‘പിതാവിന്റെ ഹൃദയത്തോടെ’: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

‘പിതാവിന്റെ ഹൃദയത്തോടെ’ (പാത്രിസ് കോര്‍ദെ) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ, 2020 ഡിസംബർ 8 മാതാവിന്റെ അമലോത്ഭവ തിരുനാൾ മുതലുള്ള ഒരു വർഷക്കാലം വി. യൗസേപ്പിന്റെ വർഷമായി ആചരിക്കുന്നതാണെന്നു പ്രഖ്യാപിച്ചു. വി. പീയൂസ് ഒൻപതാം മാർപാപ്പ, യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയമ്പതാം വാർഷികാഘോഷവേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. പിതൃത്വം കയ്യാളുന്ന എല്ലാവർക്കും മാതൃകയും കുടുംബഭാരം ചുമലിലേറ്റിയിരിക്കുന്ന പിതൃസ്ഥാനീയരായ സർവരും സ്നേഹത്തോടെ സമീപിക്കേണ്ടുന്ന ഒരു നിത്യമധ്യസ്ഥനുമായിട്ടാണ് യൗസേപ്പിതാവിനെ ദൈവം നമുക്കു നൽകിയിരിക്കുന്നത്. യേശുവിനെ ഒരു ‘പിതാവിന്റെ ഹൃദയത്തോടെ’ സ്നേഹിച്ച യൗസേപ്പിതാവിനെ നമ്മുടെ ഹൃദയങ്ങളിൽ മക്കളുടെ മനോഭാവത്തോടെ ഏറ്റുവാങ്ങി വിശ്വാസികൾ യേശുവാഹകരായിത്തീരുന്നതിനുള്ള ഒരു ആഹ്വാനമാണ് ഈ വർഷാചരണത്തിന്റെ പിന്നിലുള്ള ചേതോവികാരം. കൂടാതെ, ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന പ്രത്യേകമായ സ്ഥിതിവിശേഷങ്ങളിൽ തിരുക്കുടുംബത്തിന്റെ കാവൽക്കാരനായ യൗസേപ്പിതാവിന്റെ മധ്യസ്ഥതയിൽ നമുക്ക് ആവശ്യമായ ആത്മീയാനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു അസുലഭ അവസരം കൂടിയാണ് കരഗതമായിരിക്കുന്നത്.

തിരുക്കുടുംബത്തിന്റെ സംരക്ഷണവും പരിപാലനവും ദൈവികമായി നിർവഹിച്ച യൗസേപ്പിതാവിന്റെ അസാധാരണ സമർപ്പണം, ഇന്നത്തെ കോവിഡ്-19 മഹാമാരിയുടെ കെടുതികളിൽപെട്ടുഴലുന്ന മനുഷ്യവംശത്തെ കൈപിടിച്ചുയർത്താനായി ആത്മസമർപ്പണം ചെയ്തിരിക്കുന്ന അനേകരെ അനുസ്മരിക്കുന്നതിനുള്ള അവസരമാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഈ തിരുവെഴുത്ത് ആരംഭിക്കുന്നത്. ക്രിസ്തീയവിശ്വാസികൾ മുൻപേ അനുഭവിച്ചറിഞ്ഞ യൗസേപ്പിതാവിന്റെ മനുഷ്യരക്ഷയ്ക്കായുള്ള സഹവർത്തിത്വത്തിന്റെ ആഴവും വ്യക്തിപരമായതുമായ ഒരു വിശകലനമാണ് മാർപാപ്പ ഇവിടെ നടത്തുന്നത്. രക്ഷാകരചരിത്രത്തിലെ നിശ്ശബ്ദസാന്നിധ്യമായി അറിയപ്പെടുന്ന യൗസേപ്പിതാവ് നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന, നമ്മുടെ കുടുംബങ്ങളിൽ വസിക്കുന്ന, തങ്ങളുടെ ജീവിതം വിശ്വസ്തതയോടെ ജീവിക്കാൻ ശ്രമിക്കുന്ന, അനേകം നിശ്ശബ്ദജീവിതങ്ങളുടെ ആധികാരികപ്രതിനിധി കൂടിയാണ്.

അപ്പസ്തോലിക ലേഖനത്തിന്റെ സംഗ്രഹം

ഏഴു ശീർഷകങ്ങളിലൂടെ യൗസേപ്പിതാവിന്റെ പിതൃത്വത്തിന്റെ വിവിധ മാനങ്ങളെ ‘പിതാവിന്റെ ഹൃദയത്തോടെ’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇത്, ഒരു പിതാവെന്ന നിലയിൽ ക്രിസ്തുവുമായി വി. യൗസേപ്പിനുണ്ടായിരുന്ന ഉറ്റബന്ധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്ത ചിന്തകൾ കൂടിയാണ് (ചുവടെ കൊടുത്തിരിക്കുന്ന വിവരണങ്ങൾ മാർപാപ്പയുടെ ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ഭാഷാപരമായി ലളിതവത്ക്കരിച്ചിട്ടുണ്ട്. ഇത് ഒരു പദാനുപദ വിവരണമോ, വ്യാഖ്യാനമോ അല്ലാത്തതിനാൽ കൂടുതൽ കൃത്യത ആവശ്യമുള്ളവർ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അപ്പസ്തോലിക ലേഖനം വായിക്കാൻ ശ്രമിക്കേണ്ടതാണ്).

ഒരു വത്സലപിതാവ്: യേശുവിന്റ വളർത്തുപിതാവും മറിയത്തിന്റെ ജീവിതപങ്കാളിയും എന്നതിനാൽത്തന്നെ രക്ഷാകരപദ്ധതിയിൽ നിർണ്ണായകസ്ഥാനമാണ് വി. യൗസേപ്പിനുള്ളത്. വി. കൊച്ചുത്രേസ്യയെപ്പോലെയുള്ള വിശുദ്ധർ തങ്ങളുടെ ആത്മീയ ആവശ്യങ്ങളുടെ നിവർത്തീകരണത്തിനായി പിതൃതുല്യ സ്നേഹത്തോടെ വി. യൗസേപ്പിന്റെ മാധ്യസ്ഥം തേടിയിരുന്നു. ഈജിപ്തിലെ ഫറവോ രാജാവ് അവിടുത്തെ വലിയ ക്ഷാമകാലത്ത് ഭക്ഷ്യധാന്യത്തിനായി തന്റെ അടുത്തു വന്നിരുന്നവരോട് പറഞ്ഞത്, “ജോസഫിന്റെ അടുത്തേക്കു ചെല്ലുക; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക” (ഉല്പ. 41:55) എന്നാണ്. അതുപോലെ, പുതിയനിയമത്തിൽ വി. യൗസേപ്പിന്റെ സമീപത്തേക്ക് നമ്മുടെ ആത്മീയ ക്ഷാമകാലത്ത് ദൈവികസമ്പന്നത നേടുന്നതിനായി  മധ്യസ്ഥപ്രാർഥനയുമായി വിശ്വാസികൾക്കു സമീപിക്കാവുന്നതാണ്.

ആർദ്രതയും സ്നേഹവുമുള്ള പിതാവ്: യേശു അനുദിനം “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും” (ലൂക്കോ. 3:52) വളരുന്നത് നേരിട്ടുകണ്ട പിതാവാണ് വി. യൗസേപ്പ്. ഇസ്രായേൽജനത്തെ പിതാവായ ദൈവം അനുദിനം കൈപിടിച്ചു നടത്തിയതുപോലെ ശിശുവായ യേശുവിനെ കൈപിടിച്ചു നടത്താനും അവന്റെ കവിളിൽ തലോടാനും ചുടുചുംബനം നൽകാനും അവനോടൊപ്പമിരുന്നു ഭക്ഷിക്കാനും പാനം ചെയ്യാനും യൗസേപ്പിനു ഭാഗ്യമുണ്ടായി. തന്റെ മകനെക്കുറിച്ചുള്ള ഒരു പിതാവിനടുത്ത മാനുഷിക ആകുലതകളിലും ദൈവപുത്രനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികൾ വിവിധ മാർഗങ്ങളിലൂടെ യൗസേപ്പിനും വെളിവാക്കപ്പെട്ടിരുന്നു. അതിനാൽ വി. യൗസേപ്പ് നമ്മോടു പറയുന്നത്, നമ്മുടെ ഭയാശങ്കകളിലും ബലഹീനതകളിലും കുറവുകളിലും ദൈവസാന്നിധ്യമുണ്ടെന്നും അത്തരം കാര്യങ്ങളിലൂടെ നമ്മെ വലിയ കാര്യങ്ങൾ ദൈവം പഠിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ദൈവം മാത്രമേ എല്ലാം പൂർണ്ണമായി അറിയുകയും കാണുകയും ചെയ്യുന്നുവെന്നതിനാൽ ദൈവത്തെ നമ്മിൽ പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് നമുക്ക് കരണീയമായിട്ടുള്ളത്.

ദൈവിക അനുസരണമുള്ള പിതാവ്: മറിയത്തോടെന്നതുപോലെ യൗസേപ്പിനോടും ദൈവികപദ്ധതികൾ സ്വപ്നത്തിലൂടെ വെളിപ്പെടുത്തപ്പെട്ടപ്പോൾ അനുസരണയോടെ അവൻ അത് ഏറ്റുവാങ്ങി. ജീവിതത്തെക്കുറിച്ചുള്ള തന്റെ സ്വകാര്യസ്വപ്നങ്ങൾ മനുഷ്യകുലത്തിനുവേണ്ടി ദൈവം തന്റെ പുത്രനിലൂടെ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളോട് യൗസേപ്പ് ചേർത്തുവച്ചു. ദൈവത്തോടും ദൈവികനടത്തിപ്പുകളോടുമുള്ള അനുസരണം തന്റെ ജീവിതത്തിലെ വിഷമതകളെ തരണം ചെയ്യുന്നതിനുള്ള ശക്തിയായി യൗസേപ്പിനോടൊപ്പം എന്നുമുണ്ടായിരുന്നു. നസറത്തിൽ നിന്നും ബേത്‌ലഹേമിലേക്കുള്ള യാത്രയും പിന്നീടുള്ള ഈജിപ്ത് വാസവും തുടർയാത്രകളും സമാനതകളില്ലാത്ത ഭൗതികസഹനങ്ങൾ സമ്മാനിച്ചുവെങ്കിലും ദൈവാശ്രയം കൈമുതലാക്കി അനുസരണയോടെ യൗസേപ്പ് എല്ലാം ഭംഗിയായി പൂർത്തിയാക്കി. മാനുഷികമായി പറഞ്ഞാൽ, ദൈവിക അനുസരണത്തിന്റെ ബാലപാഠങ്ങൾ യേശു അഭ്യസിച്ചത് യൗസേപ്പിൽ നിന്നുമായിരുന്നു. യേശുവിന് ഒരു ശിശുവെന്ന നിലയിൽ അനുസരണം അഭ്യസിക്കുന്നതിനുള്ള പാഠശാലയായിരുന്നു യൗസേപ്പിതാവിന്റെ സ്‌കൂൾ.

