സീറോ മലങ്കര ജൂലൈ 29 ലൂക്കാ 10: 38-42 മനോഭാവം

രണ്ട് മനോഭാവങ്ങളെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. പലപ്പോഴും വേദഭാഗം കാട്ടി മാർത്തായുടെ ശുശ്രൂഷയെ കുറച്ചുകാണിക്കുന്നത് കാണാം. മാർത്തായുടെ ശുശ്രൂഷയെ അല്ല, അവളുടെ മനോഭാവത്തെയാണ് കർത്താവ് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ഭക്ഷണം തയ്യാറാക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയവയെല്ലാം മാർത്ത ചെയ്യുന്നത് ക്രിസ്തു ഭവനത്തിൽ വരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ്; എന്നാൽ, പരാതികളും പരിഭവങ്ങളും മാത്രമാണ് ബാക്കിയുള്ളത്. മരുഭൂമിയിൽ ഇസ്രായേൽ മക്കൾക്ക് സംഭവിച്ച അതേ താളപ്പിഴ – പരാതികളും പരിഭവങ്ങളും മാത്രം. മറ്റുള്ളവർ എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചല്ല എന്റെ ജീവിതം മുന്നോട്ടുപോകേണ്ടത്.

മറിയ, പരിഭവങ്ങളും പരാതികളുമില്ലാതെ ക്രിസ്തു എന്തുപറയുന്നുവോ അത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. എന്ത് ചെയ്യുന്നുവോ അതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവൾ. പ്രാർഥിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധ, മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ പരാതികളില്ലാതെ അത് സന്തോഷത്തോടെ ചെയ്യുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോൾ അത് സന്തോഷത്തോടു കൂടിയാണെങ്കിൽ അത് തനിയെ പ്രാർഥനയായി മാറുന്നു. അതാണ് നല്ല  ഭാഗം, ഹൃദയപൂർവം നന്മ പ്രവർത്തിക്കുക.

ഇന്നത്തെ സുവിശേഷം എന്നോട് ചോദിക്കുന്നത് ഇതു മാത്രമാണ്, എന്റെ മനോഭാവം എന്താണ്? തെരുവിൽ കാഴ്ചയ്ക്കു വയ്ക്കുന്നതാണോ എന്റെ സാമൂഹ്യസേവനവും പ്രവർത്തനങ്ങളും. പരാതികളും പരിഭവങ്ങളും മാറ്റിവയ്ക്കാം. മറിയയുടെ മനോഭാവം തിരഞ്ഞെടുക്കാം. അങ്ങനെ ക്രിസ്തുവിന്റെ രാജ്യത്തിലെ അംഗമാകാം. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കാട്ടെ.

ഫാ. നിർമ്മലാനന്ദൻ OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.