ഇരട്ടച്ചങ്കന്റെ പിടിവാശി

ജിൻസി സന്തോഷ്

ഇരട്ട എന്ന് അർഥം വരുന്ന പേരാണ് തോമസിനുണ്ടായിരുന്നത്. കർത്താവിന്റെ ഇരട്ടചങ്കൻ. ഉയർപ്പിനു ശേഷമുള്ള എട്ടാം ദിവസം. കർത്താവ് തോമാശ്ലീഹായ്ക്കുവേണ്ടി നീക്കിവച്ച എട്ടാം ദിവസം. ഉയർപ്പ് ഒരു അനുഭവമാക്കിത്തീർക്കാൻ തോമാശ്ലീഹായ്ക്ക് എട്ടു ദിവസങ്ങൾ വേണ്ടിവന്നു. ഉയിർപ്പു ഞായറാഴ്ചത്തെ തോമസിന്റെ അസാന്നിധ്യം ഇതരശിഷ്യന്മാർക്കുവേണ്ടിക്കൂടി ആയിരുന്നില്ലേ?

അദ്ദേഹം ധൈര്യമുള്ളവനായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങിയത്. അയാൾ കർത്താവിന്റെ കല്ലറ അന്വേഷിച്ചു പോയതല്ല. അവന്റെ മനസ്സ് കർത്താവിന്റെ കൂടെ ആയിരുന്നിരിക്കാം. “നമുക്കും അവനോടുകൂടി പോയി മരിക്കാം” എന്നുപറഞ്ഞവൻ. വഴി ചോദിച്ചറിഞ്ഞവൻ. ആ വഴിയേ അവന് ഒത്തിരി പോകേണ്ടിയിരുന്നു; കർത്താവിനെ കണ്ടെത്താൻ. അങ്ങനെ ഒരാഴ്ച കൂടെ നീണ്ടുപോയി.

ആണിപ്പഴുത്തിന് എന്താണ് ഇത്ര പ്രാധാന്യം? അതല്ലേ അവൻ തേടിയത്? ഹൃദയത്തിന്റെ മുറിവിൽ അവൻ തെളിവ് തേടി. അതിൽ വിരൽ കടത്തണം, ഹൃദയത്തിന്റെ ഉള്ളിലെ ചൂടറിയാൻ. അവൻ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാൻ. അവിടുത്തെ നെഞ്ചോടുചേർന്ന് തന്റെ ചങ്കു വച്ച് അവിടുത്തെ ഹൃദയസ്പന്ദനങ്ങൾ അറിയാനും അവൻ ആഗ്രഹിച്ചു. അത് യോഹന്നാനു മാത്രമുള്ള അനുഗ്രഹമാകാൻ പാടില്ല. ഇവിടെയാണ് ഹൃദയസ്പർശിയായ സ്നേഹം അയാൾ അനുഭവിക്കുന്നത്. അതിന് അയാൾ നിർബന്ധം പിടിച്ചു.

“എന്റെ കർത്താവേ; എന്റെ ദൈവമേ” എന്നു ചുരുക്കി എഴുതിയ വിശ്വാസപ്രമാണവും പ്രഖ്യാപനവുമായിരുന്നു തോമാശ്ലീഹായുടേത്.

മാർത്തോമാ ശിഷ്യന്മാരുടെ വിശ്വാസപ്രമാണവും അതുപോലെതന്നെ ആയിരിക്കണം. നൂറ്റാണ്ടുകളോളം വലിച്ചുനീട്ടാവുന്ന വിശ്വാസപ്രമാണമല്ല അവർക്കു വേണ്ടത്. പാരമ്പര്യത്തിൽ കുടുങ്ങിയാൽ വിശ്വാസപ്രമാണത്തിന്റെ നീളം കൂടും. അന്തമില്ലാതെ, സ്പന്ദിക്കുന്ന ഹൃദയമാണ് സഭയ്ക്കു വേണ്ടത്.

കണ്ടും കാണാതെയും വിശ്വസിക്കുന്നവർ! കാണാതെ വിശ്വസിക്കുന്നവരും കാണുന്നുണ്ട്. അത് ഹൃദയം കൊണ്ടാണെന്നു മാത്രം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.