എല്ലാം സ്വീകരിക്കുന്ന പിതാവ്: മാലാഖയുടെ വാക്കിൽ വിശ്വസിച്ച്  വിവാഹനിശ്ചയം കഴിഞ്ഞ മറിയം ഗർഭിണിയാണെന്നറിഞ്ഞിട്ടും ഉപാധികളില്ലാതെ യൗസേപ്പിതാവ് അവളെ തന്റെ ജീവിതസഖിയായി സ്വീകരിക്കുന്നു. ഇവിടെ യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന നിയമം നടപ്പാക്കുമ്പോൾ കാരുണ്യത്തിനു പ്രാമുഖ്യം നൽകുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന വിവിധ അതിക്രമങ്ങൾക്ക് യൗസേപ്പിന്റെ കാലടിപ്പാടുകൾ പിന്തുടർന്ന് നമുക്ക് പരിഹാരം കണ്ടത്താവുന്നതാണ്. ദൈവത്തിന്റെ പദ്ധതികളുടെ വിശാലചിത്രം യൗസേപ്പിന് അഗ്രാഹ്യമായിരുന്നപ്പോഴും മറിയത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വലിയ പ്രാധാന്യം കൊടുത്തു. നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ അനുദിനം അരങ്ങേറുമ്പോൾ യൗസേപ്പിനെപ്പോലെ ദൈവാത്തിൽ ആശ്രയിച്ചു മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ നമ്മുടെ പ്രതീക്ഷകളിലും നിരാശകളിലും മാത്രം തളയ്ക്കപ്പെട്ട്  നാം ജീവിക്കേണ്ടിവരും. ദൈവഹിതം സ്വീകരിക്കുമ്പോഴാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളുടെയും ആഴമായ അർഥമറിയാൻ യൗസേപ്പിനു സാധിക്കുന്നത്. അതുപോലെ ദൈവത്തോട് ചേർന്നുനിൽക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിലെ വൈരുധ്യങ്ങളെയും തകർച്ചകളെയും മറികടക്കാനുള്ള ശക്തി നമുക്കും ലഭിക്കുന്നത്. സുവിശേഷചൈതന്യമനുസരിച്ചു ജീവിക്കാൻ സാധിക്കുന്ന വിശ്വാസിക്ക് അത്ഭുതകരമായ ആത്മീയപുനർജന്മത്തിന് അവസരമുണ്ട്. മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാനും അംഗീകരിക്കാനും യൗസേപ്പിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു.

സര്‍ഗശക്തിയുള്ള ധൈര്യശാലിയായ പിതാവ്: ജീവിതത്തിന്റെ വെല്ലുവിളികളിൽ നിന്നും നമുക്ക് ഒളിച്ചോടുകയോ, മുഖംതിരിഞ്ഞു നിൽക്കുകയോ, ധൈര്യപൂർവം അതിനെ നേരിടാൻ പരിശ്രമിക്കുകയോ ചെയ്യാം. യേശുവിന്റെ ശൈശവത്തിലെ ജീവിതവിവരണം സുവിശേഷത്തിൽ വായിക്കുമ്പോൾ, എന്തുകൊണ്ട് ദൈവം കുറച്ചുകൂടി കൃത്യമായും വ്യക്തമായും കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല എന്ന ചോദ്യം നമ്മിൽ ഉരുവാക്കുന്നു. എന്നാൽ ദൈവം പരിധികളുള്ള മനുഷ്യരിലൂടെയാണ് തന്റെ അപരിമേയമായ രക്ഷാകരപദ്ധതി നടപ്പാക്കുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. യൗസേപ്പ് എന്ന മാനുഷിക ‘അത്ഭുതം’ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് യേശുവിന്റെയും മറിയത്തിന്റെയും സംരക്ഷണം ദൈവം കൈകാര്യം ചെയ്തത്. ശക്തരുടെയും ബലവാന്മാരുടെയും ഇഷ്ടമനുസരിച്ചാണ് ലോകക്രമം നീങ്ങികൊണ്ടിരിക്കുന്നതെന്ന് യേശുവിന്റെ ജനനസമയത്തെ സംഭവങ്ങളിൽ നിന്നും നമുക്കു തോന്നാമെങ്കിലും ദൈവം അത്ഭുതകരമായി ബലഹീനരിലൂടെ തന്റെ പദ്ധതി വിജയത്തിലെത്തിച്ചുവെന്ന് ചരിത്രം നമ്മോട് സാക്ഷിക്കുന്നു. യൗസേപ്പിനെപ്പോലെ ദൈവഹിതം സ്വീകരിക്കാൻ നാം തയ്യാറാവുമ്പോൾ നമ്മുടെ പ്രശ്നങ്ങളെ വലിയ അവസരങ്ങളായി ദൈവം പരിവർത്തനപ്പെടുത്തും. ദൈവം നമ്മുടെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നുവെന്ന് നാം ചിന്തിക്കുമ്പോഴും നമ്മെ കൂടുതൽ ഉത്തരവാദിത്വബോധത്തിലേക്കും സൃഷ്ടിപരതയിലേക്കും നയിക്കുന്നതിന് ദൈവം ‘നിശ്ശബ്ദനായി’ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. ഇന്ന് തങ്ങൾ ജനിച്ചുവളർന്ന രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാരണം ജീവന്റെ പരിപോഷണാർഥം നാടുവിട്ടോടുന്ന എല്ലാ മനുഷ്യരുടെയും പ്രതീകം കൂടിയാണ് സ്വന്തം ദേശത്തു നിന്നും ഈജിപ്തിലേക്കു പലായനം ചെയ്യുന്ന തിരുക്കുടുംബം. യൗസേപ്പിനെപ്പോലെ ഇന്നത്തെ ലോകത്തിൽ എന്തു വില കൊടുത്തും ക്രിസ്തുവിനെയും ക്രിസ്തീയമൂല്യങ്ങളെയും സംരക്ഷിക്കുന്നവരായി നമ്മളും മാറണം.

