‘തന്റെ പന്ത്രണ്ടു പേരെ മാത്രം’ കൂട്ടിക്കൊണ്ട് യേശു ജറുസലേമിലേക്കു പോവുകയാണ്. ഒറ്റിക്കൊടുക്കപ്പെടുമെന്നും ശത്രുക്കളുടെ കരങ്ങളിൽ ഏല്പിക്കപ്പെടുമെന്നും മരണവിധിവാചകം കേൾക്കേണ്ടിവരുമെന്നും അനീതിയും അപമാനവും ഏൽക്കേണ്ടിവരുമെന്നും മുൾക്കിരീടം അണിയേണ്ടിവരുമെന്നും ഒടുവിൽ മരിക്കേണ്ടിവരുമെന്നും ശിഷ്യരോടു പറയുന്നു. സെബദിപുത്രന്മാരുടെ മാതാവിന്റെ അഭ്യർഥനയോടുള്ള പ്രതികരണത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു.
യേശു ശിഷ്യന്മാരോടു പറയുന്നത്: “നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.” അധികാരസ്ഥാനങ്ങളിൽ കയറിയിരിക്കുകയല്ല, ശുശ്രൂഷകനായി താഴേക്കിറങ്ങുകയാണ് യേശുവിന്റെ ശിഷ്യർ ചെയ്യേണ്ടത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS