കാരാഗൃഹത്തെ ദൈവാലയമാക്കി മാറ്റിയ കർദ്ദിനാൾ ഫ്രാൻസിസ് വാൻ ത്വാൻ

സി. സോണിയ ഡി.സി.

‘റ്റോഡാ പാസാ’ – എല്ലാം കടന്നുപോകും എന്ന അമ്മത്രേസ്യയുടെ വാക്കുകളാണ് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ വാൻ ത്വാൻ തൻ്റെ സ്ഥാനമോതിരത്തിൽ പതിച്ചിരുന്നത്. ഒരുപക്ഷേ, ഒരു മെത്രാനായി സ്ഥാനമേറ്റ സമയത്ത് അദ്ദേഹം ഒരിക്കലും വിചാരിച്ചുകാണില്ല താൻ നേരിടാൻ പോകുന്ന 13 വർഷങ്ങൾ നീളുന്ന ജയിൽവാസം.

വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ തടങ്കലിൽ  നീണ്ട പതിമൂന്നു വർഷമാണ് അദ്ദേഹം ചിലവഴിച്ചത്. തടവറയുടെ അരണ്ടവെളിച്ചത്തിൽ നിന്നും പ്രത്യാശയുടെ പ്രകാശത്തിലേയ്ക്ക് യാത്ര ചെയ്ത അദ്ദേഹം ഇന്നും നമുക്ക് പ്രത്യാശയുടെ കാവൽഗോപുരമാണ്. വിയറ്റ്നാമിലും ഏഷ്യയിലും മാത്രമല്ല, കത്തോലിക്കാ സഭ മുഴുവനും അത്ഭുതങ്ങൾ വിരിയിച്ച കർദ്ദിനാളാണ് ഫ്രാൻസിസ് വാൻ ത്വാൻ.

2007 നവംബർ 30-ന് ബെനഡിക്റ്റ് 16-മൻ മാർപാപ്പ എഴുതിയ ‘സ്പേ സാൽവി’ എന്ന ചാക്രികലേഖനത്തിൽ 32 മുതൽ 34 വരെയുള്ള ഖണ്ഡികയിൽ കർദ്ദിനാൾ ഫ്രാൻസിസിനെക്കുറിച്ച് പാപ്പാ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: “ആരും എന്നെ ശ്രവിക്കാത്തപ്പോൾ എന്നെ ദൈവം ശ്രവിക്കുന്നു. എനിക്ക് ആരോടും സംസാരിക്കാൻ കഴിയാത്തപ്പോഴും എനിക്ക് ദൈവത്തോട് സംസാരിക്കുവാൻ കഴിയുന്നു.” മനുഷ്യന് എത്തിച്ചേരാനാവുന്നതിനും അപ്പുറത്തുള്ള പ്രത്യാശ കൈവരിക്കുവാൻ ആ ഏകാന്തവസത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു. “എന്നെ സഹായിക്കുവാൻ ആരുമില്ലാത്തപ്പോൾ ദൈവം സഹായിക്കുമായിരുന്നു. ഏകാന്തതയിൽ, നിശ്ശബ്ദതയിൽ അന്ധകാരത്തിൽ ഞാൻ മുങ്ങിയിരിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോൾ ഞാൻ ഒരിക്കലും തനിച്ചായിരുന്നില്ല എന്ന ധൈര്യം എന്നിൽ നിറഞ്ഞു.” ഒമ്പതുവർഷം ഏകാന്തതടങ്കലും നാലുവർഷം അല്ലാതെയുള്ള തടങ്കലുമായി മൊത്തം 13 വർഷം നീണ്ടുനിന്ന കർദ്ദിനാളിൻ്റെ നിഷ്കളങ്ക ജയിൽവാസ അനുഭവത്തിൽ നിന്നും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അടിവരയിട്ട് എഴുതിയതാണ് ഈ വാക്കുകൾ.

