എറ്റവും വലിയ ക്രിസ്തുമസ്സ് സമ്മാനം

ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍

ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍

എല്ലാ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. ലോകത്തിനൊപ്പമുള്ള ക്രിസ്തുമസ് ആഘോഷം. ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്തുമസ്സിന്‍റെ ശരിയായ അര്‍ത്ഥം നാം വിസ്മരിച്ചുപോകാറുണ്ട്. ക്രിസ്തു ഉള്ളില്‍ ജനിക്കാതെയുള്ള ആഘോഷങ്ങള്‍.

ഓരോ ക്രിസ്തുമസ്സും ഒരോ ഓര്‍മ്മപ്പെടുത്തലുകളാണ്. ചില ഓര്‍മ്മപ്പെടുത്തലുകള്‍ മനസ്സില്‍ വേറിട്ട ഒരു പുതുമ സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ പുതുമ സമ്മാനിച്ച ഒരു ക്രിസ്തുമസ്സ് സമ്മാനത്തെകുറിച്ച് മനസ്സിലെവിടെയോ ആരോ മന്ത്രിക്കുന്നതുപോലെ.

കുളിര്‍ മഞ്ഞു തൂവുന്ന രാവില്‍ ആട്ടിടയന്മാരിൽ ഒരാള്‍ ഒരു സ്വപനം കണ്ടു. വിദൂരതയില്‍ ഒരു നക്ഷത്രം പ്രതീക്ഷപ്പെടുന്നു. വെട്ടിതിളങ്ങുന്ന പ്രശോഭയില്‍ ആ നക്ഷത്രം അയാളോട് സംവദിക്കുന്നു. ആ നക്ഷത്രം അയാളെ എങ്ങോട്ടെ ആനയിക്കുന്നു. നക്ഷത്രത്തിനു പിന്നാലെ അയാള്‍ നടന്നു. വഴിവക്കില്‍ തണുത്തു വിറച്ചിരുന്ന ഒരു വൃദ്ധനെ അയാള്‍ കണ്ടു. തന്‍റെ പുറംകുപ്പായം ഊരി വൃദ്ധനെ അയാള്‍ പുതപ്പിച്ചു.വൃദ്ധന്‍ നിറകണ്ണുകളോടെ കരങ്ങള്‍ കൂപ്പി.

പിന്നെയും അയാള്‍ നക്ഷത്രത്തെ പിന്‍തുടര്‍ന്നു. വഴി വക്കില്‍ വിശന്നു വലഞ്ഞിരിക്കുന്ന തെരുവിന്‍റെ മക്കളെ അയാള്‍ കണ്ടു. കീശയില്‍ നിന്ന് തനിക്ക് ഭക്ഷിക്കാന്‍ കരുതിവെച്ച അപ്പ കക്ഷണം. അവര്‍ക്കു കൊടുത്തു. സന്തോഷത്തോടെ അവര്‍ ആ അപ്പം വാങ്ങി ഭക്ഷിച്ചു.

പിന്നെയും നക്ഷത്രത്തെ പിന്‍തുടര്‍ന്നു. വഴിവക്കില്‍ ഒരു കുഞ്ഞിന്‍റെ കരച്ചില്‍. നിശബ്ദമായ ആ രാത്രിയില്‍ ആരോ ഉപേക്ഷിച്ചുപോയ ഒരു കുഞ്ഞ്. അയാള്‍ വിറച്ചുകൊണ്ട് ആ കുഞ്ഞിനെ എടുത്തു. വെളുക്കുവോളം ആ കുഞ്ഞിന് കാവലിരുന്നു. ഇടയ്ക്കപ്പോയോ കണ്ണുകള്‍ക്ക് ഭാരം കൂടി. കുറച്ചു സമയം ഉറങ്ങി.

