ജെസിക്കാ ഹന്ന: കാൻസറിനെ അനുഗ്രഹമാക്കിയവൾ

“ഏപ്രിൽ 6 ശനിയാഴ്ച, രാത്രി 8:02 എന്റെ സുന്ദരിയായ ഭാര്യ ജെസിക്കാ അവളുടെ നിത്യ സമ്മാനം വാങ്ങിക്കാനായി സമാധാനത്തോടെ യാത്രയായി. അവൾ പാപമോചനവും രോഗീലേപനവും ഫാ. കാനൻ ഷാർപ്പിൽ നിന്ന് വ്യാഴാഴ്‌ച സ്വീകരിച്ചിരുന്നു. ശനിയാഴ്ച അവൾ വളരെ ശാന്തയായി കാണപ്പെട്ടു. സ്നേഹമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അവൾ പോയത്. കാൻസർ വളരെ അപകടകാരിയായിരുന്നുവെങ്കിലും അവൾ സന്തോഷത്തോടെ ഭയമില്ലാതെ അവസാന ദിനങ്ങളിൽ സഹിച്ചു. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളുടെ കുടുബത്തെ കൂടി ഓർക്കണേ.”

അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയും നാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന മരണമടഞ്ഞപ്പോൾ ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണിവ. ദൈവകരുണയുടെ തിരുനാളിനു തലേന്ന് ശനിയാഴ്ചയാണ് കാൻസറുമായുള്ള നീണ്ട പോരാട്ടത്തിനുശേഷം ദൈവസന്നിധിയിലേക്ക് അവൾ യാത്രയായത്. വിശുദ്ധിയോടും തീക്ഷ്ണതയോടുംകൂടി കത്തോലിക്കാ വിശ്വാസം ജീവിച്ച അവൾ ക്യാൻസർ എന്ന രോഗത്തെ അനുഗ്രഹമായാണ് സ്വീകരിച്ചത്. കാൻസറിനെ കർത്താവിലുള്ള സ്നേഹത്തോടും പ്രത്യാശയോടും കൂടി അവൾ അഭിമുഖീകരിച്ചു; മരണക്കിടക്കയിലും അവൾ സധൈര്യം വചനം പ്രസംഗിച്ചു. നിത്യതയിലേക്കുള്ള അവളുടെ ആ യാത്രയിൽ ആയിരക്കണക്കിന് ആളുകളെ അവൾ തന്റെ വിശ്വാസം കൊണ്ട് പ്രചോദിപ്പിച്ചു.

വിശുദ്ധ കുർബാനയെ ഔഷധമായി കണ്ടിരുന്ന ജെസിക്കായുടെ ഇൻസ്റ്റാഗ്രാം പേജ് blessed_by_cancer എന്നായിരുന്നു. അതിൽ ചേർത്തിരിക്കുന്ന തിരുവചനഭാഗം നിയമാവർത്തന പുസ്തകം മുപ്പത്തിയൊന്നാം അധ്യായം എട്ടാം തിരുവചനമായിരുന്നു. “കർത്താവാണു നിന്റെ മുൻപിൽ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.”

കഷ്ടപ്പാടുകൾക്കിടയിലും സന്തോഷത്തിന്റെയും ആർദ്രതയുടെയും സന്ദേശങ്ങളാൽ നിറഞ്ഞിരിന്ന അവളുടെ ജീവിതവും മാതൃകയും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഒരു വഴികാട്ടിയായിരുന്നു.

2020-ൽ നാലാമത്തെ കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോഴായിരുന്നു ജെസീക്കയിൽ സ്തനാർബുദം കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും, കുഞ്ഞിനു വേണ്ടി അവൾ ഉറച്ചുനിന്നു. വാഴ്ത്തപ്പെട്ട സോളാനസ് കേസി എന്ന പുണ്യാത്മാവിന്റെ സ്മരണക്കായി തോമസ് സോളാനസ് എന്ന് പേരിട്ട അവളുടെ മകന്റെ ജനനത്തെത്തുടർന്ന്, അവളുടെ സ്കാനിംഗ് റിപ്പോർട്ട് അവൾ ക്യാൻസറിൽ നിന്ന് മുക്തയാണെന്ന് വെളിപ്പെടുത്തി. പക്ഷേ നിർഭാഗ്യവശാൽ കുറച്ച് മാസങ്ങൾക്ക് ശേഷം രോഗം തിരിച്ചെത്തി. തനിക്ക് കീമോ ചെയ്യുന്ന സമയത്ത് അവൾ ഇൻസ്റ്റാഗ്രാമിൽ എഴുതി, “ദൈവത്തിന് സമർപ്പിക്കുന്നു: കീമോയ്‌ക്കായി എന്റെ തല മൊട്ടയടിക്കുന്നു- കർത്താവ് നൽകുകയും തിരികെ എടുക്കുകയും ചെയ്യുന്നു. കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!” മാരകമായ അസുഖമുള്ളവരോട് അവരുടെ അവസാന ഭക്ഷണം എന്തായിരിക്കണമെന്നു പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ഇതിനെ പറ്റി മറ്റൊരു പോസ്റ്റിൽ അവൾ എഴുതി. “എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രശ്നമല്ല, എന്റെ അവസാനത്തെ ഭക്ഷണം കുഞ്ഞാടിന്റെ അത്താഴമായിരിക്കും- അതായത് വി.കുർബാന.”

അവളുടെ ചില ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ സന്ദേശം ഇങ്ങനെയാണ്. സമയത്തിനു മുമ്പേ എപ്പോഴും ദൈവത്തിനു നന്ദി പറയുവിൻ. ദൈവം എങ്ങനെ നമ്മുടെ ആത്മാവിനെ രൂപാന്തരപ്പെടുത്തന്നു എന്നതാണ് ശരിയായ അത്ഭുതം. ബാക്കിയെല്ലാം ബോണസാണ്. ആത്മാവിൻ്റെ വിദ്യാലയമാണ് ജീവിതം. മരണം ബിരുദദാന ദിനവും. ജീവനെ സ്നേഹിച്ച സഹനങ്ങളെ ആനന്ദത്തോടെ സ്വീകരിച്ച ജെസിക്കായുടെ ജീവിതവിശുദ്ധിയും മാതൃകയും അനേകർക്കു പ്രചോദനമാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.