
ജീവിതത്തിൽ ദുഃഖകരമായ പല സംഭവങ്ങളും നടക്കുമ്പോൾ പലപ്പോഴും നാം തകർന്നുപോകും. എന്നാൽ നമ്മുടെ സങ്കടങ്ങളെയും ദുഃഖങ്ങളെയും നമ്മുടെ ചിന്തകൾക്കപ്പുറം ദൈവകൃപയുടെ അവസരങ്ങളാക്കി മാറ്റാൻ ശ്രമിച്ചാലോ? അത് വലിയ ഒരു അദ്ഭുതമായി മാറും. അതിനു ഉദാഹരണമാണ് ന്യൂ ജേഴ്‌സിയിലെ വെസ്റ്റ്ഫീൽഡിൽ നിന്നുള്ള ഡൊമിനിക് ഒറിക്യോ എന്ന പതിമൂന്നുകാരന്റെ ജീവിതം. ന്യൂവാർക്ക് അതിരൂപതയുടെ പ്രീസ്റ്റ്ലി വൊക്കേഷൻസ് ഓഫീസ് വർഷം തോറും സംഘടിപ്പിക്കുന്ന പ്രശസ്തമായ കാർഡിനൽ ജോസഫ് ടോബിൻ ഉപന്യാസ-വീഡിയോ മത്സരത്തിൽ ഈ വർഷം ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഡൊമിനിക് ഒറിക്യോ ശ്രദ്ധേയനാകുന്നത്. എന്നാൽ ഈ ഒന്നാം സ്ഥാനത്തിനപ്പുറം ദൈവത്തെ നെഞ്ചോട് ചേർത്ത് നടന്ന അനേകം കനൽ വഴികൾ ഉണ്ടായിരുന്നു ആ പതിമൂന്നുകാരന്റെ ജീവിതത്തിൽ.
വേദനകളുടെ നടുവിൽ ചേർത്തുപിടിച്ചു ദൈവവിശ്വാസം
വളരെ ചെറുപ്പത്തിൽ തന്നെ വൈദികൻ ആകണം എന്ന ആഗ്രഹം ഡൊമിനിക് ഒറിക്യോയുടെ ഉള്ളിൽ ഉണ്ടായിരുന്നു. കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങൾ നോക്കി കൊതിച്ചപ്പോൾ ഡൊമിനിക്കിന്റെ കണ്ണുകൾ പതിച്ചത് വിശുദ്ധ കുർബാന ചൊല്ലിക്കൊണ്ടിരുന്ന വൈദികരിൽ ആയിരുന്നു. ഒൻപതാം വയസ്സിൽ ഡൊമിനിക്കിന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. തലച്ചോറിൽ അർബുദത്തിന് കാരണമായേക്കാവുന്ന ഒരു വളർച്ച ഡോക്ടർമാർ കണ്ടെത്തി. ഇതിന്റെ അനന്തര ഫലമായി തുടർച്ചയായി ഫിറ്റ്‌സുകൾ അവനു വന്നുകൊണ്ടിരുന്നു. എന്നാൽ ഭയന്നുവിറച്ച ആ നാളുകളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനം തനിക്ക് ലഭിച്ചതായി ഡൊമിനിക് സാക്ഷ്യപ്പെടുത്തുന്നു. “എല്ലാം ശരിയാകും” എന്ന് പരിശുദ്ധ അമ്മ തനിക്ക് ഉറപ്പുനൽകിയതായും, തൊട്ടുപിന്നാലെ നടത്തിയ പരിശോധനകളിൽ തലച്ചോറിലെ ആ അസ്വസ്ഥത ചെറുതായി വന്ന് അപ്രത്യക്ഷമായതായും അവൻ പറയുന്നു.
തനിക്ക് നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകളും ഒറ്റപ്പെടലും മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാൻ ഡൊമിനിക്കിനെ പ്രാപ്തനാക്കി. ഇന്ന് പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന സൂപ്പ് കിച്ചണുകളിൽ സൗജന്യ സേവനം ചെയ്യുന്നുണ്ട്. കൂടാതെ സമ്പാദ്യത്തിൽ നിന്ന് വലിയൊരു പങ്ക് നിർദ്ധനർക്ക് സംഭാവന നൽകുന്നു. അതിനും പുറമെ ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ സുഹൃത്തും സഹായിയായും ഈ കൗമാരക്കാരൻ പ്രവർത്തിക്കുന്നു.
രോഗങ്ങൾ നൽകിയ സങ്കടങ്ങളിൽ നിന്ന് ഉയർന്നുവന്ന ഈ ശാന്തതയും സമാധാനവുമാണ് ഡൊമിനിക്കിനെ സമപ്രായക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് അവരുടെ ഇടവക വികാരി മോൺസിഞ്ഞോർ ടോം നൈഡെഗർ സാക്ഷ്യപ്പെടുത്തുന്നു. ഭാവിയിൽ ദൈവം തന്നെ എങ്ങോട്ട് നയിക്കുമെന്ന് കൃത്യമായി അറിയില്ലെങ്കിലും, തന്റെ ജീവിതം ദൈവസ്നേഹം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മാധ്യമമാകണമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡൊമിനിക് എന്ന ഈ കൊച്ചുമിടുക്കൻ.




