മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 64

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

ഫാ. ഗീവര്‍ഗീസ് പീടികയില്‍

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

1930 സെപ്റ്റംബർ 20-ന് മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ മലങ്കരയുടെ ആരാധനക്രമവും പാരമ്പര്യങ്ങളും യഥാവിധി പാലിച്ചുകൊണ്ടുള്ള പുനരൈക്യശ്രമങ്ങൾ വിജയത്തിലെത്തി. 1931-ൽ പുനരൈക്യപ്പെട്ട പിതാക്കന്മാർക്ക് പുത്തൻപീടികയിൽ സ്വീകരണം നൽകി. 1950-1952 കാലയളവിലായി അച്ചനും ഒപ്പമുള്ളവരും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് ചേർന്നു.

പുത്തൻപീടികയിൽ ഇന്നത്തെ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ ശിലാസ്ഥാപനം 1956 ഏപ്രിൽ 1-ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് നടത്തി; 1958-ൽ പണി പൂർത്തിയാക്കി. 1959 ഫെബ്രുവരി 20-ന് കർദ്ദിനാൾ വലേറിയൻ ഗ്രേഷ്യസ് തിരുമേനി കൂദാശ നിർവ്വഹിച്ചു.

പീടികയിൽ അച്ചന്റെ സഹധർമ്മിണി വെണ്ണിക്കുളം തോണ്ടകരോട്ട് കുടുംബാംഗമായ മറിയാമ്മ, വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ മൂത്ത സഹോദരിയുടെ മകളായിരുന്നു. അനുഗ്രഹീതരായ 10 മക്കളെ (കുഞ്ഞമ്മ, ശോശാമ്മ, മറിയാമ്മ, ത്രേസ്യാമ്മ, റോസമ്മ എന്നീ 5 പെൺമക്കളും P.G ജോർജ്, P.G ഏബ്രഹാം, P.G. ജോസ്, P.G. സേവ്യർ, ഫാ. ജോഷ്വാ പീടികയിൽ എന്നിങ്ങനെ 5 ആൺമക്കളും) നൽകി ദൈവം അവരുടെ ദാമ്പത്യജീവിതത്തെ അനുഗ്രഹിച്ചു. പിതാവിന്റെയും പിതാമഹനായ പീടികയിൽ അച്ചന്റെയും പൗരോഹിത്യപാത പിന്തുടർന്ന് മക്കളിൽ ഏറ്റവും ഇളയവനായ ഫാ. ജോഷ്വ പീടികയിൽ തിരുവനന്തപുരം അതിരൂപതയിൽ അംഗമായി സ്ത്യുത്യർഹമായ സഭാശുശ്രൂഷയിൽ ഏർപ്പെട്ടു. 2008 ജൂൺ 7-ന് അച്ചന്റെ പൗരോഹിത്യശുശ്രൂഷകളെ മാനിച്ച് കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി സഭ ആദരിച്ചു; 2013 ജൂൺ 25-ന് സ്വർഗ്ഗീയസമ്മാനത്തിനായി യാത്രയായി.

മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അക്ഷീണ പരിശ്രമത്താലാകണം 1948-ൽ പീടികയിൽ ഗീവർഗീസ് അച്ചൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇടവക ശുശ്രൂഷയിൽ നിന്ന് വിരമിച്ചു. അനേകരെ ദൈവസന്നിധിയിലേക്ക് ആകർഷിച്ച വന്ദ്യ വൈദികൻ 1960 ഏപ്രിൽ 25-ന് എഴുപത്തിനാലാം വയസിൽ കർത്താവിൽ നിദ്ര പ്രാപിച്ചു; പുത്തൻപീടിക പള്ളിയിൽ സംസ്കരിച്ചു.

പത്തനംതിട്ട പ്രദേശത്ത് ആദ്യമായി പുനരൈക്യപ്പെട്ട അച്ചൻ, മാർ ഈവാനിയോസ് പിതാവിന്റെ പുനരൈക്യ പരിശ്രമങ്ങൾക്ക് തന്റെ പുനരൈക്യത്തിലൂടെ മാതൃക കാട്ടിയ പുരോഹിതൻ, സ്വന്തം കുടുംബസ്ഥലം ദാനമായി നൽകി പുത്തൻപീടികയിലെ ഇന്നത്തെ ഓർത്തഡോക്സ് പള്ളിക്കും ലത്തീൻ കത്തോലിക്കാ പള്ളിക്കും തുടക്കമിട്ട വൈദികൻ, സ്വപിതാവിനെ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുത്തി ഇളയമകനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ വൈദികനായി നൽകി, ലത്തീൻ സഭയിൽ പുനരൈക്യപ്പെട്ട് സീറോമലബാർ വിശുദ്ധ കുർബാനയും ശുശ്രൂഷകളും നടത്തി മലങ്കര സുറിയാനി കത്തോലിക്കാ വൈദികനായി കബറടങ്ങിയ ഈ സ്മര്യപുരുഷൻ, സമാനതകളില്ലാത്ത ഈ ഉജ്ജ്വലവ്യക്തിത്വം അനേകരുടെ മനസിൽ ഒളിമങ്ങാത്ത ഓർമ്മയായി ഇന്നും ജീവിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: രാജു ജോർജ് കുര്യന്റയ്യത്ത് (പീടികയിൽ അച്ചന്റെ മകളുടെ മകൻ)

ജോസഫ് ജോൺ, ജോസ് കെ. ജേക്കബ്, തോമസ് ജോസഫ്, (കിഴക്കേതിൽ കുടുംബാംഗങ്ങൾ പുത്തൻപീടിക ഇടവക)

സെന്റ് തോമസ് മലങ്കര കത്തോലിക്കാപള്ളി, പുത്തൻപീടിക, പുനരൈക്യ നവതി സ്മരണിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.