1928 ഏപ്രിൽ 17-ന് വിയറ്റ്നാമിൽ ജനിച്ച ഫ്രാൻസിസ് മെത്രാൻ്റെ പൂർവ്വികരിൽ പലരും വിശ്വാസത്തിനുവേണ്ടി ജീവൻ ത്യാഗം ചെയ്യേണ്ടിവന്നവരായിരുന്നു. അവർ പകർന്നുകൊടുത്ത ജീവിക്കുന്ന വിശ്വാസത്തിന്റെ ശക്തി അദ്ദേഹത്തിന്റെ സിരകളിലൂടെ ചലിച്ചുകൊണ്ടിരുന്നു. 1953 ജൂൺ 11-ാം തീയതി അദ്ദേഹം വൈദികനായി. ഊർജ്ജസ്വലനും, എട്ടു ഭാഷകൾ അനായാസം സംസാരിച്ചിരുന്നവനും, നിരവധി കഴിവുകൾ നിറഞ്ഞ വ്യക്തിത്വവുമായിരുന്നു ഫാദർ ഫ്രാൻസിസ്.

1967 ജൂൺ 24-ാം തീയതി വിയറ്റ്നാമിലെ രൂപതയുടെ മെത്രാനായി വിശുദ്ധ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ഫ്രാൻസിസ് വാൻ ത്വാൻ മെത്രാനെ അധികം താമസിയാതെ തന്നെ 1975 – ല്‍ രൂപതയുടെ കോ അഡ്ജതൂർ മെത്രാനായി അവരോധിച്ചുകൊണ്ടുള്ള ഉത്തരവ് ബഹുമാനപ്പെട്ട പോൾ ആറാമൻ മാർപാപ്പ നൽകിയിരുന്നു. അതനുസരിച്ച് ആ വർഷം ഓഗസ്റ്റ് 15-ാം തീയതി സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച മെത്രാനെ തേടിയെത്തിയത് കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ കൈവിലങ്ങുകളും കരിങ്കൽ തടവറയും ആയിരുന്നു. വിശ്വാസത്തെപ്രതി മഹനീയമായ സാക്ഷ്യം വഹിക്കാനുള്ള ഉന്നതമായ വിളിയുടെ ഏറ്റവും വേദന നിറഞ്ഞ ഭാഗമായിരുന്നു അത് .

മറ്റ് 1400-ഓളം വിയറ്റ്നാം പൗരന്മാർക്കൊപ്പം ഫ്രാൻസിസ് മെത്രാനും യാതൊരു വിചാരണയുമല്ലാതെ ജയിലിലടയ്ക്കപ്പെട്ടു. വെറുംകയ്യോടെ വന്നതിനാൽ അവശ്യസാധനങ്ങൾക്കുള്ള കുറിപ്പ് കൊടുത്തുവിട്ടതിൽ വീഞ്ഞും, ഓസ്തിയും വയറുവേദനയ്ക്കുള്ള മരുന്നായി എഴുതിക്കൊടുത്തു വിടാൻ അദ്ദേഹം മറന്നില്ല. അതനുസരിച്ച് വയറുവേദന എന്ന കുറിപ്പ് ഒട്ടിച്ച് കുറച്ച് വീഞ്ഞും ചെറുതായി മുറിച്ച ഓസ്തികളും അദ്ദേഹത്തിനുവേണ്ടി അയച്ചിരുന്നു. മറ്റനേകം തടവുകാർക്കൊപ്പം അറുപതോളം ആളുകൾ ഉണ്ടായിരുന്ന ഒരു പൊതുമുറിയിലായിരുന്നു അദ്ദേഹം കിടന്നത്. അവരിലെ കത്തോലിക്കാ സഹോദരന്മാരെ അരികെക്കൂട്ടി എല്ലാ ദിവസവും രാത്രി ഒമ്പതരയ്ക്കുശേഷം അദ്ദേഹം ദിവ്യബലിയർപ്പിച്ചു.

