കുടുംബ ജീവിതത്തിലെ പൊരുത്തപ്പെടലുകൾ

നിങ്ങൾക്ക്‌ സ്പോർട്സിൽ താത്പര്യമുണ്ട് എന്നാൽ നിങ്ങളുടെ പങ്കാളിയ്ക്ക് വായനയാണ്‌ ഇഷ്ടം. നിങ്ങൾ സൂക്ഷ്‌മതയോടെയും കാര്യപ്രാപ്‌തിയോടെയും പ്രവർത്തിക്കുന്ന ആളാണ്‌; എന്നാൽ ഇണയ്‌ക്കാണെങ്കിൽ അടുക്കും ചിട്ടയും അത്ര പോരാ. നിങ്ങൾക്ക്‌ എല്ലാവരുമായി ഇടപഴകാൻ താത്‌പര്യമുണ്ട്‌; ഇണയ്‌ക്കാകട്ടെ സ്വകാര്യതയാണ്‌ ഇഷ്ടം.

ചില പൊരുത്തക്കേടുകൾ ഗൗരവമേറിയതാണ്‌. ഒരു സ്‌ത്രീയും പുരുഷനും വിവാഹത്തിനു മുമ്പ്‌ അടുത്തുപരിചയപ്പെടാൻ ശ്രമിക്കുന്നതിന്റെ ഉദ്ദേശ്യം അവർ തമ്മിൽ എത്രത്തോളം യോജിപ്പുണ്ട്‌ എന്ന്‌ അറിയുന്നതിനുവേണ്ടിയാണ്‌. ആ സമയത്ത്‌ ഗുരുതരമായ പൊരുത്തക്കേടുകൾ മനസ്സിലാക്കുന്നത്‌ വിവാഹത്തിനു ശേഷം രണ്ട്‌ ധ്രുവങ്ങളിൽ ജീവിക്കുന്നതിനുപകരം ആ ബന്ധം വേണ്ടെന്നുവെക്കാൻ അനേകരെ സഹായിക്കുന്നു. എന്നാൽ, ഏതൊരു വിവാഹബന്ധത്തിലും ഉണ്ടായേക്കാവുന്ന അത്ര ഗുരുതരമല്ലാത്ത വ്യത്യാസങ്ങളെ നേരിടാൻ നമ്മെ സഹായിക്കുന്ന ചില ചിന്തകളാണ് ചുവടെ ചേർക്കുന്നത്.

എല്ലാ കാര്യത്തിലും പൊരുത്തമുള്ള രണ്ട്‌ വ്യക്തികൾ ഇല്ല. അതുകൊണ്ട്‌, ഒന്നോ അതിലധികമോ കാര്യങ്ങളിൽ ഇണകൾ തമ്മിൽ വ്യത്യസ്‌തതകൾ ഉണ്ടായിരിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌:

“വീടിനുപുറത്തുള്ള വിനോദങ്ങളിൽ എനിക്ക്‌ ഒട്ടും താത്‌പര്യമില്ല” എന്ന്‌ ഭാര്യ പറയുന്നു. “എന്നാൽ, എന്റെ ഭർത്താവിനാകട്ടെ, മഞ്ഞുമൂടിയ മലനിരകൾ കയറുന്നതും വനങ്ങളിലൂടെ ദിവസങ്ങളോളം യാത്ര ചെയ്യുന്നതും ഒക്കെ വളരെ ഇഷ്ടമാണ്‌.”

ചിലപ്പോൾ വ്യത്യസ്തതകൾ ശീലങ്ങളിലാണ്. “രാത്രി വളരെ വൈകി ഉറങ്ങാനും എന്നാൽ അഞ്ച്‌ മണിയാകുമ്പോൾ ചാടിയെഴുന്നേൽക്കാനും എന്റെ ഭാര്യക്ക്‌ ഒരു പ്രയാസവും ഇല്ല. എനിക്കാണെങ്കിൽ ഏഴോ എട്ടോ മണിക്കൂർ ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം വളരെ അസ്വസ്ഥതയായിരിക്കും” എന്ന്‌ ഭർത്താവ് പറയുന്നു.

സ്വഭാവങ്ങളിലും ഇതൊക്കെ വ്യത്യാസമാണ്. നിങ്ങൾ ഒരു സംസാരപ്രിയനല്ലായിരിക്കാം. നിങ്ങളുടെ ഭാര്യ നേരെ തിരിച്ചും. ഇണകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഗുണകരമായേക്കാം. “ഞാൻ ചെയ്യുന്ന വിധം ശരിയായിരിക്കാം. പക്ഷെ, അതു മാത്രമാണ്‌ ഒരേയൊരു വഴി എന്ന്‌ അതിന്‌ അർഥമില്ല” എന്നാണ് ഇരുവരും ഇക്കാര്യത്തിൽ മനസിലാക്കേണ്ടത്.

