പോൾ ആറാമന്‍ പാപ്പായും ഓസ്കാർ റൊമേറോയും ഉൾപ്പെടെ 7 പേർ വിശുദ്ധ പദവിയിൽ

ആഗോള കത്തോലിക്കാ സഭയിൽ ഏഴ് വിശുദ്ധർ കൂടി. പോൾ ആറാമന്‍ പാപ്പായും ബിഷപ്പ് ഓസ്കാർ റൊമേറോയും ഉൾപ്പെടെ ഏഴു പേരെ ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45) ആരംഭിച്ച ആഘോഷമായ തിരുക്കര്‍മ്മ മദ്ധ്യേയാണ് പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.
പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍, മാറാരോഗത്തിന്‍റെതായ വേദനകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനവുമായി കടന്നു ചെല്ലുകയും പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടയുകയും ചെയ്ത നുണ്‍ത്സിയൊ സുള്‍പ്രീത്സിയൊ, വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റ് അഞ്ച് പേര്‍.
വിവിധ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ആയിരുന്നു കൊണ്ട് സുവിശേഷത്തെ പ്രതി ജീവൻ ത്യജിക്കുവാൻ അവർ കാണിച്ച ധീരത ഇവർക്ക് അനുകരിക്കാൻ കഴിയുന്നതാണ് എന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.