ക്രൈസ്തവ സ്ഥാപനങ്ങളോട് ശത്രുതയോ?

സമാനതകളില്ലാത്ത വിവേചനവും അടിച്ചമർത്തലുകളുമാണ് കഴിഞ്ഞ ചില വർഷങ്ങളായി ക്രൈസ്തവസമൂഹം ഇന്ത്യയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങളും പീഡനങ്ങളും പരിധികൾ ലംഘിച്ചതോടെ പലയിടങ്ങളിലും ക്രൈസ്തവർ സംഘടിതമായി തെരുവിലിറങ്ങി നീതിക്കു വേണ്ടി യാചിക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെമ്പാടും ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ കത്തോലിക്കാ മെത്രാന്മാർ ഉൾപ്പെടെ വിവിധ ക്രൈസ്തവനേതാക്കളുടെ ആഭിമുഖ്യത്തിൽ വലിയ പ്രതിഷേധ സമ്മേളനം കഴിഞ്ഞയിടെ നടന്നിരുന്നു.

അടുത്ത കാലത്തായി ക്രൈസ്തവക്കെതിരെ നിരന്തരം അതിക്രമങ്ങൾ അരങ്ങേറുന്ന കർണ്ണാടകയിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂർ ആർച്ചുബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. “ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താൻ ഇനിയും അത് തുടരും” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എത്ര കുട്ടികൾ ക്രിസ്ത്യൻ സ്‌കൂളുകളിൽ നിന്ന് മതം മാറ്റപ്പെട്ടു എന്നതിന്റെ കണക്ക് സർക്കാർ ശേഖരിക്കട്ടെ എന്നും അദ്ദേഹം വെല്ലുവിളിരൂപേണ പറയുകയുണ്ടായി.

പുതുതായി പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മതപരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥകളാകുന്നത്. കേരളത്തിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ദരിദ്രർക്കും ആലംബഹീനർക്കും വേണ്ടിയുള്ള കർമ്മരംഗങ്ങളിലാണ് ക്രൈസ്തവർ ഏറ്റവുമധികം വ്യാപൃതരായിരിക്കുന്നത്. എന്നാൽ, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്.

കേരളത്തിൽ സംഭവിക്കുന്നത് നീതിനിഷേധം

എന്നാൽ, കേരളത്തിലെ സ്ഥിതി അൽപം വ്യത്യസ്തമാണ്. കേരളസമൂഹത്തിൽ യഥാർത്ഥ ന്യൂനപക്ഷമായി നിലനിൽക്കുന്നതോടൊപ്പം അംഗസംഖ്യ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന വിഭാഗമെങ്കിലും സാമൂഹിക പുനർനിർമ്മിതിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള, ഇപ്പോഴും ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചരിത്രമാണ് ക്രൈസ്തവരുടേത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിങ്ങനെയുള്ള എണ്ണമറ്റ സ്ഥാപനങ്ങൾ വഴിയായി കേരളത്തിന് ക്രൈസ്തവസമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ നിസ്തുലമാണ്. സമൂഹത്തിന് എന്നതിനേക്കാൾ, ഇതുപോലുള്ള സേവനങ്ങൾ വഴിയായി സർക്കാരിന് ക്രൈസ്തവർ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെങ്കിലും യാതൊരു തരത്തിലുമുള്ള സർക്കാർ സഹായങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് ലഭ്യമാകാതിരിക്കാൻ കാലം കഴിയുന്തോറും സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നുള്ളത് വിരോധാഭാസമാണ്.

