ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനം

ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ ഭൂജാതയായിട്ട് ജനുവരി രണ്ടിന് 150 വർഷം തികഞ്ഞു. 1873 ജനുവരി മാസം രണ്ടാം തീയതി ഫ്രാൻസിലെ അലൻകോണിലാണ് വി. കൊച്ചുത്രേസ്യാ ജനിച്ചത്. വാച്ച് നിർമ്മാതാവായ ലൂയി മാര്‍ട്ടിനും
തുന്നൽക്കാരിയായിരുന്ന സെലിഗ്വിരിലുമായിരുന്നു അവളുടെ മാതാപിതാക്കൾ. ഇരുവരും ചെറുപ്പത്തില്‍ സന്യാസജീവിതം ആഗ്രഹിച്ചിരുന്നെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു.

ദൈവം അവരുടെ ദാമ്പത്യവല്ലരിയിൽ ഒൻപത് മക്കളെ നൽകി. അതില്‍ അഞ്ചു പേരെ സന്യാസിനികളായി കാണാൻ ദൈവം അവരെ അനുവദിച്ചു. മരിയ, പൗളി, ലെയോനി, സെലിന്‍, തെരേസ എന്നീ അഞ്ചു പേരില്‍ നാലു പേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും അംഗങ്ങളായി.

ഒമ്പതാമത്തെ സന്തതിയായി ജനിച്ച കൊച്ചുറാണി ചേച്ചിമാരെ കണ്ടാണ്‌ വളര്‍ന്നത്. 1877 ആഗസ്റ്റ് 28 -ന് അമ്മ സെലിഗ്വരിൽ സ്വർഗ്ഗത്തിലേക്ക് യാത്രയായി. അന്ന് കൊച്ചുറാണിക്ക് കേവലം നാലു വയസേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണശേഷം മാര്‍ട്ടിനും കുടുംബവും അലൻകോണിൽ നിന്ന് 50 മൈൽ അകലെയുള്ള ലിസ്യുവിലേക്ക് താമസം മാറ്റി.

കൊച്ചുറാണിക്ക് 9 വയസുള്ളപ്പോൾ പൗളി, കർമ്മലീത്താ കോൺവെന്റിൽ പ്രവേശിച്ചു. അന്നുമുതൽ ആ വഴിയിലൂടെ സഹോദരിയെ പിന്തുടരാൻ കൊച്ചുത്രേസ്യാക്ക് തോന്നി. പൗളിയെപ്പോലെ അവളുടെ സഹോദരി മരിയയും കർമ്മലീത്താ കോൺവെന്റിൽ പോയപ്പോൾ തെരേസക്ക് പതിനാല് വയസായിരുന്നു. അടുത്ത വർഷം, കൊച്ചുത്രേസ്യാ തന്റെ പിതാവിനോട് കർമ്മലീത്ത മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. പിതാവ് അനുവദിച്ചെങ്കിലും മഠത്തിലെ കന്യാസ്ത്രീകളും ബയൂക്സിലെ ബിഷപ്പും, അവൾ വളരെ ചെറുപ്പമാണെന്നും കുറച്ചു കൂടെ കാത്തിരിക്കണമെന്നും ഉപദേശിച്ചു.

ഏതാനും മാസങ്ങൾക്കു ശേഷം പതിമൂന്നാം ലെയോ മാർപാപ്പയുടെ പൗരോഹിത്യ ജൂബിലിയോടനുബന്ധിച്ച് തീർത്ഥാടനത്തിനായി, പിതാവിനൊപ്പം കൊച്ചുത്രേസ്യ റോമിലേക്കു പോയി. മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങുമ്പോൾ അവൾ നിശബ്ദത വെടിഞ്ഞ് പതിനഞ്ചാം വയസിൽ മഠത്തിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. കൊച്ചുത്രേസ്യായുടെ രൂപത്തിലും പെരുമാറ്റത്തിലും ആകൃഷ്ടനായ മാർപാപ്പ അത് ദൈവഹിതമാണെങ്കിൽ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞു. കൊച്ചുത്രേസ്യാ പിന്നീട് എല്ലാ തീർത്ഥാടന ദേവാലയങ്ങളിലും തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും മാർപാപ്പയുടെ പിന്തുണയോടെ 1888 ഏപ്രിലിൽ കാർമ്മലിൽ പ്രവേശിക്കുകയും ചെയ്തു.

