
വിശുദ്ധ മഗ്ദലേന മറിയത്തിന്റെ തിരുനാളിൽ ഒരു ദിവ്യകാരുണ്യ ധ്യാനം
ദിവ്യകാരുണ്യ നാഥന്റെ മുമ്പിൽ നിൽക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഒരു ചോദ്യം ഉയരാറുണ്ട്: “ഞാൻ ഈശോയെ എത്രമാത്രം സ്നേഹിക്കുന്നു?” ഈ ചോദ്യത്തിന് ഏറ്റവും മനോഹരമായ മറുപടി നൽകുന്നത് വിശുദ്ധ മഗ്ദലേന മറിയമാണ്. അവൾക്ക് ഈശോ ഒരു ഗുരു മാത്രമായിരുന്നില്ല; അവളുടെ ജീവനും ശ്വാസവും പ്രത്യാശയുമായിരുന്നു. അതുകൊണ്ടാണ് അവൾ ഈശോയുടെ പാദങ്ങളിൽ കരഞ്ഞത്, കണ്ണുനീർകൊണ്ട് ആ പാദങ്ങൾ കഴുകിയത്, വിലയേറിയ സുഗന്ധതൈലം പൂശിയത്. അവളുടെ ഹൃദയം മുഴുവൻ സ്നേഹമായി ഉരുകുകയായിരുന്നു.
ഈശോയുടെ പാദങ്ങളിൽ ചെലവഴിച്ച ഒരു നിമിഷം, ലോകം മുഴുവൻ നൽകാൻ കഴിയാത്ത സമാധാനം നൽകുമെന്ന് അവൾക്ക് അറിയാമായിരുന്നു. ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ, മഗ്ദലേനയുടെ അതേ സ്നേഹം നമ്മെയും വിളിക്കുന്നു — സംസാരിക്കുന്നതിനേക്കാൾ സ്നേഹിക്കാൻ, ചോദിക്കുന്നതിനേക്കാൾ ആരാധിക്കാൻ, ഓടിനടക്കുന്നതിനേക്കാൾ അവിടുത്തെ സന്നിധിയിൽ നിശ്ശബ്ദമായി ആയിരിക്കാൻ.
കർദിനാൾ റോബർട്ട് സാറാ ഓർമിപ്പിക്കുന്നതുപോലെ, സഭയിൽ ആരാധനയ്ക്കാണ് ഒന്നാം സ്ഥാനം. സഭയുടെ ശക്തി അധ്വാനത്തിലല്ല, ദിവ്യകാരുണ്യ സന്നിധിയിൽ മുട്ടുകുത്തുന്ന ഹൃദയങ്ങളിലാണ് കുടികൊള്ളുന്നത്. ആരാധന നഷ്ടപ്പെടുമ്പോൾ സ്നേഹവും നഷ്ടപ്പെടുന്നു; ആരാധന തിരിച്ചുപിടിക്കുമ്പോൾ ഈശോ വീണ്ടും നമ്മുടെ ഹൃദയത്തിന്റെ കേന്ദ്രമാകുന്നു.
ദിവ്യകാരുണ്യത്തിന്റെ ഫാ. അഗസ്റ്റിൻ മേരി എന്ന കർമ്മലീത്താ വൈദീകൻ ദിവ്യകാരുണ്യം ആത്മാവിൽ ജ്വലിക്കുന്ന അഗ്നിയായി മാറട്ടെ എന്നും, ആ അഗ്നിയിൽ മുങ്ങിക്കുളിച്ച് നാം സ്നേഹത്താലും ഔദാര്യത്താലും ജ്വലിക്കുന്നവരായി പുറത്തുവരട്ടെ എന്നും പ്രാർഥിക്കുന്നു. എത്ര മനോഹരമായ ആഗ്രഹം! ഓരോ ദിവ്യകാരുണ്യ ആരാധനയും ഒരു അഗ്നിക്കരികിൽ നിൽക്കുന്നതുപോലെയാണ്. അഗ്നിക്കരികിലെ ഇരുമ്പ് ചൂടുപിടിക്കുന്നതുപോലെ, ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ സമയം ചെലവഴിക്കുന്ന ഹൃദയവും അവിടുത്തെ സ്നേഹത്താൽ ജ്വലിക്കാൻ തുടങ്ങുന്നു.
