വിശുദ്ധിയുടെ വീണ്ടെടുപ്പു കാലം: മൂന്നാം ദിനം

ജിന്‍സി സന്തോഷ്‌

കാൽവരിയിലെ ക്രിസ്തുവിന്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ ചില സഹനങ്ങൾ പൊട്ടിമുളച്ചല്ലേ
അനുഗ്രഹത്തിന്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്?

മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെപ്രതി ഭൂമിയിലെ സകല കുരിശുകളിലും ക്രിസ്തുവിന്റെ രക്തം ഇപ്പോഴും  ഒഴുകിക്കൊണ്ടിരിക്കുന്നു. അവിടുത്തെ മുറിവുകൾ ഉണങ്ങുന്നില്ല. നിരപരാധികളും നിരാലംബരും പീഡിപ്പിക്കപ്പെടുന്നിടത്ത് ആ തിരുമുറിവുകളിൽ നിന്നും രക്തവും കണ്ണീരും ഒഴുകുകയാണ്. മനുഷ്യനെ മുറിപ്പെടുത്തുമ്പോൾ മുറിവേൽക്കുന്നത് ദൈവത്തിന് എന്ന് സാരം.

കൂരമ്പുകൾക്കു സമാനമായ എന്റെ ചില മൗനങ്ങൾ, ചാട്ടുളി പോലെ എന്റെ വാക്കുകൾ, എത്ര മനസ്സുകൾ ഇതിനകം മുറിവേറ്റുവോ ആവോ! ഒപ്പം ദൈവവും. മനുഷ്യപുത്രന്റെ രക്തം വാർന്ന കുരിശ് ആകാശങ്ങൾക്കുയരെ വിശുദ്ധാത്മാമാക്കളുടെ കുന്നിൻചെരുവിൽ ഒരു മരമായി വളർന്ന് സ്നേഹം തളിർക്കുന്നു. ഇനി കുരിശുമരം പൂക്കുന്ന കാലം. ഏതു മുറിവും സഹിച്ചുകൊണ്ട്, ഏത് അപമാനവും സഹിച്ചുകൊണ്ട്, ചിലപ്പോൾ ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട്, നീ സ്നേഹിക്കുമ്പോൾ നിന്റെ കുരിശിന്റെ പിന്നാമ്പുറത്ത് തോളോട് തോൾ ചേർന്ന് ക്രിസ്തുവുണ്ട് എന്ന് തിരിച്ചറിയുക.

വിശുദ്ധാത്മാക്കളുടെ കുന്നിൻചെരുവിലെ ഒരു തൈമരമാവാൻ അവൻ നിന്നെ
ചേർത്തു നിർത്തും. “ദൈവത്തോട് ചേർന്നു നിൽക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും” (യാക്കോബ് 4:8).

“വിദൂരക്കാഴ്ച്ച കാണാൻ ദൈവമേ, ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പടി മാത്രം മതി എനിക്ക്. ‘ഇന്ന്’ എന്ന പടി കടന്ന് നിന്നിലെത്തുവോളം എന്റെ സഹനവേളകളിൽ, എന്റെ കുരിശിന്റെ പിന്നാമ്പുറത്ത് നീയുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കണമെ. നിന്റെ ആശ്വാസം എത്തുംവരെ നിന്നിൽ മാത്രം ശരണം വച്ച് തിന്മയെ ചെറുത്തു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.