കൃപയുടെ നീർച്ചാൽ

ജിന്‍സി സന്തോഷ്‌

ദേവാലയത്തിന്റെ പൂമുഖത്തു നിന്ന് പുറത്തേക്ക് പൊട്ടിയൊഴുകുന്ന അരുവി. ആ അരുവി കിഴക്കോട്ട് ഒഴുകുന്നു. എസക്കിയേൽ പ്രവാചകനെ ദൂതൻ കൈയ്ക്കു പിടിച്ച് അരുവിയിലേക്കിറക്കി. പ്രവാചകൻ ആദ്യം തന്റെ കാൽപ്പാദം അരുവിയിൽ നനച്ചു. കയറു പിടിച്ച് ആയിരം മുഴ൦ മുമ്പോട്ട് പോകാൻ ദൂതൻ ആവശ്യപ്പെട്ടു. ആയിരം മുഴം മുന്നോട്ടു നടന്നപ്പോൾ പ്രവാചകന്റെ മുട്ടോളം മുങ്ങി. ദൂതൻ പറഞ്ഞു, പോരാ ഇനിയും നടക്കണം. വീണ്ടും ആയിരം മുഴ൦ മുന്നോട്ടു നടന്ന് പ്രവാചകൻ അരയോളം മുങ്ങി. ദൂതൻ പറഞ്ഞു പോരാ, ഇനിയും മുന്നോട്ട്… നീന്തിയിട്ടല്ലാതെ കടക്കാൻ വയ്യാത്ത ഒരു പ്രവാഹം പ്രവാചകൻ കണ്ടു (എസെ. 47:1-3).

വെള്ളത്തിലേക്ക് കാൽ വയ്ക്കുകയും തിരികെ വലിച്ചെടുക്കുകയും ചെയ്യുന്നതു പോലെ. ആത്മീയജീവിത൦ അർദ്ധമനസ്സോടെ ആവരുത്. ‘ആത്മീയത’ എന്നത് ഓരോ ദിനവും കൂടുതൽ കൂടുതൽ വളരാനും മെച്ചപ്പെടാനുമുള്ള നിരന്തരമായ വിളിയാണ്. സന്ദർഭങ്ങൾക്കൊത്ത് കാലു വയ്ക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന ആത്മീയത
ക്രൈസ്തവികത അല്ല.

“ഞാന്‍ എന്റെ ഉപവനം നനക്കുകയും തോട്ടം കുതിര്‍ക്കുകയും ചെയ്യുമെന്ന്‌ ഞാന്‍ പറഞ്ഞു. ഇതാ, എന്റെ തോട്‌ നദിയായി, എന്റെ നദി സമുദ്രമായി” (പ്രഭാ. 24:31).

ആത്മീയജീവിതത്തിന് ഉതകുന്ന പോഷണം നീ നിന്റെ ജീവിതത്തിന് നൽകുമെന്ന് തീരുമാനമെടുത്താൽ നിന്റെ ആത്മീയജീവിതത്തിന്റെ, വിശ്വാസജീവിതത്തിന്റെ തോട് നദിയാവു൦, നദി സമുദ്രമാവും. കൃപയുടെ പ്രവാഹത്തിൽ കാൽപാദം നനച്ച് കയറിപ്പോരുന്ന ഒരു ശരാശരി ക്രിസ്ത്യാനി ആയാൽ പോരാ, മുട്ടോളമല്ല, അരയോളമല്ല കൃപയുടെ അരുവിയിൽ മുങ്ങിനിവരാനുളള അഭിഷേകം ക്രിസ്ത്യാനി സ്വന്തമാക്കണം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.