പിന്തുണ നൽകുന്നവരായിരിക്കുക

“എന്റെ ഭാര്യക്ക് കായിക വിനോദങ്ങളിൽ ഒട്ടും താത്‌പര്യമില്ല. എങ്കിൽപ്പോലും പല കായികവിനോദങ്ങൾക്കും അവൾ എന്നോടൊപ്പം വരികയും കളി ആസ്വദിക്കുകയും ചെയ്യുന്നു. നേരെമറിച്ച്‌, അവൾക്ക് കലാമ്യൂസിയങ്ങളോടാണ്‌ താത്‌പര്യം. അതുകൊണ്ട്‌ ഞാൻ അവളോടൊപ്പം പോകുകയും അവൾക്ക്‌ താത്‌പര്യമുള്ളത്രയും സമയം അവിടെ ചെലവഴിക്കുകയും ചെയ്യും. ഇത്തരത്തിൽ പരസ്പരം പിന്തുണ നല്കുന്നവരായാൽ വൈരുധ്യങ്ങൾക്കിടയിലും നമുക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും.

നിങ്ങളുടെ വീക്ഷണം വിശാലമാക്കുക

ജീവിത പങ്കാളിയുടെ വീക്ഷണം നിങ്ങളുടേതിൽനിന്ന്‌ വ്യത്യസ്‌തമാണെന്ന കാരണത്താൽ അത്‌ തെറ്റായിക്കൊള്ളണമെന്നില്ല. എ-യിൽ നിന്ന്‌ ബി-യിലേക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നേർരേഖയാണെന്നും അല്ലാത്തതെല്ലാം വളഞ്ഞ വഴികളാണെന്നും നമുക്ക് തോന്നിയേക്കാം. എന്നാൽ വിവാഹശേഷം ആ ചിന്താഗതിക്ക്‌ മാറ്റം വരുത്തുന്നത് നമ്മെ സഹായിക്കും. എ-യിൽ നിന്ന്‌ ബി-യിലേക്ക്‌ എത്താൻ അനേകം വഴികളുണ്ടെന്നും ഓരോ വഴിയും അതിന്റേതായ വിധത്തിൽ മെച്ചപ്പെട്ടവയാണെന്നും ഇരുവരും മനസ്സിലാക്കിയാൽ കുടുംബ ജീവിതം സന്തോഷകരമാക്കാം.

യാഥാർഥ്യബോധമുള്ളവരായിരിക്കുക

രണ്ടുപേർ തമ്മിൽ യോജിപ്പുണ്ട്‌ എന്നു പറയുമ്പോൾ അവർ ഒരുപോലെയാണ്‌ ചിന്തിക്കുന്നതെന്ന്‌ അർഥമാക്കുന്നില്ല. അതുകൊണ്ട്‌, നിങ്ങൾക്കിടയിലെ ചില ‘പൊരുത്തക്കേടുകൾ’ ഇപ്പോൾ കൂടുതൽ വ്യക്തമായി എന്നതുകൊണ്ട്‌ വിവാഹജീവിതം പരാജയപ്പെട്ടു എന്ന്‌ ചിന്തിക്കരുത്‌. ഓരോ ദിവസവും നിങ്ങൾ സന്തോഷത്തോടെ ജീവിച്ചുപോകുന്നത്‌, ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നിങ്ങൾക്ക്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയും എന്നാണ്‌ കാണിക്കുന്നത്. അതുകൊണ്ട് പരസ്പരം ക്ഷമിക്കാനുള്ള ഒരു മനസ്സ് കാണിക്കാൻ മറക്കരുത്.

നിങ്ങളുടെ പങ്കാളിയെക്കുറിച്ചു നിങ്ങൾ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും പൊരുത്തമുണ്ടെന്ന്‌ തോന്നുന്നതും ആയ കാര്യങ്ങൾ പട്ടികപ്പെടുത്തുക. തുടർന്ന്‌ പൊരുത്തക്കേടുകളെന്ന്‌ നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളും എഴുതുക. ഇതു ചെയ്‌തുകഴിയുമ്പോൾ നിങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ അത്ര ഗുരുതരമായവയല്ലെന്ന്‌ നിങ്ങൾ കണ്ടെത്തും. കൂടാതെ, ഏതെല്ലാം വശങ്ങളിൽ കൂടുതൽ സഹിഷ്‌ണുത കാണിക്കണം, ഇണയ്‌ക്ക്‌ കൂടുതൽ പിന്തുണ നൽകണം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും ഈ പട്ടിക സഹായിക്കും. ‘ഭാര്യ/ഭർത്താവ് എന്റെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നത്‌ ഞാൻ വിലമതിക്കുന്നു. അതുപോലെ, ഞാൻ അവളുടെ/ അദ്ദേഹത്തിന്റെ താത്‌പര്യങ്ങളോട്‌ പൊരുത്തപ്പെടുന്നത്‌ അവളും വിലമതിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ അറിയാം. അതിനായി എന്റെ ഭാഗത്തുനിന്ന്‌ ചില ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നെങ്കിൽപ്പോലും അവളുടെ/ അദ്ദേഹത്തിന്റെ സന്തോഷം കാണുന്നത്‌ എന്നെയും സന്തോഷിപ്പിക്കുന്നു’ എന്ന തോന്നൽ നിങ്ങൾക്കുണ്ടാകട്ടെ.

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.