സ്നേഹിക്കുക എന്നതായിരുന്നു അവളുടെ ദൈവവിളി. കർമ്മലീത്താ സഭയുടെ നിയമങ്ങളും കടമകളും അവൾ കൃത്യമായി നിറവേറ്റി. പുരോഹിതന്മാർക്കും മിഷനറിമാർക്കും വേണ്ടി അവൾ വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു. ഇക്കാരണത്താൽ, കൊച്ചുറാണിയുടെ മരണശേഷം അവളെ മിഷനറിമാരുടെ മദ്ധ്യസ്ഥ എന്ന പദവി നൽകി ആദരിച്ചു. 1894 -ൽ പിതാവ് ലൂയി മാർട്ടിൻ മരിച്ചപ്പോൾ സെലിൻ സഹോദരിമാർക്കൊപ്പം മഠത്തിൽ പ്രവേശിച്ചു. അതേ വർഷം തന്നെ, കൊച്ചുത്രേസ്യാ ക്ഷയരോഗബാധിതയായി. ചൈനയിൽ പ്രേഷിതയായി പോകാൻ അവൾ ആഗ്രഹിച്ചിരുന്നെങ്കിലും ആരോഗ്യം അനുവദിച്ചില്ല.

ജീവിതത്തിന്റെ അവസാന 18 മാസങ്ങളിൽ കൊച്ചുത്രേസ്യാ ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയി. ശാരീരിക ക്ലേശങ്ങളുടെയും ആത്മീയപരീക്ഷണങ്ങളുടെയും ഒരു കാലഘട്ടമായിരുന്നു അത്. 1897 ജൂലൈ മാസത്തിൽ അവളെ മഠത്തിലെ പ്രത്യേക മുറിയിലേക്കു മാറ്റി. 1897 ആഗസ്റ്റ് പത്തൊമ്പതിന് അവൾ അവസാനമായി ദിവ്യകാരുണ്യം സ്വീകരിച്ചു. സെപ്റ്റംബർ 30 -ന് കൊച്ചുത്രേസ്യയുടെ ആത്മാവ് ഈശോയുടെ സവിധത്തിലേക്ക് യാത്രയായി.

1923 ഏപ്രിൽ 29 -ന് പതിനൊന്നാം പിയൂസ് മാർപാപ്പ അവളെ വാഴ്ത്തപ്പെട്ടവളായും 1925 മെയ് 17 -ന് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. 1927 -ൽ കൊച്ചുറാണിയെ മിഷന്റെ മദ്ധ്യസ്ഥയായി പ്രഖ്യാപിക്കുകയും 1944 -ൽ വി. ജോവാൻ ഓഫ് ആർക്കിനൊപ്പം ഫ്രാൻസിന്റെ സഹമദ്ധ്യസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു.

1997 ഒക്‌ടോബർ 19 -ന് വി. പത്രോസിന്റെ ചത്വരത്തിൽ 70,000 -ത്തോളം വരുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. കൊച്ചുത്രേസ്യായെ സാർവ്വത്രിക സഭയിലെ മൂന്നാമത്തെ വനിതാ വേദപാരംഗതയായി (Doctor of the Church) പ്രഖ്യാപിച്ചു.

ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായുടെ ഏഴ് കൊച്ചുപ്രാർത്ഥനകൾ

  • ഓ ഈശോയേ, ഞാൻ എന്തു ചെയ്താലും നിന്നെ മാത്രം പ്രീതിപ്പെടുത്താനുള്ള കൃപ എനിക്കു നൽകണമേ.
  • ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ, എന്റെ ഹൃദയം നിന്റേതു പോലെ ആക്കണമേ.
  • ഓ ഈശോയേ, നിന്നിൽ മാത്രം ആനന്ദം കണ്ടെത്താൻ കൃപ നൽകണമേ.
  • ഓ വി. മഗ്ദലേന മറിയമേ, എന്റെ ജീവിതം ഒരു സ്നേഹപ്രവർത്തി ആക്കാനുള്ള കൃപ ഈശോയിൽ നിന്നു വാങ്ങിത്തരേണമേ.
  • ഓ ഈശോയേ, എപ്പോഴും എന്നെത്തന്നെ പരിത്യജിക്കാനും എപ്പോഴും എന്റെ സഹോദരിമാരെ പ്രീതിപ്പെടുത്താനും എന്നെ പഠിപ്പിക്കണമേ.
  • ഓ എന്റെ ദൈവമേ, എന്റെ മുഴുഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു.
  • ഓ എന്റെ വി. കാവൽമാലാഖേ, നിന്റെ ചിറകുകളുടെ കീഴിൽ എന്നെ എപ്പോഴും മറയ്ക്കണമേ, അതുവഴി ഈശോയെ ഞാൻ ഒരിക്കലും ഞാൻ വേദനിപ്പിക്കാതിരിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.