യൗസേപ്പിതാവിന്റെ നിർമ്മലഹൃദയ തിരുനാൾ

സഭയുടെ ആരാധനക്രമത്തിൽ ഈശോയുടെ തിരുഹൃദയ തിരുനാളും മറിയത്തിന്റെ വിമലഹൃദയ തിരുനാളും പോലെ പരസ്യമായി ആചരിക്കുന്നില്ലെങ്കിലും ഈ തിരുനാളുകൾ കഴിഞ്ഞുവരുന്ന ബുധനാഴ്ച വി. യൗസേപ്പിതാവിന്റെ നിർമ്മലഹൃദയ തിരുനാളായി ആചരിക്കുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കവും മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയും സ്വകാര്യ ഭക്തഭ്യാസമായാണ് സഭയിൽ ആരംഭിച്ചത്.

1856-ൽ ഒൻപതാം പീയൂസ് മാർപാപ്പയാണ് ഈശോയുടെ തിരുഹൃദയ തിരുനാൾ ആഗോളസഭയിൽ പൊതുവായി സ്ഥാപിച്ചത്. 1944-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയാണ് മറിയത്തിന്റെ വിമലഹൃദയ തിരുനാളിന് സാർവ്വത്രിക സഭയിൽ അംഗീകാരം നൽകിയത്. ​ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തി പോലെ യൗസേപ്പിതാവിന്റെ നിർമ്മലഹൃദയത്തോടുള്ള ഭക്തിക്കും ഭാവിയിൽ സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചേക്കാം.

1994-ൽ എഡ്‌സൺ ഗ്ലോബർ എന്ന ബ്രസീലിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് ഈശോയുടെയും മറിയത്തിന്റെയും ഒരു ദർശനമുണ്ടായി. “ജപമാലയുടെയും സമാധാനത്തിന്റെയും രാജ്ഞി” എന്ന തലക്കെട്ടിൽ ദൈവമാതാവ് അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് മാനസാന്തരം, കുർബാന, കുമ്പസാരം, അനുതാപം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. എഡ്‌സന്റെ അമ്മ മരിയക്കും പ്രത്യക്ഷീകരണങ്ങളുണ്ടായി. യൗസേപ്പിതാവിന്റെ ഏറ്റവും നിർമ്മലമായ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ഈശോയും മറിയയും അന്ന് അവനോടു ഊന്നിപ്പറഞ്ഞു.

യൗസേപ്പിതാവിന്റെ ഏറ്റവും പരിശുദ്ധമായ ഹൃദയം

വിശുദ്ധവും വിമലവുമായ ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങളെപ്പോലെ, വി. യൗസേപ്പ് തന്റെ ഏറ്റവും നിർമ്മലമായ ഹൃദയം എങ്ങനെയുള്ളതാണെന്ന് എഡ്സന് വെളിപ്പെടുത്തി. അത് ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയമായിരുന്നു.

യൗസേപ്പിതാവിന്റെ നിർമ്മലഹൃദയത്തിന്റെ ഘടന

ഹൃദയത്തിനുള്ളിലെ അഗ്നിജാലകൾ: ഈശോയോടും പരിശുദ്ധ മറിയത്തോടുമുള്ള സ്നേഹത്താൽ എരിയുന്ന യൗസേപ്പിതാവിന്റെ ഹൃദയത്തിന്റെ പ്രതീകം.

വെള്ള ലില്ലിപ്പൂക്കൾ: യൗസേപ്പിതാവിൽ നിറഞ്ഞുനിന്ന നിർമ്മലത, വിശുദ്ധി, പരിശുദ്ധ സ്നേഹം എന്നിവയുടെ പ്രതീകം.

ഹൃദയം: തിരുക്കുടുംബത്തോടും നമ്മോടുമുള്ള യൗസേപ്പിതാവിന്റെ പൈതൃകസ്നേഹത്തിന്റെ അടയാളം.

യൗസേപ്പിതാവിന്റെ പ്രധാന വെളിപ്പെടുത്തലുകൾ 1998 മാർച്ച് 1-ന് ആരംഭിച്ചു. തന്റെ നിർമ്മലഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ച് യൗസേപ്പിതാവ് സംസാരിക്കുകയും ആ ഭക്തിയിൽ വളരുന്നവർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു.

