സമുദായബോധത്തെക്കുറിച്ച് പറയുന്നത് വർഗ്ഗീയതയല്ല: ബിഷപ്പ് തോമസ്‌ തറയിൽ

സമുദായബോധത്തെക്കുറിച്ച് സംസാരിക്കുന്നത് വർഗ്ഗീയതയല്ല എന്നും ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം എന്നും ഊന്നിപ്പറഞ്ഞുകൊണ്ട് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

സമുദായബോധത്തെക്കുറിച്ച് പറയുന്നവരെല്ലാം വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈ അടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന ഒരു ചോദ്യമാണിത്. സമുദായബോധവും വർഗ്ഗീയതയും വളരെ വ്യത്യസ്തങ്ങളാണ്. ഞാൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധമാണ് സമുദായബോധം. അത് ആരോഗ്യകരമാണെന്നു മാത്രമല്ല, നമ്മിലേയ്ക്കു മാത്രം ഒതുങ്ങുന്നതുമല്ല. ഈ അഭിമാനബോധം ഇല്ലെങ്കിൽ അത് നമ്മുടെ ആത്മാഭിമാനത്തെയും തകർക്കും. ക്രിസ്ത്യാനിക്ക് ഇന്നത്തെ കാലത്ത് ഏറ്റവും ആവശ്യം അവന്റെ സ്വത്വത്തെക്കുറിച്ചുള്ള ഈ അഭിമാനബോധമാണ്. അത് ഇല്ലാത്തതുകൊണ്ടാണ് വളരെ പെട്ടെന്ന് ക്രിസ്ത്യാനിയെ ആക്രമിക്കാനും അപമാനിക്കാനും സാധിക്കുന്നത്. ഒറ്റപ്പെട്ട അപചയങ്ങളുടെ പേരിൽ അതിക്രൂരമായി സഭയെ ആക്രമിക്കുന്നത് ആസ്വദിക്കുന്നതിന്റെ കാരണവും സഭയുടെ നന്മയുടെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാലത്തെക്കുറിച്ചും അഭിമാനമില്ലാത്തതുകൊണ്ടാണ്.

ഈശോ സമുദായബോധത്തെ എതിർത്തോ? സമരിയക്കാരും യഹൂദരും തമ്മിലുള്ള പ്രശ്നം സമുദായത്തിന്റെ ആയിരുന്നോ അതോ വംശീയതയുടേതായിരുന്നോ? വംശീയതയുടെ എന്നാണ് ഉത്തരം. വംശശുദ്ധിയെക്കുറിച്ചുള്ള അവരുടെ മിഥ്യാധാരണയെ ഈശോ തിരുത്തി. എല്ലാ വംശങ്ങളെയും രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ക്രിസ്തീയതയ്ക്ക് എങ്ങനെയാണ് വർഗ്ഗീയതയും വംശീയതയും പറയാനാവുക? നാം പറയുന്നത് വിശ്വാസികളുടെ സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധത്തെക്കുറിച്ചാണ്. അത് പറഞ്ഞില്ലെങ്കിൽ നാളെ ഈ സമൂഹം തന്നെ ദുർബലമാകും. മറ്റുള്ളവരുടെ ദുഷ്പ്രചാരണങ്ങളുടെ നടുവിൽ എല്ലാവരെയും പ്രീതിപ്പെടുത്തി സ്വന്തം അസ്തിത്വം നഷ്ടപ്പെടുത്തുന്നതാവരുത് സഭ. ലോകത്തെ വിശുദ്ധീകരിക്കുന്ന സഭയ്ക്ക് സ്വന്തം ദൗത്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും അഭിമാനമുണ്ടാകണം.

വർഗ്ഗീയത അപകര്‍ഷതയിൽ  നിന്നാണ് വരുന്നത്. സമുദായബോധമാകട്ടെ അഭിമാനബോധത്തിൽ നിന്നും. ആരോഗ്യകരമായ സമുദായബോധം ഇല്ലാത്തപ്പോഴാണ് മറ്റുള്ളവർക്ക് വർഗ്ഗീയമായി മുതലെടുപ്പ് നടത്താൻ സാധിക്കുന്നത്. അതുകൊണ്ടു തന്നെ സഭാമക്കളിൽ സഭയെക്കുറിച്ചുള്ള അഭിമാനബോധം വർദ്ധിപ്പിക്കാൻ സഭാനേതൃത്വം പരിശ്രമിക്കണം. സമുദായബോധം എന്നാൽ അഭിമാനബോധം എന്നു മാത്രം. സഭാമക്കൾക്ക് ഒരിക്കലും വർഗ്ഗീയമാകാൻ സാധിക്കില്ല. കാരണം, ജീവിതത്തിൽ മുഴുവൻ സ്നേഹിക്കാനും സഹോദരനുവേണ്ടി കുരിശെടുക്കുവാനുമാണ് അവർ പരിശീലിക്കപ്പെടുന്നത്.

സഭയുടെ നന്മയെ മുതലെടുത്ത് സഭാമാക്കളെ ദുർബലപ്പെടുത്തുവാൻ സമൂഹത്തിൽ പരിശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെകൂറിച്ച് മുന്നറിയിപ്പ് കൊടുക്കാനും “സർപ്പങ്ങളുടെ വിവേകത്തോടെ” സഭാനേതൃത്വം തയ്യാറാകണം. കാരണം അറിവ് ചൂഷണത്തെ തടയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.