അപ്പോൾ നമ്മുടെ പ്രാർഥന വെറും വാക്കുകളല്ല, ധൂപംപോലെ ദൈവസന്നിധിയിലേക്ക് ഉയരുന്ന പരിമളമാകും. നമ്മുടെ കണ്ണുനീർ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട സമർപ്പണമാകും. നമ്മുടെ മൗനം ഏറ്റവും ആഴമുള്ള ആരാധനയാകും. ഏറ്റവും കൂടുതൽ സ്നേഹിച്ചതുകൊണ്ടാണ് മഗ്ദലേന മറിയം ഉയിർത്തെഴുന്നേറ്റ ഈശോയെ ആദ്യം കണ്ടത്. സ്നേഹിക്കുന്ന ഹൃദയങ്ങൾക്കാണ് കർത്താവിനെ തിരിച്ചറിയാൻ കഴിയുന്നത്.
പാപ്പ ബെനഡിക്ട് പതിനാറാമൻ പറയുന്നതുപോലെ, മഗ്ദലേനയുടെ കഥ നമ്മുടെ ഓരോരുത്തരുടെയും കഥയാണ് — ബലഹീനതയിൽനിന്ന് കർത്താവിന്റെ കരുണയിലേക്ക്, കരുണയിൽനിന്ന് ശിഷ്യത്വത്തിലേക്ക്, ശിഷ്യത്വത്തിൽനിന്ന് സാക്ഷ്യത്തിലേക്ക്. ഇതാണ് ഒരു ക്രൈസ്തവന്റെ യാത്ര.
ഇന്നും ദിവ്യകാരുണ്യ നാഥൻ നിശ്ശബ്ദനായി നമ്മെ കാത്തിരിക്കുന്നു: “വാ… എന്റെ അടുത്തിരിക്ക്… നിന്റെ ഹൃദയം എനിക്ക് തരിക… നിന്റെ കണ്ണുനീർ എനിക്ക് സമർപ്പിക്കൂ… നിന്റെ സ്നേഹം എനിക്ക് മതിയാകും…” നമുക്കും മഗ്ദലേനയെപ്പോലെ അവിടുത്തെ പാദങ്ങളിൽ ഇരിക്കാം. നമ്മുടെ ജീവിതമെന്ന സുഗന്ധതൈലം പൂർണമായി ഈശോയ്ക്ക് സമർപ്പിക്കാം. അപ്പോൾ നമ്മുടെ ജീവിതവും ദൈവസന്നിധിയിൽ പരിമളം പരത്തുന്ന ധൂപമായി മാറും. ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിക്കുന്ന ഒരു നിമിഷം പോലും വെറുതെയാകുന്നില്ല; അവിടെ നിശ്ശബ്ദമായി സ്നേഹിക്കുന്ന ഓരോ ഹൃദയവും ക്രിസ്തുവിന്റെ ഹൃദയത്തോട് കൂടുതൽ സാമ്യമുള്ളതാകുന്നു.
പ്രാർഥന
ദിവ്യകാരുണ്യനാഥനായ ഈശോയേ, മഗ്ദലേന മറിയത്തിന്റെ സ്നേഹമുള്ള ഹൃദയം എനിക്കും നൽകണമേ.
അങ്ങയുടെ തിരുപ്പാദങ്ങളിൽ ആയിരിക്കാൻ എന്നെ പഠിപ്പിക്കണമേ. സംസാരിക്കുന്നതിനേക്കാൾ അങ്ങയെ കേൾക്കാനും, ആവശ്യപ്പെടുന്നതിനേക്കാൾ അങ്ങയെ ആരാധിക്കാനും, ഓടിനടക്കുന്നതിനേക്കാൾ അങ്ങയോടൊപ്പം ആയിരിക്കാനും എന്നെ അനുഗ്രഹിക്കണമേ. എന്റെ ഹൃദയം ദിവ്യകാരുണ്യത്തിന്റെ അഗ്നിയിൽ ജ്വലിക്കട്ടെ. എന്റെ പ്രാർഥന ധൂപംപോലെ അങ്ങയുടെ സന്നിധിയിലേക്ക് ഉയരട്ടെ. എന്റെ ജീവിതം അങ്ങയ്ക്ക് പ്രിയപ്പെട്ട ബലിയാകട്ടെ. എന്റെ ആത്മാവ് അങ്ങയുടെ സ്നേഹത്താൽ നിറഞ്ഞ്,
സ്നേഹത്താലും ഔദാര്യത്താലും ജ്വലിക്കുന്ന ഒരു ദീപമായി ഈ ലോകത്തിൽ പ്രകാശിക്കട്ടെ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ MCBS




