റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ ഉക്രൈന് സഹായവാഗ്ദാനവുമായി നിരവധി രാജ്യങ്ങളും മാനുഷികസംഘടനകളും സ്‌കൂളുകളും രംഗത്തെത്തിയിരുന്നു. യു.കെ-യില്‍ നിന്നുള്ള 12 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയും ഉക്രേനിയന്‍ സ്വദേശികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്. പോളണ്ടിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളോടൊപ്പം 12-കാരന്‍ ഉക്രൈൻ പ്രസിഡന്റിന് ഒരു കത്തും അയച്ചിരുന്നു. ഈ കത്തിന് പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി ഹൃദയസ്പര്‍ശിയായ ഒരു മറുപടിയും നല്‍കി.
യു.കെ-യിലെ ഡര്‍ഹാമില്‍ നിന്നുള്ള തോമസ് ഹാന്‍ഡ്‌ലി എന്ന കുട്ടിയാണ് പ്രസിഡന്റിന് കത്തെഴുതിയത്. ഡര്‍ഹാം ട്രിനിറ്റി സ്‌കൂള്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് കോളേജിലാണ് തോമസ് പഠിക്കുന്നത്. റഷ്യ-ഉക്രൈൻ സംഘര്‍ഷത്തെക്കുറിച്ച് പഠിച്ചതിനു ശേഷമാണ് അവന്‍ പ്രസിഡന്റിന് കത്തെഴുതാന്‍ തീരുമാനിച്ചത്. തോമസ് ഉക്രേനിയന്‍ പ്രസിഡന്റിന് ഒരു കത്തെഴുതാനും പിന്തുണ അറിയിക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് യുകെ വിദ്യാഭ്യാസവകുപ്പിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
അങ്ങനെ കുട്ടി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തെഴുതി. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതാപിതാക്കളും ജീവനക്കാരും സഹപാഠികളും സംഭാവന ചെയ്ത സാധനങ്ങള്‍ക്കൊപ്പം കത്ത് അയയ്ക്കുകയായിരുന്നു. തോമസിന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ കത്തിന്റെ ചിത്രവും വിദ്യാഭ്യാസവകുപ്പ് പങ്കുവച്ചിട്ടുണ്ട്. തോമസ് വരച്ച ഉക്രേനിയന്‍ പതാകയും കത്തില്‍ കാണാം.
തോമസിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഉക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭക്ഷണം നല്‍കുമെന്നും നഗരങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” തോമസിന്റെ വാക്കുകളും യു.കെ-യുടെ പിന്തുണയും എന്റെയും മറ്റ് നിരവധി പേരുടെയും മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മറ്റൊരു ട്വീറ്റില്‍, തോമസിന്റെ കത്ത് പോളണ്ടിലെ ഒരു അഭയാര്‍ത്ഥികേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നുവെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. സെലന്‍സ്‌കിയുടെ ഈ മറുപടി തോമസിനെ മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ സ്‌കൂളിനെയാകെ അത്ഭുതപ്പെടുത്തി. കത്തിനു മറുപടി ലഭിച്ചതോടെ തോമസ് വളരെ സന്തോഷവാനായിരുന്നെന്നും കത്ത് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കുമെന്നും തോമസിന്റെ അമ്മ കിംബര്‍ലി പറഞ്ഞു.