ഓരോ മാര്‍പാപ്പയും ഒരു മരണപത്രിക മുന്‍കൂട്ടി എഴുതിവയ്ക്കുന്ന പതിവുണ്ട്. ഇത് പ്രത്യേകമായി അവരുടെ മരണശേഷം മാത്രം പുറത്തുവിടാന്‍ അനുവാദമുള്ളവയാണ്. ഇപ്രകാരം ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മരണപത്രികയും വത്തിക്കാന്‍ പുറത്തിറക്കിയിട്ടുണ്ട്. 2006 ആഗസ്റ്റ് 29- ന് കുറിക്കപ്പെട്ടതാണ് ഈ മരണപത്രം. ഇതില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍:
1. മുന്‍ മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മരണപത്രത്തില്‍ നിന്നുള്ള വ്യത്യാസം തന്റെ മൃതസംസ്കാര കര്‍മ്മത്തെക്കുറിച്ച് ബെനഡിക്ട് പാപ്പാ ഇതില്‍ കുറിച്ചിട്ടില്ല എന്നുള്ളതാണ്.
2. അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരോടെല്ലാം മാപ്പ് പറയുന്നു.
3. ബാല്യം മുതല്‍ എല്ലാ നിമിഷവും കൈപിടിച്ച ദൈവത്തോടും സര്‍വ്വരോടുമുള്ള നന്ദിയും സ്നേഹവും കടപ്പാടും നിറഞ്ഞുനില്‍ക്കുന്ന ഹൃദ്യതയുടെ അനുഭവം.
4. ദൈവം എല്ലാ നല്ല ദാനങ്ങളുടെയും ദാതാവാണ്.
5. ഒരു മനുഷ്യായുസ്സിന്റെ ശാസ്ത്രീയ ഗവേഷണങ്ങളും വിശുദ്ധ ഗ്രന്ഥ പഠനങ്ങളും അദ്ദേഹത്തെ ഇപ്പോഴും കൊണ്ടുചെന്നു നിര്‍ത്തുന്നത്, യേശുക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തിലാണ്. അതാണ് സര്‍വ്വ കാലവും അചഞ്ചലമായി നില്‍ക്കുന്നത്.
6. സന്ദേശം: വിശ്വാസം മുറുകെ പിടിക്കുക.
എന്റെ ജീവിതത്തിന്റെ ഈ അവസാന മണിക്കൂറില്‍, ഞാന്‍ സഞ്ചരിച്ച പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നന്ദി പറയാന്‍ എത്രമാത്രം കാരണങ്ങളുണ്ടെന്ന് ആദ്യമേ ഞാന്‍ കാണുന്നു. എല്ലാറ്റിനുമുപരി, എനിക്ക് ജീവന്‍ നല്‍കുകയും എല്ലാത്തരം സംശയസന്ധികളിലും എന്നെ നയിക്കുകയും ചെയ്ത എല്ലാ നല്ല ദാനങ്ങളും നല്‍കുന്ന ദൈവത്തിന് തന്നെ ഞാന്‍ നന്ദി പറയുന്നു. ഞാന്‍ വഴുതിവീഴാന്‍ തുടങ്ങിയപ്പോള്‍ എന്നെ എപ്പോഴും താങ്ങിയെടുത്തവന്‍, അവിടുത്തെ മുഖപ്രസാദത്താല്‍ എപ്പോഴും എനിക്ക് നവ്യമായ പ്രകാശം നല്‍കിയവന്‍. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഈ പാതയിലെ ഇരുളടഞ്ഞതും ദുഷ്കരവുമായ ദൂരങ്ങള്‍ പോലും എന്റെ രക്ഷക്കു വേണ്ടിയായിരുന്നെന്നും ആ ഘട്ടങ്ങളിലെല്ലാം അവന്‍ എന്നെ നന്നായി നയിച്ചിട്ടുണ്ടെന്നും ഞാന്‍ കാണുകയും മനസിലാക്കുകയും ചെയ്യുന്നു.