കൊതുകുവലക്കടിയിൽ കുനിഞ്ഞുകിടന്ന് കൈപ്പത്തി ബലിവേദിയാക്കി രണ്ടുതുള്ളി വീഞ്ഞും, ഒരുതുള്ളി വെള്ളവും കൊണ്ട് ആരുമറിയാതെ ഇടറിയ സ്വരത്തിൽ എന്നാൽ, മനസ്സിൽ അത്യുച്ചത്തിൽ ചൊല്ലി അനുദിന ബലിയർപ്പിച്ചു. കുർബാനയായി മാറിയ തിരുവോസ്തിയിലെ ഒരു ചെറിയ ഭാഗം സിഗരറ്റ് പാക്കറ്റുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചുകവറിലിട്ട് അദ്ദേഹം എപ്പോഴും കീശയിൽ കാത്തുസൂക്ഷിച്ചു. കത്തോലിക്കരായവരുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ അവർക്ക് അനുദിന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ആയിരുന്നു. അവരുടെ കൂടെയുള്ള ഉടയവൻ – സ്വന്തം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട തടവുകാർക്ക് ഉടയതമ്പുരാൻ എപ്പോഴും കൂടെയായിരുന്നു എന്ന് അനുഭവവേദ്യമായി. അവർണ്ണനീയമായ പ്രത്യാശയിൽ അവരുടെ ഹൃദയങ്ങൾ നിറഞ്ഞു.

കത്തോലിക്കർക്ക് മാത്രമല്ല, ബുദ്ധമതക്കാരും മറ്റു മതസ്ഥരായ പലർക്കും എന്തിന് കമ്മ്യൂണിസ്റ്റുകാരിലേക്കും ഒരുപോലെ പ്രത്യാശയുടെ മെഴുകുതിരിപ്രകാശം ഫ്രാൻസിസ് മെത്രാൻ പകർന്നിരുന്നു. രാത്രി, തടവുകാർ നിശബ്ദരായി ദിവ്യകാരുണ്യ ആരാധനയില്‍, ഓരോരുത്തരും താന്താങ്ങളുടെ ഊഴമനുസരിച്ച് വന്ന് ഈശോയെ ആരാധിച്ചുമടങ്ങി. ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ ദിവ്യകാരുണ്യ ഈശോ അവരെ അനുഗ്രഹിച്ചിരുന്നു. അവർക്ക് ഓരോരുത്തർക്കും അത്, ആ ഏകാന്തതയിൽ അനുഭവവേദ്യമായി. വിശുദ്ധ കുർബാന ക്രിസ്ത്യാനികളെ തീക്ഷ്ണതയുള്ളവരാക്കി. അന്യമതസ്ഥരെ ക്രിസ്ത്യാനികളാക്കി. ആർക്കും തടയുവാൻ കഴിയാത്തത്ര സ്നേഹത്താൽ ക്രിസ്തു ഞങ്ങൾ പൊതിഞ്ഞു എന്ന് അവരിൽ പലരും പിന്നീട് സാക്ഷ്യപ്പെടുത്തി.

നീണ്ട 13 വർഷങ്ങളിൽ ഞാനെൻ്റെ ആത്മീയവും ശാരീരികമായ ബലഹീനതകള്‍ മനസ്സിലാക്കി. ചില നിമിഷങ്ങളിൽ എനിക്കൊന്ന് പ്രാർത്ഥിക്കുവാനോ, എന്തെങ്കിലും ചെയ്യുവാനോ പറ്റാത്ത അവസ്ഥയായിരുന്നു. ആ സമയം ഈശോ എനിക്ക് ഒരു ദിവ്യപ്രകാശം തന്നു. “കർത്താവു തന്ന കല്പന ജീവിക്കണം. മരണത്തിനു മുൻപേ അവിടുന്ന് തൻ്റെ ശരീരവും വചനവും, അമ്മയെയും പൗരോഹിത്യത്തെയും പുതിയ ദൗത്യവും എല്ലാം ഒന്നാക്കി – ഒറ്റവാക്കിൽ “സ്നേഹം.” ദിവസേന പലതവണ ഞാൻ അവ ഉരുവിട്ടു. “ഇനി എനിക്ക് ക്രിസ്തുവിന്റെ കല്പന ജീവിക്കണം. ആ തീരുമാനം 10 ജീവിതനിയമമായി പരിണമിച്ചു. അവ…

1. ഞാൻ ഓരോ നിമിഷവും പരിപൂർണ്ണമായി ജീവിക്കും; ഞാൻ ഈ നിമിഷം പരിപൂർണ്ണമായി ജീവിക്കും.

