പരീക്ഷയുടെ തലേന്ന് പാടിയ പാട്ട്

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ക്രിസ്തീയ ഭക്തിഗാനരംഗത്ത് തിളങ്ങിനിൽക്കുന്ന ഒരു ഗായികയുടെ ഹൃദയസ്പർശിയായ അനുഭവം.

“ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം. ഒരിക്കൽ പീറ്റർ ചേരാനല്ലൂർ എന്നെ പാട്ടു പാടാനായി വിളിച്ചു. ആയിടെ പരീക്ഷാക്കാലമാണ്. അടുത്ത ദിവസം പരീക്ഷയുള്ളതിനാൽ പാട്ടു പാടാൻ പോകേണ്ട എന്നായിരുന്നു തീരുമാനം. ഇതറിഞ്ഞ അമ്മ പറഞ്ഞു: ‘പീറ്റർ ചേട്ടൻ വിളിച്ചതല്ലേ, അതും ഈശോയുടെ പാട്ടു പാടാൻ. എന്തായാലും നീ പോകണം.’ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കോട്ടയത്തു നിന്നും എറണാകുളത്തെ സ്റ്റുഡിയോയിലേക്ക് അമ്മയുടെ കൂടെ യാത്രയായി.

ആ ഗാനം റെക്കോർഡ് ചെയ്യാൻ ഓർക്കസ്ട്ര അംഗങ്ങളും കോറസ് പാടുന്നവരുമായി ഒരുപാട് പേർ വന്നിരുന്നു. പിറ്റേ ദിവസത്തെ പരീക്ഷയുടെ ചിന്തയായിരുന്നു എന്റെ മനസു നിറയെ. സ്‌റ്റുഡിയോയുടെ പുറത്തുള്ള ചവിട്ടുപടിയിലിരുന്ന് പഠിക്കാൻ ശ്രമിച്ചിട്ടും ഒന്നും പഠിക്കാനായില്ല. നാലു മണിക്ക് റെക്കോഡിങ്ങിന് എത്തിയ എന്റെ പാട്ട് റെക്കോഡ് ചെയ്തത് രാത്രി പതിനൊന്നു മണിക്ക്.

പിറ്റേ ദിവസം ഞാൻ പരീക്ഷയെഴുതി. ആ പരീക്ഷയ്ക്ക് ആദ്യത്തെ മൂന്നു റാങ്കിൽ ഒന്ന് എനിക്കായിരുന്നു. അന്ന് ഞാൻ പാടിയ പാട്ടാണ് ഇന്ന് ലോകമെമ്പാടും ഏറ്റുപാടുന്ന കരുണക്കൊന്തയിലെ ‘ഈശോയുടെ അതിദാരുണമാം പീഢാസഹനങ്ങളെയോർത്തെന്നും…’ എന്ന ഗാനം.

പരിപൂർണ്ണമായും ദൈവകൃപയിൽ ആശ്രയിക്കുമ്പോൾ ദൈവം നമ്മെ ഉയർത്തും എന്നതിന്റെ തെളിവായിരുന്നു ആ സംഭവം. അന്ന് ഞാൻ ആ പാട്ട് പാടിയില്ലായിരുന്നെങ്കിൽ എത്ര വലിയ നഷ്ടമായിരുന്നു എന്റെ ജീവിതത്തിൽ സംഭവിക്കുക എന്ന് പലയാവർത്തി ഞാൻ ചിന്തിച്ചിട്ടുണ്ട്.”

(പ്രോഗ്രാം മുഴുവൻ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/CePyDrPmKmE).

സിസിലി എന്ന ഗായികയുടെ ഈ സാക്ഷ്യം നമ്മുടെ മനസിനെയും ജ്വലിപ്പിക്കുന്നില്ലേ? 2015-ൽ വിദേശത്തു നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമിൽ വച്ച് പരിശുദ്ധാത്മ പ്രേരണയാൽ ഇനി ഈശോയ്ക്ക് വേണ്ടി മാത്രമേ പാടുകയുള്ളൂ എന്ന തീരുമാനവും സിസിലി എടുത്തു.

നമ്മുടെയെല്ലാം ജീവിതത്തിൽ ദൈവസ്വരം ശ്രവിക്കാനും അവിടുത്തെ ഹിതം നിറവേറ്റാനും നാം എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട് എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. പ്രതിസന്ധികൾ മല പോലെ ഉയരുമ്പോൾ കൂടെയൊരു ദൈവമുണ്ടെന്ന കാര്യം പലപ്പോഴും നാം വിസ്മരിക്കുന്നു.

ശിഷ്യരെ ഗ്രാമങ്ങളിലേക്ക് യാത്രയാക്കുമ്പോൾ ക്രിസ്തു നൽകിയ നിർദ്ദേശത്തിന്റെയും പൊരുൾ മറ്റൊന്നുമല്ല: “അവന് പറഞ്ഞു: യാത്രക്ക് വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്‌; രണ്ട്‌ ഉടുപ്പും ഉണ്ടായിരിക്കരുത്‌” (ലൂക്കാ 9:3).

എത്രമാത്രം ദൈവാശ്രയമുണ്ടോ അത്രമാത്രം ദൈവകൃപയും ലഭിക്കും. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടു കഴിഞ്ഞാൽ പിന്നെ നാം എങ്ങനെയാണ് ദൈവത്തിൽ ആശ്രയിക്കുക? ചില സങ്കടങ്ങളും പോരായ്മകളും കുറവുകളുമെല്ലാം ദൈവം അനുവദിക്കുന്നത് മറ്റൊന്നിനുമല്ല. നാം അവിടുന്നിൽ ആശ്രയിക്കാൻ വേണ്ടിയാണ്; അവിടുന്ന് കൂടെയുണ്ടെന്ന് മറക്കാതിരിക്കാൻ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.