കഷ്ടത നിറഞ്ഞ സാഹചര്യങ്ങളായിരുന്നു എങ്കിലും എനിക്ക് ജന്മം നല്‍കിയ, വലിയ ത്യാഗത്തിന്റെ വിലയില്‍, അവരുടെ സ്നേഹത്താല്‍, വ്യക്തമായ വെളിച്ചം പോലെ, എന്റെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്ന, മഹത്തായ ഗൃഹാന്തരീക്ഷം എനിക്കായി ഒരുക്കിയ എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്റെ പിതാവിന്റെ വ്യക്തമായ വിശ്വാസം ഞങ്ങള്‍ കുട്ടികളെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. ഒരു ദിശാസൂചിക എന്ന നിലയില്‍ എന്റെ എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളിലും അത് എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുന്നു. എന്റെ അമ്മയുടെ അഗാധമായ ഭക്തിയും മഹത്തായ നന്മയും ഒരു പാരമ്പര്യത്തെ തന്നെ പ്രതിനിധീകരിക്കുന്നതായിരുന്നു. അതിന് എനിക്ക് ഒരിക്കലും മതിയായ നന്ദി പറയാന്‍ കഴിയില്ല. എന്റെ സഹോദരി പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥമായും വാത്സല്യത്തോടെയും എനിക്ക് ശുശ്രൂഷ ചെയ്തിട്ടുണ്ട്. എന്റെ സഹോദരന്‍, അദ്ദേഹത്തിന്റെ തീരുമാനങ്ങളുടെ വ്യക്തത, തീക്ഷ്ണമായ ദൃഢനിശ്ചയം, ഹൃദയത്തിന്റെ ശാന്തത അവ എനിക്ക് എപ്പോഴും വഴിയൊരുക്കി. ഈ സ്ഥിരമായ അനുഗമനമില്ലാതെ എനിക്ക് ശരിയായ പാത കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.
എന്റെറെ ഹൃദയത്തില്‍ നിന്ന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എപ്പോഴും എനിക്കരികില്‍ അവിടുന്ന് നിയോഗിച്ച ധാരാളം സുഹൃത്തുക്കള്‍, പുരുഷന്മാരും സ്ത്രീകളും; എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും വന്ന സഹകാരികള്‍ക്കായി, അവിടുന്ന് എനിക്ക് തന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അവരെയെല്ലാം ഞാന്‍ അവിടുത്തെ നന്മയില്‍ കൃതജ്ഞതയോടെ ഏല്‍പിക്കുന്നു. ബവേറിയന്‍ ആല്‍പ്സിന്റെ താഴ്വരയിലുള്ള എന്റെ മനോഹരമായ ജന്മദേശത്തിന് കര്‍ത്താവിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ സ്രഷ്ടാവിന്റെ മഹത്വം എല്ലായ്പ്പോഴും തിളങ്ങുന്നത് ഞാന്‍ കണ്ടു. എന്റെ ജന്മനാട്ടിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. കാരണം അവരില്‍ എനിക്ക് വിശ്വാസത്തിന്റെ സൗന്ദര്യം തുടരെത്തുടരെ അനുഭവിക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട് വിശ്വാസത്തിന്റെ നാടായി നിലകൊള്ളട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: വിശ്വാസത്തില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റാന്‍ അനുവദിക്കരുത്. അവസാനമായി, എന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ എല്ലാ സൗന്ദര്യത്തിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. പ്രത്യേകമായി, റോമിലും ഇറ്റലിയിലും, അത് എന്റെ രണ്ടാമത്തെ മാതൃരാജ്യമായി മാറി.