“എന്റെ പ്രിയ മകനേ, ഈശോയും എന്റെ അനുഗൃഹീത ജീവിതപങ്കാളിയും ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്ന എന്റെ ഏറ്റവും നിർമ്മലമായ ഹൃദയത്തിൽ നിന്ന് വിശ്വസ്തർക്ക് ലഭിക്കുന്ന എല്ലാ കൃപകളെക്കുറിച്ചും നിന്നോടു പറയാൻ നമ്മുടെ കർത്താവായ ദൈവം എന്നെ അയച്ചിരിക്കുന്നു. എന്റെ പരിശുദ്ധ ഹൃദയത്തോടുള്ള ഭക്തിയിലൂടെ നിരവധി ആത്മാക്കൾ പിശാചിന്റെ കയ്യിൽ നിന്ന് രക്ഷിക്കപ്പെടും. എന്റെ ഹൃദയത്തിന്റെ വാഗ്ദാനങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്താൻ നമ്മുടെ കർത്താവായ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.

ഞാൻ ദൈവത്തിന്റെ സന്നിധിയിൽ നീതിമാൻ ആയതുപോലെ, എന്റെ ഹൃദയത്തോട് ഭക്തിയുള്ളവരെല്ലാം അവന്റെ ദൃഷ്ടിയിൽ നിർമ്മലരും നീതിമാനും വിശുദ്ധരും ആയിരിക്കും. ഈ കൃപകളാലും സദ്‌ഗുണങ്ങളാലും ഞാൻ നിങ്ങളെ നിറക്കും. വിശുദ്ധിയുടെ പാതയിൽ നിങ്ങളെ ഞാൻ അനുദിനം വളർത്തും.”

അടുത്ത ദിവസം, തന്റെ ഹൃദയത്തിൽ ചാരിക്കിടന്ന ഉണ്ണിയേശുവുമായിട്ടാണ് യൗസേപ്പിതാവ് പ്രത്യക്ഷപ്പെട്ടത്. തന്റെ ഹൃദയത്തിൽ ഭക്തിയിലൂടെ എണ്ണമറ്റ കൃപകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് യൗസേപ്പിതാവ് വെളിപ്പെടുത്തി. “ഒരു പിതാവിന്റെ സ്നേഹത്തോടെ, എന്റെ മകനും കർത്താവുമായ ഈശോയെ ഞാൻ ഈ ഭൂമിയിൽ വളർത്തി. എല്ലാ മനുഷ്യരും സ്വർഗ്ഗത്തിൽ നിന്നു കൃപകൾ ആവശ്യമുള്ള എല്ലാവരും എന്റെ ഹൃദയത്തോട് ഭക്തി പുലർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

മറ്റൊരു പ്രത്യക്ഷീകരണത്തിൽ, ഉണ്ണീശോ യൗസേപ്പിതാവിന്റെ ഹൃദയത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: “ഇവിടെ ഈ ഹൃദയത്തിൽ നീ എന്നെ ജീവിക്കുന്നവനായി കാണും; കാരണം അത് പരിശുദ്ധവും നിർമ്മലവുമാണ്. എല്ലാ ഹൃദയങ്ങൾക്കും  ഇതുപോലെയാകാൻ കഴിയും. അതിനാൽ അവ ഭൂമിയിലെ എന്റെ ഭവനമാകാം. എന്റെ കൃപകളും അനുഗ്രഹങ്ങളും ലഭിക്കുന്നതിന് ഈ ഹൃദയത്തെ അനുകരിക്കുക.”

നാലാമത്തെ പ്രത്യക്ഷീകരണത്തിൽ യൗസേപ്പിതാവിൽ നിന്നുള്ള വാക്കുകൾ ഇപ്രകാരമായിരുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ ദിവ്യവും പ്രിയങ്കരനുമായ യേശുക്രിസ്തുവിനെ പരിപാലിക്കാൻ ഈ ലോകത്ത് അവനെ പ്രതിനിധീകരിക്കുന്നതിനുള്ള ബഹുമതി എനിക്ക് നൽകി. എന്റെ ഹൃദയവും അത്തരം ബഹുമതിയിൽ ആശ്ചര്യപ്പെട്ടു. ഇത്രയും വലിയ അനുഗ്രഹത്തിനും ആനുകൂല്യത്തിനും ഞാൻ കഴിവില്ലാത്തവനും അർഹനല്ലെന്നും തോന്നി. പക്ഷേ ഞാൻ എല്ലാം കർത്താവിന്റെ കൈകളിൽ ഏൽപിച്ചു. അവന്റെ ദാസൻ എന്ന നിലയിൽ, അവന്റെ വിശുദ്ധ ഹിതം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. കാരണം, ദൈവം എന്റെ ഹൃദയത്തിനു നൽകിയ മഹത്തായ ഈ കൃപയുടെയും ആനന്ദത്തിന്റെയും പേരിൽ എന്റെ ഈ ഹൃദയത്തെ ബഹുമാനിച്ചുകൊണ്ട്, എന്റെ അടുക്കൽ വരുന്നവർക്കു വേണ്ടി, അവന്റെ മുമ്പാകെ മദ്ധ്യസ്ഥത വഹിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.”

