നീ ദൈവത്തോട് സംസാരിച്ചിട്ട് എത്ര നാളായി?

ജിൻസി സന്തോഷ്

ആത്മഹത്യ ചെയ്യാതിരിക്കുക എന്നത് ഒരു വിപ്ലവമാണ്. ജീവിത പ്രതിസന്ധികളിൽ മരിക്കാൻ ആഗ്രഹിച്ച പലരുടെയും ജീവിതം തിരുവെഴുത്തിന്റെ താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു. ഭൂമുഖത്തു വച്ച് ഏറ്റവും സൗമ്യൻ എന്ന് ദൈവം തന്നെ വിശേഷിപ്പിച്ച മോശക്കു പോലും ജീവിതം മടുത്ത അവസരമുണ്ടായിട്ടുണ്ട്. പക്ഷേ, തന്റെ ജീവന്റെമേൽ സ്വയം കൈവയ്ക്കുന്നതിനു പകരം ജീവൻ തന്നവനോട് അത് തിരിച്ചെടുക്കാൻ പ്രാർത്ഥിച്ചുകൊണ്ടാണ് തന്റെ ഹൃദയത്തിൽ രൂപം കൊണ്ട, നിത്യനാശത്തിലേക്ക് നയിക്കാൻ മതിയായ ആത്മഹത്യാചിന്തയെ മോശ നേരിട്ടത് (സംഖ്യ 11:15). “കൃപ തോന്നി എന്നെ ഉടനെ കൊന്നുകളയുക; ഈ കഷ്ടത ഞാൻ കാണാതിരിക്കട്ടെ.”

ദൈവം മോശയുടെ പ്രാർത്ഥന കേട്ട് മോശെയെ കൊല്ലുകയല്ല ചെയ്തത്; ഒറ്റക്ക് വഹിച്ചിരുന്ന ജനത്തിന്റെ ചുമതല വഹിക്കാൻ എഴുപതു പേരെ കൂടി നൽകി. എന്നാൽ ഈ 70 പേർക്ക് ശക്തി നൽകിയത് “നിന്റെ മേലുള്ള ചൈതന്യത്തിൽ നിന്ന് ഒരു ഭാഗം അവരിലേക്ക് ഞാൻ പകരും” (സംഖ്യ 11:17). ഫലത്തിൽ 70 പേരും മോശയും ഒരുമിച്ചുചേരുമ്പോഴുള്ള ശക്തി, മുമ്പ് മോശക്കു മാത്രം ഉണ്ടായിരുന്നു എന്നു സാരം.

ജീവിതത്തിന്റെ ആശയറ്റ സന്ദർഭങ്ങളിൽ തോബിത്തും സാറയു൦ ജോബു൦ ഒക്കെ ദൈവത്തെ തേടി. ഇവരുടെയെല്ലാം ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിച്ചു. കുളം വറ്റാറായോ എന്ന തോന്നലിൽ മീനുകൾക്ക് ഒരു വെപ്രാളമുണ്ട്. ആഴത്തിൽ മുറിവേൽക്കും എന്നറിയുമ്പോഴുള്ള വെപ്രാളം. നിശ്ശബ്ദമായ കരച്ചിൽ അടിത്തട്ടിൽ ചെളിയുമായി കൂടിച്ചേരും. പിന്നെ ദൈവത്തെ അന്വേഷിക്കുന്നതിനു പകരം കയർ അന്വേഷിക്കുന്നവർ, വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി പ്രാപിക്കേണ്ടവർ വിഷക്കുപ്പി ചേർത്തുപിടിക്കുന്നു.

ജീവിക്കാനുള്ള അവസാന വഴിയും അടയുന്നത് മരിക്കാൻ തീരുമാനിക്കുന്നതു കൊണ്ടു മാത്രമാണ്. കാര്യകാരണങ്ങളില്ലാത്ത ആത്മഹത്യകൾ കാണിച്ചുതരുന്നത് കാര്യബോധമില്ലാത്ത ഒരു തലമുറ വളർന്നുവരുന്നുണ്ട് എന്നു തന്നെയാണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.