വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കാന്‍ പാടുപെട്ട് ബ്യൂണസ് അയേഴ്സ് രൂപതയിലെ വൈദികർ

കൊറോണ വ്യാപനത്തെ തുടർന്ന് ദൈവാലയങ്ങൾ അടച്ചിട്ടിട്ട് ആറ് മാസങ്ങൾ കഴിയുന്നു. തുറന്നു പ്രവർത്തിക്കാന്‍ അനുമതി ഇല്ലാത്തതിനാൽ വിശ്വാസികളുടെ ആത്മീയ ശൂന്യതയെ ഇല്ലാതാക്കുവാൻ പെടാപ്പാട് പെടുകയാണ് അര്‍ജന്റീനയിലെ  ബ്യൂണസ് അയേഴ്സ് രൂപതയിലെ വൈദികർ. തങ്ങളാൽ ആകുംവിധം വിശ്വാസികളോട് ഒപ്പം ആയിരിക്കുവാൻ ശ്രമങ്ങൾ നടത്തുമ്പോഴും പൊതു ആരാധനയ്ക്കായി ദൈവാലയങ്ങൾ തുറന്നു കൊടുക്കാത്തത് ഇവരെ കുഴപ്പിക്കുകയാണ്.

കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തിലാണ് ദൈവാലയങ്ങൾ അടച്ചിട്ടത്. തുടർന്ന് മാസങ്ങൾ കഴിഞ്ഞു. മറ്റു പല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട് എങ്കിലും ദൈവാലയങ്ങൾ തുറക്കുവാൻ അനുമതി നൽകാത്തത് പലപ്പോഴും വൈദികരെയും വിശ്വാസികളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തുന്നു.

സാന്താ മഗ്ഡലീന സോഫിയ ബരാത്തിന്റെ ഇടവക വികാരി ഫാദർ ജാവിയർ ക്ലാജ്‌നർ അഞ്ച് മാസം മുമ്പ് മാർച്ച് 19 -നാണ് ഓൺലൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ തുടങ്ങിയത്. അന്നുമുതൽ ഇന്ന് വരെ ഓൺലൈൻ കുർബാനയും മീറ്റിങ്ങുകളും ഒക്കെയായി തിരക്കിലാണ്. കൂടാതെ ഓൺലൈനിൽ കൂടെ വിശ്വാസികളുടെ ഒപ്പമായിരിക്കുവാനും അവരെ വിശ്വാസ കാര്യങ്ങളിൽ പങ്കെടുപ്പിക്കുവാനും ശ്രമിക്കുന്നു. ഇനിയെങ്കിലും ദൈവാലയങ്ങൾ തുറക്കുന്നതിനും  പൊതു ദിവ്യബലി അർപ്പണത്തിനും അനുമതി ലഭിക്കും എന്ന വിശ്വാസത്തിലാണ് ഈ രൂപതയിലെ വൈദികർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.