മുന്നറിയിപ്പുകളും വാഗ്ദാനങ്ങളും

യൗസേപ്പിതാവ് തുടർന്നുള്ള മറ്റു പ്രത്യക്ഷീകരണ വേളകളിൽ, മനുഷ്യരാശി എത്ര പാപപൂർണ്ണമായിത്തീർന്നുവെന്നും പിശാചിന്റെ ആക്രമണങ്ങളെക്കുറിച്ചും പറഞ്ഞു. “…പാപം എങ്ങനെയാണ് ഇത്ര ശക്തമായി പടരുന്നത്! പിശാചിന്റെ ഏറ്റവും വഞ്ചനാപരമായ കുതന്ത്രങ്ങളാൽ നയിക്കപ്പെടാൻ മനുഷ്യർ സ്വയം അനുവദിച്ചു. രക്ഷയുടെ ശത്രു എല്ലാ മനുഷ്യരെയും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ എല്ലാം നഷ്ടപ്പെടും. അവൻ അസൂയയുള്ളവനാണ്. മുഴുവൻ മനുഷ്യരാശിയെയും വെറുക്കുന്നു.”

പിശാച് മനുഷ്യരാശിയുടെ വിശുദ്ധിയുടെ ഗുണത്തെ ആക്രമിക്കുന്നത് തുടരുമെന്ന് യൗസേപ്പിതാവ് പ്രത്യേകം ഊന്നിപ്പറയുമ്പോഴും തന്റെ നിർമ്മലഹൃദയത്തോട് ഭക്തി പുലർത്തിയാൽ മനുഷ്യർക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ പിശാചിന്റെ പ്രലോഭനങ്ങളെയും ആക്രമണങ്ങളെയും തരണം ചെയ്യാനുള്ള കൃപ ലഭിക്കുമെന്ന് യൗസേപ്പിതാവ് ഓർമ്മിപ്പിക്കുന്നു.

യൗസേപ്പിതാവിന്റെ ഹൃദയത്തോടുള്ള ഭക്തിയിൽ വളരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആദ്യ വെള്ളി, ശനി ആചരണങ്ങൾക്കു സമാനമായി എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ചകളിൽ യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാൻ ഉദ്‌ബോധിപ്പിച്ചു.

“മാസത്തിലെ എല്ലാ ആദ്യ ബുധനാഴ്ചകളിലും എന്റെ മദ്ധ്യസ്ഥതയിൽ ആശ്രയിക്കുന്ന എല്ലാവർക്കും എന്റെ നിർമ്മലഹൃദയം ധാരാളം കൃപകൾ പകരുന്നു. ഈ ബുധനാഴ്ചകളിൽ മനുഷ്യർക്ക് ലളിതമായ കൃപകളുടെ മഴയല്ല, മറിച്ച് അസാധാരണമായ കൃപകളുടെ ശക്തമായ പ്രവാഹങ്ങൾ ആയിരിക്കും ലഭിക്കുക. ഈ ലോകത്ത് ജീവിച്ചിരുന്നപ്പോൾ എന്റെ ദിവ്യപുത്രനായ യേശുവിൽ നിന്നും എന്റെ ഭാര്യ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങളും എല്ലാ പുണ്യങ്ങളും എല്ലാ സ്നേഹവും എന്നെ ബഹുമാനിക്കുകയും എന്നെ ആശ്രയിക്കുകയും ചെയ്യുന്നവരുമായി ഞാൻ പങ്കിടും.”