ഞാന്‍ ഏതെങ്കിലും വിധത്തില്‍ തെറ്റ് ചെയ്ത എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മുമ്പ് എന്റെ നാട്ടുകാരോട് പറഞ്ഞത്, എന്റെറെ സേവനത്തില്‍ ഏല്‍പിക്കപ്പെട്ട സഭയിലെ എല്ലാവരോടും ഞാന്‍ ഇപ്പോള്‍ പറയുന്നു. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക! നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാന്‍ അനുവദിക്കരുത്! ശാസ്ത്രത്തിന് – ഒരുവശത്ത് ശാസ്ത്രവും മറുവശത്ത് ചരിത്ര ഗവേഷണവും (പ്രത്യേകിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ ചില വ്യാഖ്യാനങ്ങള്‍) – കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായി പ്രതിരോധിക്കാനാവാത്ത ഫലങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ഞാന്‍ വളരെക്കാലം മുമ്പു തന്നെ സാക്ഷിയായിട്ടുണ്ട്. അതിലൂടെ, വിശ്വാസത്തിനെതിരെ ശാസ്ത്രം മുന്നോട്ടുവച്ച പല തെളിവുകളും പില്‍ക്കാലത്തു എങ്ങനെ അപ്രത്യക്ഷമായി എന്ന് കാണാന്‍ കഴിഞ്ഞു. അപ്രകാരം അത് ശാസ്ത്രമല്ലെന്ന് തെളിയിക്കപ്പെടുന്നു. മറിച്ച് ശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ട തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളോ, സിദ്ധാന്തങ്ങളോ മാത്രമാണ് അവ. മറുവശത്ത്, സ്വഭാവിക ശാസ്ത്രങ്ങളുമായുള്ള സംവാദത്തിലാണ് വിശ്വാസം. അതിന്റെ അവകാശവാദങ്ങളുടെ പരിധിയുടെ പരിധിയും അതുവഴി അതിന്റെ പ്രത്യേകതയും നന്നായി മനസിലാക്കാന്‍ പഠിച്ചത്. ദൈവശാസ്ത്രത്തിന്റെ, പ്രത്യേകിച്ച് വിശുദ്ധ ഗ്രന്ഥ ശാസ്ത്രത്തിന്റെ യാത്രക്കൊപ്പം ഞാന്‍ ഇപ്പോള്‍ അറുപത് വര്‍ഷമാകുന്നു. കൂടാതെ വിവിധ തലമുറകളുടെ തുടര്‍ച്ചയായി, തിരുത്തപ്പെടുകയില്ലെന്ന് തോന്നിപ്പിക്കാവുന്ന പല പ്രബന്ധങ്ങളും ഞാന്‍ കണ്ടു. എന്നാല്‍ അവയെല്ലാം കേവലം അനുമാനങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നു. ലിബറല്‍ തലമുറ (ഹര്‍നാക്ക്, ജൂലിഷര്‍ മുതലായവ), അസ്തിത്വവാദ തലമുറ (ബുള്‍ട്ട്മാന്‍ മുതലായവ), മാര്‍ക്സിസ്റ്റ് തലമുറ. അനുമാനങ്ങളുടെ കുരുക്കില്‍ നിന്ന് എങ്ങനെ വിശ്വാസത്തിന്റെ ന്യായയുക്തത ഉയര്‍ന്നുവന്നതും വീണ്ടും ഉയര്‍ന്നുവരുന്നതും ഞാന്‍ കാണുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു. യേശുക്രിസ്തു യഥാര്‍ത്ഥത്തില്‍ വഴിയും സത്യവും ജീവനുമാണ് – സഭ, അതിന്റെ എല്ലാ അപര്യാപ്തതകളോടും കൂടി, യഥാര്‍ത്ഥത്തില്‍ അവന്റെ ശരീരമാണ്.
അവസാനമായി, ഞാന്‍ താഴ്മയോടെ ചോദിക്കുന്നു: എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. അങ്ങനെ എന്റെ എല്ലാ പാപങ്ങളും കുറവുകളും ഉണ്ടെങ്കിലും കര്‍ത്താവ് എന്നെ നിത്യമായ വാസസ്ഥലത്തേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ.
ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS