മൃഗങ്ങള്‍ക്കും ക്രിസ്തുമസ് ആഘോഷമുള്ള രാജ്യം ഏതെന്ന് അറിയാമോ?

ഫിന്‍ലാന്‍ഡിലെ ക്രിസ്തുമസ് ആഘോഷം

ഫിന്‍ലാന്‍ഡിലെ ആളുകളുടെ വിശ്വാസമനുസരിച്ച് ക്രിസ്മസ് ഫാദര്‍ അഥവാ സാന്താക്ലോസ് ജീവിച്ചിരിക്കുന്നത് ഫിന്‍ലാന്‍ഡിന്റെ തന്നെ വടക്കന്‍പ്രദേശമായ കോര്‍വതുന്‍തുരി എന്ന് അറിയപ്പെടുന്ന ലാപ്‌ലാന്‍ഡിലാണ്. ഈ പ്രദേശത്തിനടുത്തുതന്നെ ‘ക്രിസ്തുമസ് ലാന്‍ഡ്’ എന്നൊരു വിനോദസഞ്ചാരകേന്ദ്രമുണ്ട്. ലോകത്തിലുള്ള എല്ലാ മനുഷ്യരും തന്നെ ഫിന്‍ലാന്‍ഡിലുള്ള ക്രിസ്തുമസ് ഫാദറിന് കത്തുകള്‍ അയയ്ക്കാറുണ്ട്.

ക്രിസ്മസ് ഫാദര്‍ ഫിന്‍ലാന്‍ഡിന് അടുത്തായതുകൊണ്ട് ഫിന്‍ലാന്‍ഡിലെ ആളുകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ അദ്ദേഹത്തിന് ഒത്തിരി യാത്രചെയ്യേണ്ടതില്ല. നേരിട്ടു സമ്മാനങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ ക്രിസ്തുമസ് ട്രീയുടെ ചുവട്ടില്‍ വച്ചിട്ടുപോകും. റയിന്‍ഡീയറുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്. വികൃതിക്കുട്ടികളാണെങ്കില്‍ സമ്മാനങ്ങള്‍ക്കുപകരം ഒരു സഞ്ചിനിറയെ കരിയായിരിക്കും ലഭിക്കുക.

ക്രിസ്തുമസ് കാലത്ത് എല്ലാവരും തന്നെ തങ്ങളുടെ വീടുകളിലായിരിക്കാന്‍ പരിശ്രമിക്കും. മുക്കുവര്‍ തങ്ങളുടെ ബോട്ടുകള്‍ സെന്റ് തോമസ് ഡേയുടെ (21) അന്നുതന്നെ ഹാര്‍ബറില്‍ കയറ്റിവയ്ക്കും.

ഫിന്‍ലാന്‍ഡില്‍ മൃഗങ്ങള്‍ക്കുപോലും പ്രത്യേക ക്രിസ്തുമസ് ആഘോഷങ്ങളുണ്ട്. കര്‍ഷകര്‍ ഒരുകെട്ട് നെല്ല് മരത്തില്‍ തൂക്കിയിടും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി. അതുപോലെ മരക്കൊമ്പുകളില്‍ നട്‌സും മറ്റ് ഭക്ഷണസാധനങ്ങളും തൂക്കിയിടും. അങ്ങനെ പക്ഷികളും മൃഗങ്ങളും ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേരും.

ക്രിസ്തുമസ് കാലം ഫിന്‍ലാന്‍ഡിലെ ആളുകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്; പ്രത്യേകിച്ച് ക്രിസ്തുമസ് ദിനം. പാരമ്പര്യമനുസരിച്ച് അന്ന് അരിപ്പായസവും പ്ലം ഫ്രൂട്ട് ജൂസും പ്രാതലിനു കഴിക്കും. അതുകഴിഞ്ഞ് ക്രിസ്മസ്സ് ട്രീ അലങ്കരിക്കാന്‍ തുടങ്ങും. ഉച്ചയോടെ മേയറുടെ ക്രിസ്തുമസ് സന്ദേശങ്ങള്‍ ടീവിയിലുണ്ടാകും. ഇതൊക്കെയാണ് ക്രിസ്തുമസ് ദിനത്തിന്റെ ഉച്ചവരെയുള്ള സമയത്ത് ഫിന്‍ലാന്‍ഡിലെ ആളുകള്‍ ചെയ്യുന്നത്.

ഉച്ചകഴിഞ്ഞ്, സെമിത്തേരി സന്ദര്‍ശിച്ച് പ്രിയപ്പെട്ടവരുടെ കല്ലറകളില്‍ തിരികള്‍വച്ചു  പ്രാർഥിക്കുന്നതും ക്രിസ്തുമസ് ദിന കര്‍മ്മങ്ങളിലൊന്നാണ്. അല്പദൂരം നടന്നുവേണം എല്ലാവരും സെമിത്തേരിയില്‍ പ്രവേശിക്കാന്‍. വാഹനമുള്ളവര്‍ അത് കുറച്ചകലെ പാര്‍ക്ക് ചെയ്തിട്ട് സെമിത്തേരിയിലേക്കു നടക്കണം. ഇത് പരമ്പരാഗതമായി ഫിന്‍ലാന്‍ഡിലെ ആളുകള്‍ ചെയ്തുവരുന്നു. ദീപാലംകൃതമായ സെമിത്തേരി ഒരു അത്ഭുതലോകംതന്നെ തീര്‍ക്കുന്നു. ഇതും ക്രിസ്തുമസിന്റെ ആഘോഷങ്ങളിലൊന്നാണ്.

പ്രധാന ക്രിസ്തുമസ് ഭക്ഷണം സന്ധ്യയ്ക്കാണ്. പാരമ്പര്യമായി ‘ലൂട് ഫിഷില്‍’ ആണ് തുടങ്ങുന്നത് (Starter). ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രധാനഭക്ഷണം പന്നിയുടെ കുറക് വേവിച്ചത്. കൂടെ പാലിലോ, തൈരിലോ പാതിവേവിച്ച ഉരുളക്കിഴങ്ങും. ഇതിമസ് കൂടെ ധാരാളം വെജിറ്റബിള്‍സും ഉണ്ടാകും. ഏറ്റവും അവസാനം അരി പുഡ്ഡിംഗും, കൂടെ പ്ലം ജാമും. ഇതിലെ രസിപ്പിക്കുന്ന കാര്യം ഒരു ‘ബദാം പരിപ്പ്’ പുഡ്ഡിംഗില്‍ ഒളിപ്പിച്ചിരിക്കും അത് കിട്ടുന്നയാള്‍ അടുത്ത വര്‍ഷത്തേക്കുള്ള ഭാഗ്യവാനായിരിക്കും.

ഭക്ഷണത്തിനുശേഷം ക്രിസ്തുമസ് ഫാദര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും. ഓരോ വീട്ടിലുംചെന്ന് ഈ വീട്ടില്‍ കുട്ടികളുണ്ടോ എന്ന് അദ്ദേഹം ചോദിക്കും. എല്ലാവരും ആഹ്ലാദാരവത്തോടെ മറുപടി നല്‍കും. അടുത്ത ചോദ്യം ‘കഴിഞ്ഞ ഒരു വര്‍ഷം അവര്‍ നന്നായി ജീവിച്ചോ?’ എന്നാണ്. അതുകഴിഞ്ഞ് അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും. കുട്ടികള്‍ സമ്മാനപ്പൊതി അഴിക്കുന്നതു കാണാന്‍ മുതിര്‍ന്നവരും ചുറ്റുംകൂടും. പിന്നെ ഉറങ്ങാനുള്ള സമയമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.