കർമ്മനിരതനായ പിതാവ്: തച്ചനായിരുന്ന യൗസേപ്പ് തന്റെ ജീവിതം പടുത്തുയര്‍ത്തിയത് മരപ്പണിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നുമായിരുന്നു. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രസിദ്ധമായ ‘റേരും നോവാരും’ എന്ന സാമൂഹിക ചാക്രികലേഖനത്തിൽ, വി. യൗസേപ്പിന്റെ ജോലിയിലുള്ള സമർപ്പണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. തന്റെ പുത്രനായ യേശുവിന്  അധ്വാനത്തിന്റെ വിലയും വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുന്നതിന്റെ ബാലപാഠങ്ങളും ഒരു പിതാവെന്ന നിലയിൽ യൗസേപ്പ് പകർന്നുനൽകി. ജീവിക്കാൻവേണ്ടി മാന്യമായ ഒരു തൊഴിൽ എന്നത് ഇന്നത്തെ ഏതൊരു യുവാവിന്റെയും യുവതിയുടെയും ആകർഷകമായ സ്വപ്നമാണ്. സമ്പന്നരാജ്യങ്ങളിൽ പോലും തൊഴിലില്ലായ്‌മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വി. യൗസേപ്പിന്റെ തൊഴിലിനോടുള്ള സമീപനം നാം മാതൃകയാക്കണം. ജോലിചെയ്തു ജീവിക്കുമ്പോൾ നാം ജീവിക്കുന്ന സമൂഹത്തിന്റെ നിർമ്മിതിയിൽ ഉൾച്ചേരുന്നതിനുള്ള ഭാഗ്യമാണ് നമുക്കു കൈവരുന്നത്. അതുപോലെ തന്നെ, ദൈവത്തിന്റെ രക്ഷാകരദൗത്യത്തിൽ പങ്കുപറ്റുന്നതിനുള്ള വലിയ വിളി കൂടിയാണിത്. തൊഴിലില്ലാസമൂഹങ്ങൾ അരക്ഷിതാവസ്ഥയുടെ വിത്ത് വളരുന്ന വളക്കൂറുള്ള മണ്ണാണെന്ന യാഥാർഥ്യം നാം മറക്കരുത്. ജോലിയിലേർപ്പെടുന്നവർ ദൈവത്തിന്റെ തന്നെ സൃഷ്ടിപരമായ കർമ്മത്തോട് തന്നാൽ കഴിയുംവിധം സഹകരിക്കുകയാണ് ചെയ്യുന്നത്.

ദൈവത്തിന്റെ പ്രതിച്ഛായ ആയ പിതാവ്: പോളീഷ് എഴുത്തുകാരനായ ജാൻ ദൊബ്രസിൻസ്കി തന്റെ, ‘പിതാവിന്റെ പ്രതിച്ഛായ’ എന്ന പുസ്തകത്തിൽ യൗസേപ്പിന്റെ ജീവിതം ഒരു കല്പിത കഥാരൂപത്തിൽ വിവരിക്കുന്നു. ഒരു നിഴലിന്റെ സ്മരണയുണർത്തുന്ന ബിംബങ്ങൾ ഉപയോഗിച്ചാണ് ഈ കഥാവിവരണം മുമ്പോട്ടുപോകുന്നത്. യേശുവിനോടുള്ള ബന്ധത്തിൽ സ്വർഗപിതാവിന്റെ ഭൂമിയിലെ നിഴലാണ് വി. യൗസേപ്പ്. യേശുവിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും എപ്പോഴും അവിടുത്തെ അടുത്തിരിക്കുന്നവനുമായ പിതാവാണ് വി. യൗസേപ്പ്. ഒരു ശിശുവിന് ജന്മം നല്കിയതുകൊണ്ടുമാത്രം ഒരാൾ പിതാവെന്ന മഹനീയസ്ഥാനം അലങ്കരിക്കാൻ യോഗ്യനാകുന്നില്ല. ആ കുഞ്ഞിന്റെ പരിപാലനം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോഴാണ് അയാൾ യഥാർഥത്തിൽ പിതാവാകുന്നത്. ഇത്തരത്തിൽ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പലരും പിതാക്കന്മാരാണ്. സുവിശേഷത്തെപ്രതി സഭയ്ക്കുവേണ്ടി ആത്മീയപിതാക്കന്മാരുടെ ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് പുരോഹിതന്മാരും മെത്രാന്മാരും. ഒരു കുഞ്ഞിന്റെ കഴിവിനനുസരിച്ച് ഉത്തരവാദിത്വബോധത്തോടെ വളരാൻ അനുവദിക്കുകയാണ് പിതാക്കന്മാർ ചെയ്യേണ്ടത്. ദൈവം മനുഷ്യനു നൽകിയിരിക്കുന്ന പിടിച്ചുകെട്ടില്ലാത്ത പിതൃസ്നേഹത്തിന്റെ പ്രതിരൂപമായി വി. യൗസേപ്പിനെ കാണാവുന്നതാണ്. യേശുവിനെയും മറിയത്തെയും തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി അവരെ സ്നേഹിക്കുകയാണ് യൗസേപ്പ് ചെയ്തത്. അധികാരം സ്ഥാപിച്ചെടുക്കാൻ പരിശ്രമിക്കുന്ന പിതാക്കന്മാരേക്കാൾ മക്കളെ വളരാനനുവദിക്കുന്ന സ്നേഹനിധികളായ പിതാക്കന്മാരെയാണ് നമുക്കിന്നാവശ്യം. ഒരു കുഞ്ഞിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന നന്മകൾ അതിന്റെ പൂർണ്ണതയിൽ ഫലമണിഞ്ഞു കാണുന്നതിനുവേണ്ടി പരിശ്രമിക്കുന്ന നല്ല പിതാക്കന്മാരാകാൻ നാം ശ്രമിക്കണം. യൗസേപ്പിനെപ്പോലെ ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ഈ കുഞ്ഞ് എന്റേതല്ല, പിന്നെയോ അതിന്റെ സംരക്ഷകനും പരിപാലകനുമാണ് താനെന്നു തിരിച്ചറിയാൻ പിതാക്കന്മാർക്കു കഴിയണം.