കണക്കുകൾ പ്രകാരം ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലല്ലാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്ഥാപനങ്ങൾ, ഓർഫനേജുകൾ തുടങ്ങിയവയാണ് ഏറെയും. അത്രയും സ്ഥാപനങ്ങളിലായി എൺപത്തിനായിരത്തില്പരം അന്തേവാസികളുണ്ട്. അതിൽ പ്രായാധിക്യവും രോഗങ്ങളും മൂലം ദുരിതമനുഭവിക്കുന്നവരും സർക്കാരിന്റെ പ്രത്യേക പരിഗണന ആവശ്യമുള്ളവരുമായ മുപ്പതിനായിരത്തിൽ കുറയാത്ത ആൾക്കാരാണുള്ളത്. അതേ സമയം, ഈ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ വളരെ ശുഷ്കമാണ് എന്നു കാണാം. സ്ഥാപനങ്ങളുടെയും അന്തേവാസികളുടെയും എണ്ണം പ്രകാരം, അഞ്ചു മുതൽ എട്ട് ശതമാനം വരെ സ്ഥാപനങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.

ഉറ്റവരും ഉടയവരുമില്ലാതെ അനാഥത്വത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട എൺപത്തിനായിരത്തിലേറെ വരുന്ന ഒരു വിഭാഗത്തിന്റെ മേലുള്ള നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഏറെക്കുറെ സ്വതന്ത്രമായിരിക്കുന്നത് സമാനതകളില്ലാത്ത അർപ്പണബോധത്തോടെ അത്തരക്കാർക്കു വേണ്ടി ജീവിതം മാറ്റിവയ്ക്കാനും സമ്പത്ത് ചെലവഴിക്കാനും കുറേപ്പേർ മുന്നോട്ട് വന്നിരിക്കുന്നതിനാൽ മാത്രമാണ്. അക്കാരണത്താൽ തന്നെ, ലോകത്തിൽ ഏതൊരു സർക്കാരിനും ഏറ്റവുമധികം ധനം മാറ്റിവയ്‌ക്കേണ്ടതായി വരുന്ന ഒരു മേഖല കൂടിയായിട്ടും കേരള സർക്കാരിന് ഒരിക്കലും ഈ സേവനമേഖല ഒരു തലവേദനയല്ല.

അർഹതപ്പെട്ട ആനുകൂല്യങ്ങൾ

മുഖ്യമായും കത്തോലിക്കാ സന്യാസ സമൂഹങ്ങളും രൂപതകളും ഒട്ടേറെ വ്യക്തികളും മറ്റു പ്രസ്ഥാനങ്ങളും തങ്ങളുടെ പ്രധാന ശുശ്രൂഷാമേഖലയായി ഈ രംഗത്തെ പരിഗണിച്ചുകൊണ്ട് അദ്ധ്വാനവും സമ്പത്തും അതിനായി നീക്കിവച്ച് പതിറ്റാണ്ടുകൾക്കു മുമ്പ് മുതൽ കേരളത്തിന്റെ മണ്ണിൽ പ്രവർത്തനനിരതരായുണ്ട്. മുൻകാലങ്ങളിൽ ആ സേവനസന്നദ്ധതയെ വിലമതിച്ചുകൊണ്ട് തുറന്ന മനസോടെയുള്ള പിന്തുണ സർക്കാർ വാഗ്ദാനം ചെയ്യുകയും കുറേയൊക്കെ സഹായങ്ങൾ പലവിധത്തിലും ഇത്തരം സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കും അന്തേവാസികൾക്കും ലഭ്യമാക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ്, റേഷൻ, അന്തേവാസികൾക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിങ്ങനെയാണ് ഈ മേഖലയിൽ സർക്കാർ സഹായങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. ഗ്രാന്റ് അനുവദിക്കപ്പെട്ടിരുന്ന സ്ഥാപനങ്ങൾക്ക് അന്തേവാസികളുടെ എണ്ണമനുസരിച്ച് ഓരോരുത്തർക്ക് പ്രതിമാസം 1,100/- രൂപ വച്ചും, സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടിരുന്നവർക്ക് ഓരോരുത്തർക്കും പ്രതിമാസം 1,600/- രൂപ വച്ചുമാണ് ലഭ്യമായിരുന്നത്. അന്തേവാസികളുടെ എണ്ണത്തിനനുസരിച്ച് റേഷൻ പെർമിറ്റും ലഭിച്ചിരുന്നു.