വി. യൗസേപ്പിതാവിന്റെ ഏഴ് സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും ജപമാല ചൊല്ലിയും. 1. സ്വർഗ്ഗ പിതാവ്, 1. നന്മ നിറഞ മറിയം, 1 ത്രിത്വസ്തുതി ഇവ ജപിക്കുന്നതും യൗസേപ്പിതാവിന്റെ നിർമ്മലഹൃദയത്തോടുള്ള ഭക്തിയിൽ വളരാൻ സഹായകമാണ്.

വളരെയധികം പ്രാർത്ഥനക്കും പഠനത്തിനും കൂടിയാലോചനകൾക്കും ശേഷം ബ്രസീലിൽ 1994 മുതൽ 1998 വരെ നടന്ന ഈശോയോടും മറിയത്തോടുമൊത്തുള്ള യൗസേപ്പിതാവിന്റെ പ്രത്യക്ഷീകരണങ്ങൾ അംഗികരിക്കുന്നതായി 2010 ജനുവരിയിൽ സ്ഥലത്തെ മെത്രാൻ ബിഷപ് കാരില്ലോ ഗ്രിറ്റി പ്രഖ്യാപിച്ചു.

യൗസേപ്പിതാവിന്റെ നിർമ്മലഹൃദയത്തോടുള്ള പ്രാർത്ഥന

നിന്നെ സൃഷ്ടിച്ച ദൈവത്തോടുള്ള സ്നേഹത്താൽ മിടിക്കുന്ന വി. യൗസേപ്പിതാവിന്റെ ഏറ്റവും നിർമ്മലമായ ഹൃദയമേ, അഭിവാദനം! നിർമ്മലഹൃദയമേ, മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹിതാന അഭിവാദനം! ഈശോയുടെ തിരുഹൃദയത്തെ ആശ്വസിപ്പിക്കുന്ന പിതൃഹൃദയമേ, അഭിവാദനം! പിതാവായ ദൈവത്തിന്റെ പ്രതിബിംബവും പുത്രനായ ദൈവത്തിന്റെ സംരക്ഷകനും പരിശുദ്ധാത്മാവായ ദൈവത്തിന്റെ സുഹൃത്തും വിമലയായ ദാസിയുടെ പങ്കാളിയുമായ നിനക്ക് അഭിവാദനം!

ദൈവത്തിനും അവന്റെ മാലാഖമാർക്കും പ്രിയങ്കരനായ വി. യൗസേപ്പിന്റെ ഏറ്റവും നിർമ്മലഹൃദയമേ, ഈ ദിവസം നിന്റെ മഹത്വത്തിനായി ഞാൻ സമർപ്പിക്കുന്നു! എന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ വേദനകളും സന്തോഷങ്ങളും ഞാൻ നിന്നിൽ വിശ്വസിച്ചേല്‍പിക്കുന്നു. ആത്മവിശ്വാസത്തോടെ ആവശ്യപ്പെടുന്നവർക്ക് നിന്റെ കൃപകൾ പകരാൻ നിനക്ക് എപ്പോഴും സന്തോഷവാനാണെന്ന് എനിക്കറിയാം.

അതിനാൽ, നിന്റെ നന്മയിൽ ആത്മവിശ്വാസത്തോടെ, ഞാൻ എന്നെയും ഇനിപ്പറയുന്ന വ്യക്തികളെയും നിന്റെ പരിചരണത്തിന് ഏൽപ്പിക്കുന്നു (പേരുകൾ പറയുക). 

അങ്ങയുടെ വിശ്വസ്ത പ്രതിബിംബങ്ങളാകാൻ ഞങ്ങൾക്ക് ആവശ്യമായ കൃപകൾ നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ലൗകീകവുമായ ക്ഷേമത്തിന് ആവശ്യമായ എല്ലാ കൃപകളും ഞങ്ങളുടെമേൽ വർഷിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ മാതാവായ പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് മഹത്തായ വിജയം കൈവരിക്കാൻ ആവശ്യമായ എല്ലാ കൃപകളും നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു! നിന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചിരിരുന്ന ഈശോയുടെ തിരുഹൃദയവും മറിയത്തിന്റെ വിമലഹൃദയവും വഴി ഞങ്ങളുടെ യാചനകൾ ദൈവപിതാവിനു സമർപ്പിക്കുന്നു. ആമ്മേൻ

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.