പ്രഭാതത്തില്‍ ഒരു പറ്റം ആട്ടിടയന്മാര്‍ അയാളെ തട്ടിവിളിച്ചു. അതിലുണ്ടായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടു.-

“നീ നിര്‍ഭാഗ്യവാന്‍ തന്നെ. ഇന്നലെ ഞങ്ങള്‍ നക്ഷത്രത്തെ പിന്‍തുടര്‍ന്ന് ദാവിദിന്‍റെ പുത്രനെ ദര്‍ശിച്ചു. എന്നാല്‍ നീയോ ഈ വഴിവക്കില്‍ കിടന്നുറങ്ങി. നീ നിര്‍ഭാഗ്യവാനാണ്.”

അതു കേട്ട് അയാള്‍ ചുറ്റും നോക്കി. രാത്രി മുഴുവന്‍ കാവലിരുന്ന ആ കുഞ്ഞിനെ അയാളുടെ കണ്ണുകള്‍ തിരഞ്ഞു. കണ്ടില്ല.

വഴിവക്കിലൂടെ നടന്നു നീങ്ങിയപ്പോള്‍ ആ വൃദ്ധനെ അയാള്‍ തിരഞ്ഞു. കണ്ടില്ല.

വഴിവക്കിലെ തെരുവുമക്കളെ അയാളുടെ കണ്ണുകള്‍ തിരഞ്ഞു. അവര്‍ അവിടെ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഹൃദയത്തിലെവിടെയോ ഒരു സ്വരം മന്ത്രിച്ചു. ഞാന്‍ നിന്‍റെ ഉള്ളില്‍ തന്നെയുണ്ട്. എന്നെ എന്തിന് നീ തിരയുന്നു. നിന്‍റെ ചുറ്റിലും ഞാനുണ്ട്. ആദ്ധാത്മികതയുടെ ആദ്യപാഠങ്ങള്‍ അയാളുടെ മനസ്സില്‍ നിര്‍ഗളിച്ചു. അയാള്‍ പ്രവര്‍ത്തിയിലുടെ ക്രിസ്തുവിനെ ദര്‍ശിച്ചു. എന്നാല്‍ മറ്റുള്ളവര്‍ വാക്കുകളില്‍ മാത്രം ക്രിസ്തവിനെ ഒതുക്കി നിര്‍ത്തി. അവരുടെ പ്രവര്‍ത്തികളും വാക്കുകളും പരസ്പരം വൃതിചലിച്ചു നിന്നു.

തനിക്ക് ചുറ്റും ക്രിസ്തവിനെ കണ്ട അയാള്‍ പൂര്‍ണ്ണസന്തോഷത്തോടെ തനിക്ക് ലഭിച്ച ക്രിസ്തുമസ്സ് സമ്മാനം എല്ലാവര്‍ക്കും പകുത്തു നല്‍കി.

ക്രിസ്തു ഇന്നും നമ്മുക്ക് ചുറ്റിലും ഒരോ നിമിഷം പിറവിയെടുക്കുന്നുണ്ട്. നമ്മുടെ പുഞ്ചിരിയിലൂടെ നമ്മുടെ തലോടലുകളിലൂട നമ്മുടെ കരുതലുകളിലൂടെ ക്രിസ്തു എപ്പോഴും ജനിക്കുന്നു.

കണ്ണുകള്‍ തുറന്ന് പ്രകാശത്തിലേക്ക് ദൃഷ്ടി പതിപ്പിക്കുമ്പോള്‍ ക്രിസ്തുവിനെ കാണുവാന്‍ നമ്മുക്കും കഴിയും. ക്രിസ്തുവിനെ തേടി എവിടെക്കും പോകെണ്ടതില്ല. അവന്‍ നമ്മെ തേടി നമ്മുക്ക് ചുറ്റിലും എപ്പോഴും ഉണ്ട്. കണ്ണ് തുറന്നു നോക്കുക. ചെറിയ കാര്യങ്ങള്‍ വലിയ ഹൃദയത്തോടെ ചെയ്യുമ്പോള്‍ ക്രിസ്തു നമ്മുടെ ഉള്ളില്‍ പിറവിയെടുക്കും. അതു തന്നെയാണ് നമ്മുക്ക് ലഭിക്കുന്ന എറ്റവും വലിയ ക്രിസ്തുമസ്സ് സമ്മാനവും.

ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.