2. ദൈവവും ദൈവത്തിൻ്റെ പ്രവർത്തികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിഞ്ഞു.

3. പ്രാർത്ഥന എന്ന രഹസ്യത്തെ ഞാൻ മുറുകെ പിടിക്കും.

4. എൻ്റെ ഏകശക്തി ഞാൻ വിശുദ്ധ കുർബാനയിൽ കണ്ടെത്തും.

5. കുരിശിന്റെ ശാസ്ത്രം ആയിരിക്കും എന്റെ വിജ്ഞാനം.

6. എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന സഭയിൽ ക്രിസ്തുവിന്റെ വിശ്വസ്തനായ സാക്ഷിയായി ഞാൻ നില്‍ക്കും.

7. ലോകത്തിനു തരാൻ കഴിയാത്ത സമാധാനം ഞാൻ തേടും.

8. പരിശുദ്ധാത്മാവിലുള്ള ഒരു നവീകരണം വഴി ഒരു വിപ്ലവം തന്നെ എന്റെ ജീവിതത്തിൽ സൃഷ്ടിക്കും.

9. ഞാൻ ധരിക്കുന്ന ഒരേ ഒരു യൂണിഫോമും, സംസാരിക്കുന്ന ഭാഷയും സ്നേഹമായിരിക്കും .

10. എന്റെ ഏറ്റവും പ്രത്യേകമായ സ്നേഹം പരിശുദ്ധ അമ്മയോടായിരിക്കും.

ധന്യനായ കർദ്ദിനാൾ ഫ്രാൻസിസ് വാൻ ത്വാനിൽ ഏറെ വിളങ്ങിയ ഗുണങ്ങളാണ് ശുഭാപ്തിവിശ്വാസം, സ്ഥിരത വിശ്വസ്തത, പ്രത്യാശ, അചഞ്ചലമായ ദൈവശരണം, സൗമ്യത തുടങ്ങിയവ. ജയിലിലായിരുന്നപ്പോൾ മിക്കപ്പോഴും അദ്ദേഹം ഭക്തിഗാനങ്ങൾ പാടിയിരുന്നു. തന്റെ മുറിയിലേക്ക് വെള്ളം ചുമക്കുമ്പോഴും പൂന്തോട്ടത്തിൽ നടക്കുമ്പോഴും ഒക്കെ അദ്ദേഹം നിരവധി സങ്കീർത്തനങ്ങൾ ഉരുവിട്ടിരുന്നു.

1975-കളുടെ ആരംഭത്തിൽ ജയിലിലടയ്ക്കപ്പെട്ടപ്പോൾ കർദ്ദിനാളിന്റെ മനസ്സിൽ ഓടിയെത്തിയത് കമ്മ്യൂണിസ്റ്റ് ചൈനയിൽ 12 വർഷം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട ജോൺ മെത്രാനാണ്. ജയിൽമോചിതനായപ്പോൾ ഒരിക്കൽ അദ്ദേഹം പറഞ്ഞു: “എന്റെ ജീവിതത്തിന്റെ പകുതി ഞാൻ കാത്തിരുന്നു തീർത്തു.” കാത്തിരിപ്പ് എല്ലാ തടവുപുള്ളികളുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും അന്ന് മെത്രാൻ തീരുമാനിച്ചു, എത്രനാൾ ആയാലും ഇതൊരു ദൈവതിരുമനസ്സിനുള്ള വിധേയത്വം മാത്രമല്ല, മറിച്ച് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും” എന്ന്.