2021 -ൽ ഒരു പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് നൽകിവന്നിരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകുന്നതിനാൽ അത്തരം സ്ഥാപനങ്ങളിൽ കഴിയുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ല എന്ന വാദമാണ് അന്ന് സർക്കാർ ഉന്നയിച്ചത്. എന്നാൽ, കേവലം 20% സ്ഥാപനങ്ങൾക്ക് മാത്രമാണ് ഗ്രാന്റ് ലഭിച്ചിരുന്നത് എന്നുള്ളതായിരുന്നു വാസ്തവം. ഗ്രാന്റ് നൽകുന്നത് സ്ഥാപനങ്ങൾക്കും പെൻഷൻ ലഭിക്കുന്നത് വ്യക്തികൾക്കും ആണെങ്കിലും അന്തേവാസികളിൽ മോശമല്ലാത്ത ഒരു വിഭാഗത്തിന് അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പെൻഷൻ തുക ഉപകരിച്ചിരുന്നത് പരോക്ഷമായി സ്ഥാപനങ്ങൾക്കും ഗുണകരമായിരുന്നു. വാസ്തവത്തിൽ, ഏറെക്കുറെ കൃത്യമായി കുറെപ്പേർക്കെങ്കിലും ലഭിച്ചിരുന്നത് സാമൂഹ്യസുരക്ഷാ പെൻഷൻ മാത്രമാണ്. ഗ്രാന്റ് തുക അനുവദിക്കപ്പെട്ടിട്ടുള്ള ചെറിയൊരു വിഭാഗത്തിനു പോലും കഴിഞ്ഞ കുറേ  വർഷങ്ങളായി കൃത്യമായി അത് ലഭിക്കുന്നില്ല. മാത്രവുമല്ല, 2014 -നു ശേഷം ഗ്രാന്റിന് അപേക്ഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുമില്ല. ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും അന്തേവാസികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഗ്രാന്റ് തുക വർദ്ധിപ്പിച്ചു നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.

പുതിയ ഉത്തരവ്

ഇത്തരം തുടർച്ചയായ അവഗണനകൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് 2023 ഫെബ്രുവരി 27 -ന് ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വൈദികർക്കും സന്യസ്തർക്കും മഠങ്ങളിലെ/ മതസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ആ ഉത്തരവ്. മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നുള്ളതിന് ഉത്തരവിൽ വ്യക്തമായ നിർവചനമില്ല. കേരളത്തിലെ നൂറുകണക്കിന് സന്യാസിനീ മഠങ്ങളോട് ചേർന്ന് നിലകൊള്ളുന്ന അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. തികച്ചും മനുഷ്യത്വരഹിതവും നീതിരഹിതവുമാണ് അത്തരമൊരു ഉത്തരവ് എന്നുള്ളതിൽ സംശയമില്ല. സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയാത്ത അനാഥരും അവശരും ആലംബഹീനരുമായ ഒരു വിഭാഗത്തെ പാടെ അവഗണിക്കുന്ന ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.

2021 -ൽ അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികൾ സർക്കാരിന് നിരവധി സ്ഥാപനങ്ങളും വ്യക്തികളും നൽകുകയുണ്ടായിരുന്നു. ആ വീണ്ടും വിഷയം പഠിച്ചതിനു ശേഷം അന്തിമ തീരുമാനം സ്വീകരിച്ചിരിക്കുന്നു എന്ന ധ്വനിയാണ് പുതിയ ഉത്തരവിലുള്ളത്. “മഠങ്ങളിലെ/ മതസ്ഥാപനങ്ങളിലെ അന്തേവാസികൾ” എന്ന വിശേഷണത്തിൽ ഒരു വലിയ പങ്ക് വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടുമെങ്കിൽ അവിടെ അനീതി നിറഞ്ഞ ക്രൂരമായ വിവേചനമുണ്ട്.