വി. യൗസേപ്പ് വിശുദ്ധ ഗ്രന്ഥത്തിൽ

പാശ്ചാത്യ-പൗരസ്ത്യസഭകൾക്ക് പുരാതനകാലം മുതൽ തന്നെ വളരെ സമ്പന്നമായ മരിയ ദൈവശാസ്ത്രം ഉണ്ട്. എന്നാൽ വി. യൗസേപ്പിതാവുമായി ബന്ധപ്പെട്ട് വിവിധ ഭക്താഭ്യാസങ്ങൾ നിലനിന്നിരുന്നുവെങ്കിലും ആധികാരിക ദൈവശാസ്ത്രപഠനങ്ങൾ കുറവായിരുന്നു. അതിനാൽത്തന്നെ യൗസേപ്പിതാവിനു പ്രത്യേകമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ വർഷത്തിൽ യേശുവിന്റെ വളർത്തുപിതാവിനെ ആഴത്തിൽ അറിയുന്നതിനും അങ്ങനെ നമ്മുടെ ക്രിസ്തുബന്ധത്തിൽ ദൃഢപ്പെടുന്നതിനും ബോധപൂർവകമായ പരിശ്രമങ്ങൾ ഉണ്ടാവണം. യൗസേപ്പിതാവിനെ അടുത്തറിയുന്നതിനും രക്ഷാകരചരിത്രത്തിലുള്ള സ്ഥാനം മനസ്സിലാക്കുന്നതിനും നമുക്കുള്ള ഏറ്റം വലിയ മാർഗം വിശുദ്ധ ഗ്രന്ഥം തന്നെയാണ്. ഇതുവരെയുള്ള സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെല്ലാംതന്നെ ഇതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്.

യൗസേപ്പിന്റെ ജീവിതത്തെക്കുറിച്ച് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ടും പിന്നീട് പന്ത്രണ്ടാമത്തെ വയസ്സിൽ ദൈവാലയസന്ദർശനവുമായി ചേർത്തുമുള്ള വിവരണം മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. യേശുവിന്റെ പിന്നീടുള്ള ജീവിതത്തിൽ മറിയം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിലൊന്നും യൗസേപ്പ് പ്രത്യക്ഷപ്പെടുന്നില്ല എന്നതിൽനിന്നും നമ്മുടെ കർത്താവിന്റെ പരസ്യജീവിതത്തിനു മുൻപുതന്നെ യൗസേപ്പ് മരിച്ചിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം. എന്തായാലും കാനായിലെ കല്യാണവിരുന്നിൽ യേശുവും മാതാവും ശിഷ്യന്മാരും സന്നിഹിതമായിരുന്നപ്പോൾ ജോസഫിനെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. യൗസേപ്പിതാവിനെ അല്പംകൂടി അടുത്തറിയുന്നതിന് ചില വേദഭാഗങ്ങൾ നമുക്ക് വിചിന്തനം ചെയ്യാം.

മത്തായി സുവിശേഷകൻ ദൈവദൂതന്റെ ദർശനം വി. യൗസേപ്പിനുണ്ടായതിനെക്കുറിച്ചു വിവരിക്കുന്നു (1:18-25). മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യഹൂദ മതാചാരപ്രകാരം ഒരു പുരുഷനും സ്ത്രീയും സാക്ഷികളുടെ മുമ്പാകെ വിവാഹത്തിനുള്ള സമ്മതം അറിയിച്ചുകഴിഞ്ഞാൽ ഒരുമിച്ചുജീവിക്കാൻ അനുവാദമില്ലെങ്കിലും നിയമപരമായി അവർ വിവാഹിതരായവരെപ്പോലെയാണ്. മിക്കവാറും ഒരു വർഷം മുമ്പു നടക്കുന്ന ഈ വിവാഹനിശ്ചയത്തിനു ശേഷവും സ്ത്രീ, തന്റെ മാതാപിതാക്കന്മാരോടൊത്തു വസിക്കുന്നു. ഇങ്ങനെയുള്ള അവസരത്തിലാണ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്ന വാർത്ത ജോസഫിനു ലഭിക്കുന്നത്. നീതിമാനെന്ന് സുവിശേഷം വിശേഷിപ്പിക്കുന്ന ജോസഫിനെ ഇക്കാര്യം ധർമ്മസങ്കടത്തിലാക്കുന്നു. കാരണം, ഈ അവസ്ഥയിൽ സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലണമെന്നാണ് മോശയുടെ നിയമത്തിൽ പറഞ്ഞിരിക്കുന്നത് (നിയമാ. 22:13-24). [റോമൻ ഭരണത്തിലായിരുന്ന ഇസ്രായേലിൽ ഇക്കാലത്ത് മരണശിക്ഷയ്ക്കു പകരം പരസ്യവിചാരണയ്ക്കുശേഷം വിവാഹമോചനം എന്ന നിയമമായിരുന്നു.