അക്കാലത്ത് അഴിമതിയുടെ പേരിൽ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിൻ എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിൻ്റെ മുറിയിലായിരുന്നു അടയ്ക്കപ്പെട്ടത്. വാൻ ത്വാനുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ വിശ്വാസജീവിതവും വിന്നിനെ ഒത്തിരി സ്വാധീനിക്കുകയുണ്ടായി. പതിയെ അത് കത്തോലിക്കനായ വിശ്വാസ സ്വീകരണത്തിലേക്ക് വിന്നിനെ നയിച്ചു. 1988-ല്‍ ജയിൽമോചിതനായ ആർച്ചുബിഷപ് വിയറ്റ്നാമിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറിയ കുടുംബാംഗങ്ങളോടൊപ്പം കുറച്ചുനാൾ താമസിച്ചതിനുശേഷം വത്തിക്കാനിലെത്തി. വിശുദ്ധനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള തിരുസംഘത്തിൻ്റെ അധ്യക്ഷനായി 1998-ൽ അദ്ദേഹത്തെ നിയമിച്ചു.

മൂന്നാം സഹസ്രാബ്ദത്തിലെ ആരംഭത്തിൽ 2000 ആണ്ടിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് വാർഷികധ്യാനം കൊടുക്കുവാനായി തിരഞ്ഞെടുത്തത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഏകാധിപതികൾ ഒരു വിചാരണയും ഇല്ലാതെ കാരാഗൃഹത്തിൽ അടച്ച വാനെ ആയിരുന്നു. 13 വർഷക്കാലത്തെ കഠിനവേദനയുടെയും ഒറ്റപ്പെടലിൻ്റെയും ദിനങ്ങൾ പ്രകാശഭരിതമാക്കി അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പേരാണ് പ്രത്യാശയുടെ സാക്ഷ്യം (The Testimony of Hope).

2001 ഫെബ്രുവരി 21-ന് കർദ്ദിനാളായി ഉയർത്തിയെങ്കിലും 2002-ൽ അർബുദ രോഗബാധിതനായി. അതേ വർഷം സെപ്റ്റംബർ പതിനാറാം തീയതി തന്റെ ഏകപ്രത്യാശയായ ദൈവത്തിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ റോമിൽ അടക്കം ചെയ്യപ്പെട്ടു. 2013 ജൂലൈ 6-ന് ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു. 2017 മെയ് നാലാം തീയതി ‘ധന്യനായി’ സഭ അദ്ദേഹത്തെ ഉയർത്തിയപ്പോൾ, ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബം മുഴുവനും വിയറ്റ്നാമിലെ അജഗണങ്ങളും സ്നേഹിതരും സന്നിഹിതരായിരുന്നു. വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്താനുള്ള നടപടികൾ വത്തിക്കാനിൽ നടക്കുകയാണ്.

തടവറയുടെ കൂരിരുട്ടിലും പ്രത്യാശയുടെ ദീപമായി മാറുവാൻ കഴിഞ്ഞ കർദ്ദിനാളിന് ദൈവത്തിലേയ്ക്ക് ആത്മാവ് ഉയർത്തുവാനും അതുവഴി അനേകം ആത്മാക്കളെ കർത്താവിനുവേണ്ടി നേടുവാനും സാധിച്ചു. കുറ്റവാളികളെയും കാവൽക്കാരെയും പോലീസുകാരെയും പട്ടാളക്കാരെയും തൻ്റെ പ്രിയ അജഗണമായി കണക്കാക്കി, അവരിലേയ്ക്ക് തന്നിൽ ജ്വലിക്കുന്ന വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും തീപ്പൊരി അദ്ദേഹം പടർത്തി. ഈ നല്ല ഇടയൻ്റെ ജീവിതമാതൃക നമ്മുടെ ജീവിതത്തിലെ ഏകാന്തനിമിഷങ്ങളിൽ പ്രത്യാശാദീപമായിരിക്കട്ടെ. പ്രത്യേകിച്ചും, കൊറോണ കാലത്തെ ലോക്ഡൗണിലും വീട്ടുതടങ്കലിലും നമുക്ക് മാർഗ്ഗവും മാർഗ്ഗദീപവും പ്രത്യാശയും ആയിരിക്കട്ടെ.