കത്തോലിക്കാ സഭയുടെ ഭാഗമായ അഗതിമന്ദിരങ്ങൾ

കേരളത്തിൽ പ്രവർത്തിക്കുന്ന ഓർഫനേജുകൾ, വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള സ്ഥാപനങ്ങൾ തുടങ്ങി രണ്ടായിരത്തില്പരം സ്ഥാപനങ്ങളിൽ എൺപത് ശതമാനവും ക്രൈസ്തവ മാനേജ്‌മെന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്നവയാണ്. ഏറിയ പങ്കും കത്തോലിക്കാ സന്യസ്തരുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. ഒട്ടേറെ സന്യാസ സമൂഹങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുകയും കൂടുതൽ അംഗങ്ങളെയും അദ്ധ്വാനത്തെയും ധനത്തെയും അത്തരം മേഖകളിലേക്ക്  വഴിതിരിച്ചു വിടുകയും ചെയ്യുന്നു എന്നതിനാലാണ് അത്. ഇതുപോലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു വേണ്ടി ജീവിച്ചു മരിക്കാനും, രാപ്പകൽ അവരോടൊപ്പം ആയിരിക്കാനും, സ്നേഹപൂർവ്വം അവരെ പരിചരിക്കാനും മറ്റാരേയുംകാൾ ക്രൈസ്തവ സമർപ്പിതർക്ക് സാധിക്കുന്നു എന്നതാണ് ആ സ്ഥാപനങ്ങളുടെ പ്രധാന വിജയം. ഇതുപോലുള്ള ആയിരക്കണക്കിന് സന്യസ്തർ മാത്രമല്ല, ഒട്ടേറെ വൈദികരും, അനേക ക്രൈസ്തവ വിശ്വാസികളും ഈ മേഖലയിൽ സജീവമായുണ്ട്. മറ്റാർക്കും കഴിയാത്ത വിധത്തിൽ ഈ ശുശ്രൂഷാമേഖലയിൽ അവർ ആയിരിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നതിന് പ്രചോദനം അവരുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസം തന്നെയാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

എന്നാൽ, അത്തരം സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നത് സന്യാസ സമൂഹങ്ങളോ, രൂപതകളോ, കത്തോലിക്കാ സഭയുമായി ബന്ധമുള്ള ട്രസ്റ്റുകളോ ആണ് എന്നുള്ളതിന്റെ പേരിൽ അവ മതസ്ഥാപനങ്ങൾ ആകുമെങ്കിൽ അതെങ്ങനെ എന്ന് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. ഒരു മതസ്ഥാപനം എന്ന് ഒരു സ്ഥാപനത്തെ വിശേഷിപ്പിക്കാൻ കഴിയണമെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു വേണ്ടിയും മതപരമായ ലക്ഷ്യങ്ങളാലും സ്ഥാപിക്കപ്പെട്ടിരിക്കുന്നതും, മതപരമായ പ്രവർത്തനങ്ങൾ മാത്രം നടക്കുന്നതും, മറ്റു മതസ്ഥർക്ക് പ്രയോജനമില്ലാത്തതും ആയിരിക്കണം. മതപരമായ വേർതിരിവുകൾ കൂടാതെ, തെരുവിൽ അലഞ്ഞുതിരിയുന്നവരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും, വൃദ്ധരുമായ ആരെയും ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന, മരണം വരെയും അവർക്ക് അഭയം നൽകി, മരുന്നും ഭക്ഷണവും, വസ്ത്രവും നൽകി പരിപാലിച്ചു കൊണ്ടിരിക്കുന്ന അത്തരം സ്ഥാപനങ്ങൾ എപ്രകാരമാണ് മതസ്ഥാപനങ്ങൾ ആകുന്നതെന്ന് വ്യക്തമാക്കപ്പെടണം.