തെറ്റുകാരിയാണെങ്കിൽപ്പോലും മറിയത്തെ ‘അപമാനിക്കാൻ’ ഇഷ്ടപ്പെടാതിരുന്ന ജോസഫ് രഹസ്യമായി അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. നിയമത്തോട് കൂറുപുലർത്തുമ്പോഴും കാരുണ്യമുള്ള ഹൃദയത്തിനുടമയായിരുന്നു ജോസഫ്. കൂടാതെ, മറിയത്തിന്റെ ‘അവിശ്വസ്തത’ ലോകമറിഞ്ഞാൽ അവൾക്ക് പിന്നീട് ഒരു വിവാഹത്തിനുള്ള സാധ്യതയുമുണ്ടായിരുന്നില്ല. വി.അക്വിനാസ്, വി.ബേസിൽ തുടങ്ങിയവർ നൽകുന്ന ആത്മീയവ്യാഖ്യാനം ഒരുപക്ഷേ, എന്താണ് സംഭവിച്ചതെന്ന് മറിയം പറഞ്ഞപ്പോൾ ജോസഫിനുണ്ടായ ‘ദൈവികഭയം’ ദൈവപുത്രന്റെ വളർത്തുപിതാവ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽനിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചിരിക്കാം എന്നാണ്.

ഇതിനെല്ലാം മാറ്റംവരുന്നത് ദൈവദൂതൻ ജോസഫിന് നേരിട്ടു പ്രത്യക്ഷപ്പെടുന്നതോടെയാണ്. സ്വപ്നത്തിൽ മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ ജോസഫിന്റെ ദാവീദുമായിട്ടുള്ള കുലബന്ധവും എന്തു കാരണത്താലാണ് ജോസഫിനെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ജോസഫിന് ഒരു സുപ്രധാനപങ്ക്  വഹിക്കാനുണ്ടെന്ന് ദൂതന്റെ വാക്കുകൾ വ്യക്തമാക്കുന്നു. നിയമപരമായി ജോസഫിന്റെ മകനെന്ന നിലയിൽ ദാവീദിന്റെ വംശപരമ്പരയ്ക്ക് യേശു അവകാശിയുമായിരിക്കും. അന്നത്തെ സാഹചര്യത്തിൽ മിശിഹാ തങ്ങളെ രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മോചിപ്പിക്കും എന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദൂതൻ വ്യക്തമായി പറയുന്നു: ഒന്നാമതായി അവൻ മാനവകുലത്തിന് രക്ഷ പ്രദാനം ചെയ്യും, രണ്ടാമതായി അവൻ പാപത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കും. കാരണം, പാപമെന്ന ശത്രു റോമൻ സാമ്രജ്യത്തേക്കാൾ, ഹേറോദേസിനേക്കാൾ അപകടകാരിയാണ്. യൗസേപ്പിന്റെ മകനെന്ന നിലയിൽ ദാവീദിന്റെ വംശപരമ്പരയിലുള്ള യേശുവിന്റ ജനനവുമായി എല്ലാ കാര്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു.

തിരുക്കുടുംബത്തിന്റെ കഥ പറയുന്ന വേദഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തിന്റെ അവസാനഭാഗം (2:41-52). യേശുവിന്റെ ജനനത്തിനും പരസ്യജീവിതത്തിനുമിടയിലുള്ള മുപ്പതുവർഷത്തെ ജീവിതത്തെക്കുറിച്ചു നമുക്ക് ലഭ്യമായ ഒരേയൊരു വിവരണവുമാണിത്. യേശുവും കുടുംബവും ഓരോ വർഷവും യഹൂദ നിയമനുസരിച്ചുള്ള മതപരമായ കർത്തവ്യങ്ങൾ നിറവേറ്റിയിരുന്നു. അങ്ങനെ പെസഹാ തിരുനാളിനോടനുബന്ധിച്ച് ജറുസലേം ദൈവാലയത്തിൽ യേശുവിന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ തീർഥാടനം നടത്തുന്നു. യാത്രാസൗകര്യത്തിനു വേണ്ടിയും, സുരക്ഷിതത്വം കരുതിയും ആളുകൾ മിക്കപ്പോഴും കൂട്ടമായിട്ടാണ് ദൈവാലയത്തിലേക്കു പോയിരുന്നത്. അങ്ങനെ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടേയുമൊക്കെ സംഘങ്ങൾ രൂപപ്പെട്ടിരിക്കണം. അതുകൊണ്ടാണ് ഒരുപക്ഷേ, മടക്കയാത്രയിൽ യേശുവിനെ ജോസഫിനും മറിയത്തിനും നഷ്ടപ്പെടാൻ കാരണമായതും. എന്നാൽ യേശു തന്റെ സ്വർഗീയപിതാവിന്റെ ദൗത്യം നിറവേറ്റുകയായിരുന്നുവെന്ന് സുവിശേഷം സാക്ഷിക്കുന്നു. ഇതിൽനിന്നും യേശുവിന്റെ ദൈവപിതാവിന്റെ പുത്രൻ എന്നുള്ള വെളിപാടും സന്ദേശവും മറിയത്തിനും ജോസഫിനും മാത്രമല്ല സുവിശേഷം വായിക്കുന്ന എല്ലാവർക്കും നൽകപ്പെടുന്നു. ക്രിസ്തുവിന്റെ സാന്നിധ്യമാണ് മറിയത്തിന്റെയും ജോസഫിന്റെയും കുടുംബത്തെ തിരുക്കുടുംബമാക്കിയത്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും അവർ അത് ഒരുമയോടെ നേരിട്ടു. ഇത് എല്ലാ കുടുംബങ്ങൾക്കും മാതൃകയായി നൽകപ്പെട്ടിരിക്കുന്നു.

