടും എഴുതുന്നു:

“എന്റെ കൂട്ടുകാരികൾക്ക് ശിക്ഷ കിട്ടാതിരിക്കാൻ ദയവായി അവരെ സംരക്ഷിക്കുക.”

“മമ്മയെയും പപ്പയെയും ആരുഷിനെയും കൂട്ടുകാരെയും കസിൻസിനെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ സന്തോഷവതിയായിരിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി. ദയവായി എന്റെ ശരീരം പോസ്റ്റ്‌മോർട്ടം ചെയ്യരുത്. എന്റെ സംസ്കാരത്തിന് എല്ലാ കൂട്ടുകാരെയും ആരുഷിനെയും വിളിക്കണം.”

“എന്റെ അമ്മയ്ക്ക് എന്റെ എന്റെ മരണത്തിൽ പങ്കില്ല” (പിതാവിനും മുത്തച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ “അമ്മയ്ക്ക് പങ്കില്ല” എന്ന് പ്രത്യേകമായി എഴുതിയിരിക്കുന്നത് വിചിത്രമാണ്).

സ്‌കൂളിൽനിന്നു തിരിച്ചെത്തിയശേഷം മകൾ, തനിക്കു സുഖമില്ല എന്നുപറയുകയും, താൻ നൽകിയ മരുന്നുകഴിച്ച് അവൾ കിടപ്പുമുറിയിലേക്കു പോവുകയുംചെയ്തു എന്നാണ് അവളുടെ അമ്മ പറഞ്ഞതായി എഫ്‌.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും കിടപ്പുമുറിയിൽനിന്നു പുറത്തിറങ്ങാതിരുന്നപ്പോൾ പോയി വിളിക്കുകയും, വാതിൽ തുറക്കാതിരുന്നതിനാൽ സമീപത്തുള്ള പൂജാമുറിയുടെ സമീപമുള്ള ജനലിലൂടെ നോക്കിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നു എന്ന് അവർ പറയുന്നു. തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ മരണവിവരം ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. അപ്പോൾത്തന്നെ ക്ലാസ് ടീച്ചർ ഹെഡ്മിസ്ട്രസിനെയും വിവരം അറിയിച്ചു. ഉടൻതന്നെ ഹെഡ്മിസ്ട്രസ് കുട്ടിയുടെ പിതാവിനെ വിളിച്ചുസംസാരിച്ചു. അയാൾ അപ്പോൾ വീട്ടിൽ എത്തിയിരുന്നില്ല. കുട്ടിയുടെ വീടിനുസമീപമുള്ള ഒരു സ്‌കൂൾ അധ്യാപികയെ ഉടൻതന്നെ സംഭവസ്ഥലത്തേക്കു പറഞ്ഞയയ്ക്കുകയും തൂങ്ങിനിൽക്കുന്ന നിലയിൽ കുട്ടിയെ കാണുകയും ചെയ്തിരുന്നു.

മരണം നടന്നത് ഫെബ്രുവരി ആറാം തീയതി രാത്രി ഒമ്പതരയോടെ ആയിരുന്നെങ്കിലും, എഫ്‌.ഐ.ആർ പ്രകാരം പൊലീസ് സ്റ്റേഷനിൽ വിവരംലഭിച്ചതായി പറയുന്നത് ഏഴാം തീയതി ഉച്ചയ്ക്കുശേഷം 2. 10-നാണ്. പൊലീസ് സ്ഥലത്തെത്തിയത് ഏഴാം തീയതി ഉച്ചയ്ക്കുശേഷമാണ് എന്നു വ്യക്തം. ഇക്കാര്യത്തിൽ വലിയ ദുരൂഹതയുണ്ട്. ഏഴാം തീയതി രാവിലെ മുതൽതന്നെ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അതേത്തുടർന്ന് സ്‌കൂളിനെതിരെയുള്ള പ്രചാരണങ്ങൾ ശക്തിപ്രാപിക്കുകയും ചില തീവ്രവർഗീയ സംഘടനാപ്രവർത്തകർ കൂട്ടത്തോടെയെത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. കുറ്റാരോപിതയായ സി. മേഴ്സിയെ ജീവനോടെ തീകൊളുത്തി കൊല്ലുമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ഭീഷണി.