നമ്മുടെ കാലഘട്ടത്തിൽ നമുക്കൊപ്പം ജീവിച്ച് ഏകാന്തതയുടെ കൂരിരുട്ടിൽ പ്രത്യാശയുടെ പ്രകാശം നിറച്ച വിശുദ്ധനായ കർദ്ദിനാളിൻ്റെ ജീവചരിത്രം ‘തടവറയിൽ തെളിഞ്ഞ പ്രത്യാശദീപം’ എന്ന കവിതയിലൂടെ നിറുത്തട്ടെ.

ദൈവസ്നേഹത്തിന്റെ കരുതലും,
ദൈവാനുഗ്രഹത്തിന്റെ നിറവും ,
ദൈവസാന്നിധ്യത്തിന്റെ നിഴലും ,
ദൈവകരുണയുടെ നിലക്കാത്ത പ്രവാഹവും
തൊട്ടറിഞ്ഞ 4200 നാളുകൾ …

കൂടെയുണ്ടെന്നു പറഞ്ഞ ദൈവം
കൈപിടിച്ചു നടത്തിയ ഇരുളിൻ നാളുകൾ.
ഉള്ളംകയ്യിൽ എൻ പേരെഴുതിയവനെ
ഉള്ളിൽ ചേർത്തുവച്ച
ഉൾത്തുടിപ്പുകളുടെ നാളുകൾ !

തോക്കുകളുടെ ഉന്നങ്ങളിൽ പതറാതെ, തളരാതെ
തീഷ്ണതയോടെ വിശ്വാസദീപമേന്തി
മരണത്തിന്റെ താഴ്‌വരയിൽ,
മരിച്ചുയർത്തവനു സാക്ഷ്യമേകി മെത്രാൻ.

അറിയാത്ത ദേശങ്ങളിൽ , അറിയാത്ത ജനതകൾക്കായ്
അറിഞ്ഞവനെ അറിയിക്കാൻ അയക്കപ്പെട്ട പുണ്യ വിളി !
പതറാത്ത ചുവടുകളിൽ
ഇടറാത്ത വാക്കുകളിൽ
പകർന്നേകിയ പാവനവിശ്വാസം.

പ്രാർത്ഥനയുടെ ആഴങ്ങളിൽ
പ്രത്യാശയാൽ ജ്വലിച്ച തമസ്സിൻ ദിനങ്ങളിൽ,
ചേർത്തു പിടിച്ചു ദിവ്യകാരുണ്യത്തെ
സന്തത സഹചാരിയായ് തടവറയിലും ഇടയൻ.. !

സാക്ഷ്യമേകാനും, സാക്ഷ്യമാകാനും,
സാന്നിധ്യമായി സഭയിൽ.
പ്രാർത്ഥിക്കുവാനും, പ്രവർത്തിക്കുവാനും,
പ്രത്യാശയുടെ തിരിനാളമായ്
പൊലിയുന്നു പൊൻവിളക്കായ്‌
പുണ്യപുരോഹിത ശ്രേഷ്ഠനിന്ന്… (‘തടവറയിൽ തെളിഞ്ഞ പ്രത്യാശദീപം’ സി. സോണിയ കെ. ചാക്കോ DC).

ജീവിതത്തിലെ ആകുലതകളില്‍, കഷ്ടപ്പാടുകളില്‍, വേദനയില്‍, ഏകാന്തതയില്‍, രോഗത്തില്‍ പ്രത്യാശയോടെ നമുക്കും ഓര്‍ക്കാം – എല്ലാം കടന്നുപോകും.

സി. സോണിയ കെ. ചാക്കോ, DC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.