ദൈവദൂതന്റെ അറിയിപ്പനുസരിച്ച് ഈജിപ്തിലേക്കുപോയ ജോസഫ് തന്റെ കുടുംബവുമായി ഹേറോദേസിന്റെ മരണശേഷം ഇസ്രയേലിലേക്ക് തിരികെയെത്തുന്നതിനെക്കുറിച്ചു മത്തായി സുവിശേഷകൻ പറയുന്നു (2:19-23). ഇവിടെയും സ്വപ്നത്തിലൂടെയുള്ള വെളിപാടാനുസരിച്ചാണ് വി. യൗസേപ്പ് പ്രവർത്തിക്കുന്നത്. ഹേറോദേസ് എന്ന നാമത്തിൽ പല ഭരണാധികാരികൾ യൂദയായിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ യേശുവിന്റെ ജനനസമയത്ത് റോമൻ യൂദയായുടെ ഭരണാധികാരിയായിരുന്ന ഹേറോദേസ് ചരിത്രത്തിൽ അറിയപ്പെടുന്നത് ‘മഹാനായ ഹേറോദേസ്’ എന്നാണ്. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളാണ്. അതിൽത്തന്നെയും രണ്ടാം ജറുസലേം ദൈവാലയത്തിന്റെ പുനർനിർമ്മാണം എടുത്തുപറയത്തക്ക ഒരു നേട്ടമായിരുന്നു. മാത്രമല്ല, റോമൻ സെനറ്റാണ് ഹേറോദേസിനെ യൂദയായുടെ രാജാവായി പ്രഖ്യാപിച്ചത്. യഹൂദർക്ക് ദൈവാലയം ഏറ്റം പ്രിയപ്പെട്ടതായതിനാൽ അതിനുവേണ്ടി എന്തുചെയ്യുന്നതും മഹത്വരമായ കാര്യമായിരുന്നു.

എന്നാൽ വളരെ ക്രൂരനായ ഭരണാധികാരിയും കൂടിയായിരുന്നു ഇദ്ദേഹം. യേശുവിന്റെ ജനനസമയത്ത് ബേത്‌ലഹേമിലെ ആൺകുട്ടികളെ വധിക്കുന്നത് അതിൽ ഒന്നുമാത്രമായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്ന ഹേറോദേസിന്റെ മരണം വളരെ ദയനീയമായിരുന്നു. ചരിത്രകാരനായ ജോസിഫസ് (Josephus) അദ്ദേഹത്തിന്റെ മരണം, കുടൽമാല പുറത്തുചാടി വൃഷണം അഴുകി അതിവേദനയോടെ ആയിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനുണ്ടായിരുന്ന രോഗം ‘ഹേറോദേസിന്റെ അസുഖം’ (Herod’s evil ) എന്നപേരിൽ പിന്നീട് വൈദ്യശാസ്ത്രത്തിൽ അറിയപ്പെടാൻ തുടങ്ങി. ജെറിക്കോയിൽ വച്ച്, ആരും താൻ മരിക്കുമ്പോൾ വിലപിക്കില്ല എന്ന ചിന്തയിൽ, സമൂഹത്തിലെ ഉന്നതരായ ആളുകളെ താൻ മരിക്കുമ്പോൾ  അവിടെ കൊണ്ടുവന്ന് കൊല്ലണമെന്നു കല്പിച്ചു. ഇതുകണ്ട് അവരുമായി ബന്ധപ്പെട്ടവർ വിലപിക്കുമെന്ന ചിന്തയായിരുന്നു ഇതിന്റെ പിന്നിൽ. എന്നാൽ ആരും ആ കല്പന അനുസരിക്കാൻ തയ്യാറാകാതിരുന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി.

യേശുവിന്റെ ജനനസമയത്തു തന്നെ വലിയ കഷ്ടപ്പാടും പ്രയാസങ്ങളും കുരിശും തിരുക്കുടുംബത്തിൽ സന്നിഹിതമായിരുന്നു എന്ന് ഈ സംഭവങ്ങൾ വെളിവാക്കുന്നു. നസറേത്ത് എന്ന ചെറുഗ്രാമത്തിലാണ് ജോസഫ് പിന്നീട് ജീവിക്കുന്നത്. പഴയനിയമത്തിലെങ്ങും ഇങ്ങനെയൊരു പ്രവചനം കാണുന്നില്ലെങ്കിലും ‘അവൻ നസറേത്തിൽ നിന്നു വരും’ എന്ന പ്രവചനം പൂർത്തിയാക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് സുവിശേഷകൻ പറയുന്നു. ഒരുപക്ഷേ, അങ്ങനെയൊരു പാരമ്പര്യമോ, വിശ്വാസമോ ഉദ്ദേശിച്ചായിരിക്കാം സുവിശേഷകൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. പണ്ടുകാലങ്ങളിൽ ക്രിസ്ത്യാനികളെ ഇങ്ങനെ അഭിസംബോധന ചെയ്തിരുന്നുവെന്നതിന് ഉദാഹരണമാണ്, നമ്മുടെ നാട്ടിൽത്തന്നെ യേശുവിന്റെ അനുയായികളെ ‘നസ്രാണികൾ’ എന്നു വിളിക്കുന്നത്.