പൊലീസ് കേസെടുത്തതോടൊപ്പംതന്നെ സി. മേഴ്‌സി അറസ്റ്റിലുമായി. ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെതുടർന്ന് ഒരാഴ്ച സ്‌കൂൾ അടച്ചിട്ടു. ഐ.പി.സി 305 (കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക) പ്രകാരമാണ് സി. മേഴ്‌സിക്കെതിരെ കേസ് എടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ ബാലിശമായ ആരോപണമല്ലാതെ മറ്റൊരു തെളിവും സിസ്റ്ററിനെതിരെ ഇല്ലാതിരുന്നിട്ടും, രണ്ടാം തവണയും കോടതി ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്. മരണപ്പെട്ട കുട്ടിക്ക് നേരിട്ട് പരിചയംപോലുമില്ലാത്ത, അവളുടെ അധ്യാപികയായിരുന്നില്ലാത്ത വ്യക്തിയാണ് കുറ്റം ആരോപിക്കപ്പെട്ട സി. മേഴ്‌സി. അവർ ചെയ്ത ‘തെറ്റ്’ ഒരു പ്രത്യേക സാഹചര്യത്തിൽ മൂന്നുകുട്ടികളുടെ ഐഡി കാർഡ് വാങ്ങിവച്ചു എന്നുള്ളതായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു.

ആത്മഹത്യയ്ക്കുമുമ്പ് സ്‌കൂളിൽ സംഭവിച്ചത്:

ഫെബ്രുവരി ആറാം തീയതി അവസാനത്തെ പിരീഡിൽ ക്ലാസിൽ കയറാതെ ആറാം ക്ലാസിലെ മൂന്നു പെൺകുട്ടികൾ തങ്ങളുടേതല്ലാത്ത ഫ്ലോറിലെ ടോയ്‌ലെറ്റിനുള്ളിൽ (മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ്) കുറെ സമയമായി കയറി വാതിൽ അടച്ചിരിക്കുന്നതായി കണ്ട ചില കുട്ടികൾ സി. മേഴ്‌സിയെ വിവരമറിയിച്ചു. അരമണിക്കൂറോളം സമയം ഒരേ ടോയ്‌ലെറ്റിൽ ആയിരുന്നശേഷം പുറത്തിറങ്ങിയ അവരോട് സി. മേഴ്‌സി സ്വാഭാവികമായും കാര്യം ആരായുകയും, കുട്ടികളെ തിരിച്ചറിയുന്നതിനായി ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു. ശേഷം തിരികെ ക്ലാളാസിലേക്കു പറഞ്ഞുവിട്ടു.

സ്‌കൂളിൽ ആയിരിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ചുമതലാബോധമുണ്ടായിരിക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്വാഭാവികനടപടി മാത്രമാണ് സി. മേഴ്സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ടോയ്‌ലെറ്റിന്റെ കോറിഡോറിലെ (അവിടെമാത്രം സി.സി ടിവി സ്ഥാപിച്ചിട്ടില്ല) ദൃശ്യങ്ങളൊഴികെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും തെളിവുകളായി സി.സി ടിവിയിലുണ്ട്. സി. മേഴ്‌സി ഇടപെടുന്നതിനുമുമ്പ് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കുട്ടികൾ പലപ്പോഴായി നിരീക്ഷിക്കുന്നത് സി.സി ടിവിയിൽ വ്യക്തമാണ്. മാത്രവുമല്ല, തിരികെ ക്ലാസിലെത്തിയ കുട്ടികൾ വളരെ സ്വാഭാവികമായി പരസ്പരം സംസാരിച്ചുകൊണ്ടും ഇടപഴകിക്കൊണ്ടും അവിടെ സമയം ചെലവഴിക്കുന്നതും സി.സി ടിവിയിൽ കാണാം.

