ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പതിനഞ്ചാം ദിവസം

ജിൻസി സന്തോഷ്

കരുണാർദ്രമാകേണ്ട ക്രിസ്തീയജീവിതത്തിന്റെ ആദ്യരൂപവും
ആദർശരൂപവും പരിശുദ്ധ മറിയമാണ്. കാനായിലെ കല്യാണവിരുന്നിൽ എല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു. അവരുടെ നൊമ്പരത്തിന്റെ ഭാരം ഏറ്റെടുത്തവൾ ഇരുചെവി അറിയാതെ സകലതും അറിയുന്നവന്റെ പക്കൽ ഒരു അപേക്ഷ വയ്ക്കുന്നു.

“അവർക്ക് വീഞ്ഞില്ല.”

യേശു അവളോടു പറഞ്ഞു: “സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല” (യോഹ. 2:3-4).

അപ്രതീക്ഷിതമായ മകന്റെ മറുപടിക്ക് അമ്മമറിയത്തിന്റെ വാചാലമായ മൗനം, അതിൽ നിന്നുയരുന്ന ധ്വനി; എനിക്കും നിനക്കും പങ്കുണ്ട്. എന്തെന്നാൽ, നമ്മൾ ഇരുവരും സമർപ്പിതരാണ്.

മുപ്പതു വയസ്സു വരെയുള്ള മകന്റെ വളർച്ചയിൽ, നസ്രത്ത് മുതൽ ബേത്‌ലഹേം വരെയും ബേത്‌ലഹേമിൽ നിന്ന് മിസ്രയിം വരെയും മിസ്രയിമിലെ അഭയാർത്ഥിജീവിതത്തിൽ നിന്നും വീണ്ടും നസ്രത്ത് വരെയുള്ള ജീവിതയാത്രയിൽ അന്യരുടെ സഹായ ഉറവ തങ്ങൾക്കായി തുറന്നുകിട്ടിയില്ലായിരുന്നെങ്കിൽ താനും മകനും ഇന്ന് ഇവിടെ എത്തുമായിരുന്നില്ല എന്ന് മറിയത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

പിന്നിട്ട വഴികളെയും സഹായിച്ച കരങ്ങളെയും കണ്ണിർ തുടച്ച് ചങ്കോടു  ചേർത്തവരെയും മറക്കാതിരിക്കാം. ജീവിതവഴികളിൽ നീ മുന്നേറുമ്പോൾ  പിന്തിരിഞ്ഞൊന്നു നോക്കിയാൽ കടന്നുവന്ന വഴികളിലൊക്കെയും സാന്ത്വനത്തിന്റെ മരുപ്പച്ചകളായവരെ നിറമിഴികളിൽ നിനക്കു കാണാം. നാളെ നീയും ആരുടെയൊക്കെയോ കണ്ണീർ തുടക്കേണ്ടവനാണെന്ന ഓർമ്മപ്പെടുത്തൽ…

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.