യേശുവിനെ ഒരു തച്ചന്റെ മകനും മരപ്പണിക്കാരനുമായി സ്വന്തം നാട്ടുകാർ പറയുന്നതിനെക്കുറിച്ച് മർക്കോസ് സുവിശേഷകൻ എഴുതുന്നു (6:1-6). അതിന്റെ അർഥം, യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്ന മുപ്പതാം വയസ്സുവരെ പിതാവായ ജോസഫിനെ കുലത്തൊഴിലായ മരപ്പണിയിൽ സഹായിച്ചിരുന്നു എന്നതാണ്. അതിൽനിന്നുള്ള വരുമാനം കൊണ്ടുതന്നെ ആയിരുന്നിരിക്കണം തന്റെ പുത്രനായ യേശുവിനെ വി. യൗസേപ്പ് വളർത്തിയതും. സുവിശേഷങ്ങളിലോ, മറ്റു ചരിത്രരേഖകളിലോ യേശുവിന്റെ ഇക്കാലയളവിലെ ജീവിതത്തെക്കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല. യേശുവിനെ സ്വന്തം നാട്ടുകാർക്ക് യൗസേപ്പിന്റെയും മറിയത്തിന്റെയും മകനായി നല്ല പരിചയമുണ്ടായിരുന്നു എന്നതിനു തെളിവാണ് ഈ സുവിശേഷഭാഗം.

ഉപസംഹാരം

വി. യൗസേപ്പിനെ പീയൂസ് ഒൻപതാം മാർപാപ്പ 1870-ൽ ആഗോളസഭയുടെ സംരക്ഷകനായും രോഗികളുടെ മധ്യസ്ഥനായും പ്രഖ്യാപിച്ചു. യൗസേപ്പിതാവിന്റെ മരണസമയത്ത് യേശുവും മാതാവും സന്നിഹിതരായിരുന്നു എന്ന വിശ്വാസത്തിൽനിന്നും നല്ല മരണത്തിനായി പലരും വി. യൗസേപ്പ് പിതാവിന്റെ മധ്യസ്ഥതയിൽ പ്രാർഥിക്കാറുണ്ട്. പീയൂസ് പന്ത്രണ്ടാം മാർപാപ്പ 1955-ൽ മെയ് ഒന്നാം തീയതി തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിന്റെ തിരുനാളായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തത് തൊഴിലിന്റെ മഹത്വം യൗസേപ്പിതാവ് കാണിച്ചുതന്നിരിക്കുന്നതിനാലാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ‘രക്ഷകന്റെ സംരക്ഷകൻ’ ആയും യൗസേപ്പിതാവിനെ എടുത്തുകാട്ടുന്നു. ഇന്ന് ലോകമാസകലം കുടുംബത്തിനും സഭയ്ക്കുമെതിരായ പ്രചരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വി. യൗസേപ്പിതാവിലൂടെയുള്ള സമർപ്പണപ്രാർഥന കൂടുതൽ അർഥവത്താണ്. ഈ അവസരത്തിൽ നമ്മുടെ കുടുംബങ്ങൾക്ക് വലിയ അനുഗ്രവർഷമായി പരിണമിക്കുന്നതിനുവേണ്ടി  പ്രാർഥിക്കുകയും യൗസേപ്പിതാവിനെപ്പോലെ സമൂഹത്തിൽ നിശ്ശബ്ദസേവനം ചെയ്യുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതിനും നമുക്കു പരിശ്രമിക്കാം.

യൗസേപ്പിതാവിനോടുള്ള പ്രാര്‍ഥന 

വി. യൗസേപ്പിന്റെ മാധ്യസ്ഥത അപേക്ഷിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക ലേഖനം ‘പിതാവിന്റെ ഹൃദയത്തോടെ’ അവസാനിപ്പിക്കുന്നത്. ആ പ്രാർഥനയുടെ പരിഭാഷ ഇവിടെ കൊടുക്കുന്നു.

രക്ഷകന്റെ ദിവ്യകാവല്‍ക്കാരാ, അങ്ങു വാഴ്ത്തപ്പെടട്ടേ! പരിശുദ്ധ കന്യകയുടെ ജീവിതപങ്കാളിയെ, അങ്ങേ കരങ്ങളില്‍ ദൈവം തന്റെ ഏകജാതനെ ഭരമേല്പിച്ചു. പരിശുദ്ധ മറിയം അങ്ങില്‍ തന്റെ വിശ്വാസമര്‍പ്പിച്ചു. ക്രിസ്തു അങ്ങയോടുകൂടി മനുഷ്യനായി. 

വാഴ്ത്തപ്പെട്ട യൗസേപ്പേ, അങ്ങില്‍ അഭയം തേടുന്ന ഞങ്ങൾക്ക് ജീവിതപാതയില്‍ ഒരു പിതാവായും സഹായിയായും തുണയേകണമേ. ദൈവത്തിൽനിന്നും കൃപയും കാരുണ്യവും ആത്മധൈര്യവും നേടിത്തന്ന് എല്ലാ തിന്മകളില്‍നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ! ആമ്മേന്‍. 

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.