പിന്നീടുണ്ടായത്:

മരണപ്പെട്ട കുട്ടിയുടെ ഗ്രാന്റ് പേരന്റ് ആയ അഭിഭാഷകന്റെ ഇടപെടലുകൾ ഇക്കാര്യത്തിൽ വ്യക്തമാണ്. കുറ്റാരോപിതയായ സന്യാസിനിക്കുവേണ്ടി കേസ് വാദിക്കാൻ അഭിഭാഷകർ ആരും തയ്യാറായിരുന്നില്ല. കേസ് നിഷ്പക്ഷമായി അന്വേഷിച്ചുതുടങ്ങിയ പൊലീസ് ഓഫീസർ ദിവസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റപ്പെട്ടു. വാദം പൂർത്തിയായിട്ടും വിധിപറയാനുള്ള കാലതാമസം കോടതിയിൽ ഉണ്ടായി. ഇത്തരത്തിൽ, കേസിനെ കൂടുതൽ സങ്കീർണമാക്കി മാറ്റാനും, അന്വേഷണം വൈകിപ്പിക്കാനും, കൈകടത്തലുകൾ നടത്താനുമുള്ള നീക്കങ്ങൾ എല്ലായ്‌പ്പോഴും പ്രകടമായിരുന്നു. ഒപ്പമുണ്ടായ രാഷ്ട്രീയ ഇടപെടലുകളും വ്യാജപ്രചാരണങ്ങളും ഒരു പ്രക്ഷോഭത്തിലേക്കു നയിച്ചു. ഒരു വർഗീയകലാപസമാനമായ സാഹചര്യമായിരുന്നു അവിടെ ഉടലെടുത്തത്.

സി. മേഴ്‌സി യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തിൽ പൊലീസിനും കോടതിക്കും, കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ആർക്കും സംശയമില്ല. എന്നാൽ, ഇത്തരമൊരു സംഭവത്തിന്റെപേരിൽ വലിയ രാഷ്ട്രീയ-വർഗീയമുതലെടുപ്പുകളാണ് അവിടെ നടന്നത്. കത്തോലിക്കാ സന്യാസിനിമാരുടെ നേതൃത്വത്തിൽ മാതൃകാപരമായി നടന്നുവരുന്ന ആ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടന്നു. സംഭവത്തെക്കുറിച്ചു പുകമറ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാർക്കിടയിൽ തെറ്റിധാരണകൾ സൃഷ്ടിക്കുകയും അവരുടെ വികാരത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ ശ്രമംനടത്തുകയും ചെയ്തു. കാര്യങ്ങൾ വ്യക്തമാണെങ്കിലും ഒരാഴ്ചയ്ക്കുശേഷവും നിരപരാധിയായ ഒരു അധ്യാപികയെ ജയിലിട്ടിരിക്കുന്നു. സി. മേഴ്‌സിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വലിയ രാഷ്ട്രീയസമ്മർദം പൊലീസിനും കോടതിക്കുംമേൽ ഉള്ളതായാണ് സംശയിക്കുന്നത്. ജാമ്യം അനുവദിക്കാൻപാടില്ല എന്ന പൊലീസിന്റെ ശക്തമായ വാദം കോടതിഉത്തരവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇന്ന് കാർമ്മൽ സ്‌കൂൾ അധികൃതരും അധ്യാപകരും കടുത്ത പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാൻ കഴിയുമെന്നിരിക്കെ, വ്യാജപ്രചാരണങ്ങൾ നടത്തി കലാപംസൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത് എന്നതാണ് കാരണം. ഇനിയും ഒരിക്കൽക്കൂടി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ പരിണിതഫലം പ്രവചനാതീതമായിരിക്കുമെന്ന് അവർ ഭയക്കുന്നു. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഉൾപ്പെടെ വിദ്യാർഥികളുടെ ശിക്ഷണകാര്യത്തിൽ അധ്യാപകർ സവിശേഷമായ ശ്രദ്ധ പുലർത്തണമെന്ന് വിവിധ വിധികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കെ, ഇത്തരമൊരു സാഹചര്യത്തിൽ കാര്യം അന്വേഷിക്കുകയും ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു എന്നതുമാത്രം, ഇപ്രകാരം ഒരു അധ്യാപിക കുറ്റക്കാരിയാകാനും ജനരോഷത്തിന് ഇരയാകാനും കാരണമായെങ്കിൽ അവരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല.

ഇപ്രകാരം ക്രൈസ്തവസ്ഥാപനങ്ങളും സമർപ്പിതരും വർഗീയവാദികൾ നേതൃത്വംനൽകുന്ന ആൾക്കൂട്ടവിചാരണയ്ക്കു വിധേയരാകുന്നു എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. നിസ്വാർഥമായി സേവനംചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ ഭരണസംവിധാനങ്ങളും നിയമവ്യവസ്ഥിതിയും ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

വോയിസ് ഓഫ് നൺസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.