ഇക്കാലത്ത് എറിയ പങ്ക് അഗതിമന്ദിരങ്ങളിലേക്കും അന്തേവാസികൾ എത്തിച്ചേരുന്നത് പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ വഴിയായും, സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുമാണ്. സി.ഡബ്ള്യു.സി. (Child Welfare Committee) ഉദ്യോഗസ്ഥർ വഴിയാണ് ബാലഭവനങ്ങളിലേക്ക് കുട്ടികൾ എത്തിച്ചേരുന്നത്. വാസ്തവത്തിൽ എല്ലാ വിധത്തിലും വിവിധ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ പൂർണ്ണമായ സഹകരണമാണ് എല്ലാ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നൽകിവരുന്നത്. സമാനതകളില്ലാത്ത ഈ സേവനം മുൻകാലങ്ങളിലേതു പോലെ ഇപ്പോഴും ഇനിയുള്ള കാലത്തും സംസ്ഥാനത്തിന് ആവശ്യമാണ് എന്നുള്ളതാണ് അനിഷേധ്യമായ യാഥാർഥ്യം.

നടത്തിപ്പിനു പിന്നിലെ വെല്ലുവിളികൾ

വാസ്തവങ്ങൾ ഇപ്രകാരമാണെങ്കിലും നാളുകൾ കഴിയുന്തോറും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അവഗണനകളും തിരസ്കരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവുന്നതല്ല. പ്രതിഫലം ആഗ്രഹിക്കാതെ പ്രവർത്തനനിരതരായിരിക്കുന്ന ആയിരക്കണക്കിന് വ്യക്തികളാണ് ഈ സേവനമേഖലയുടെ നട്ടെല്ല് എങ്കിലും, മറ്റ് ദൈനംദിന ചെലവുകൾ, ചികിത്സ, ശമ്പളം കൊടുക്കേണ്ട ജോലിക്കാർ എന്നിങ്ങനെ വലിയ സാമ്പത്തിക ബാധ്യത ഓരോ സ്ഥാപനങ്ങൾക്കുമുണ്ട്. സർക്കാർ ഒരിക്കൽ നൽകിവന്നിരുന്ന സാമ്പത്തിക സഹായം അതിന്റെ പരിമിതമായൊരു ശതമാനം മാത്രമേ വന്നിരുന്നുള്ളൂ എങ്കിലും ആ പിന്തുണ ഒരു ബലം തന്നെയായിരുന്നു. പ്രത്യേകിച്ച്, അഗതികളും രോഗികളുമായ ഒരു വിഭാഗത്തിന് തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയൊരു തുക കയ്യിൽ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത് അവർക്ക് ആശ്വാസകരമായിരുന്നു. ഒരു രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സ്വന്തമായി വരുമാനമില്ലാത്ത ആർക്കും അർഹതയുള്ള ആ സഹായം അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത് ഒരു ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാൻ സാധ്യമല്ലാത്ത ക്രൂരതയാണ്.

സന്മനസ്സ് മാത്രം കൈമുതലാക്കി സേവനമേഖലയിലേക്ക് ഇറങ്ങിയിരിക്കുന്ന ഒരു വിഭാഗത്തെ അകാരണമായി ഒറ്റപ്പെടുത്തുന്നതും, അവർ അഭയം നൽകിയതിനാൽ മറ്റൊരു വലിയ വിഭാഗത്തിന്റെ പൗരാവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നതുമായ വികലമായ സർക്കാർ നയം തിരുത്തപ്പെടേണ്ടതാണ്. ഉത്തരവിൽ പറഞ്ഞിരിക്കുന്നതു പോലെ, വൈദികരും, സന്യാസിനിമാരും ആയതിനാൽ അവർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയില്ല എന്ന പരാമർശവും തികഞ്ഞ അനീതിയാണ്. ഒരു കാലഘട്ടം മുഴുവൻ ആർക്കും വേണ്ടാത്ത പാവപ്പെട്ടവർക്കു  വേണ്ടി ജീവിച്ച് ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയിരിക്കുന്ന ഒരു കൂട്ടർക്ക് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കു പോലും അർഹതയില്ല എന്ന നിലപാടും കടുത്ത വിവേചനമാണ്. എല്ലാ അർത്ഥത്തിലും മാനുഷികനീതി ഉറപ്പു വരുത്താനും, സർക്കാരിനും സമൂഹത്തിനും നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഒരു വിഭാഗത്തെ വിലമതിക്കാനും രാഷ്ട്രനേതൃത്വവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധരാകണം.

കടപ്പാട്: ദീപിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.