സീറോ മലങ്കര മെയ്‌ 29 ലൂക്കാ 14: 25-27 ഉപേക്ഷിക്കൽ

അപേക്ഷയുടെ, ത്യാഗത്തിന്റെ പാഠങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. എന്താണ് ഉപേക്ഷിക്കേണ്ടത്. സമ്പത്തും സാഹചര്യങ്ങളും ദൈവത്തിന്റെ ദാനമാണ്. പലപ്പോഴും ഇത് എന്റെ കഴിവാണെന്ന മിഥ്യാധാരണ നമുക്ക് ഉണ്ടാകാറുണ്ട്. എന്റേത് മാത്രമേ എനിക്ക് ഉപേക്ഷിക്കാൻ സാധിക്കൂ. എല്ലാം എന്റേതാണ് എന്നുള്ള മിഥ്യാധാരണയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. ദൈവത്തിന്റെ ദാനമാണ് എനിക്കുള്ളത് എന്ന ബോധ്യം, ആവശ്യത്തിലിരിക്കുന്നവന് കൂടിയുള്ളതാണ് എനിക്ക് ദാനമായി കിട്ടിയത് എന്ന ബോധ്യം ഉണർത്തും.

രണ്ടാമതായി, ഞാൻ എന്ന ഭാവം ഉപേക്ഷിക്കണം. ഉപേക്ഷിക്കലിന്റെ പരകോടിയാണ് ഞാൻ എന്ന ഭാവത്തിന്റെ ഉപേക്ഷ. ഞാൻ എന്ന ഭാവത്തിന്റെ മരണവും ലോകത്തിനു മരിക്കുന്നതും ഒന്നാണെന്ന് മാർ ഇവാനിയോസ് പിതാവ് പഠിപ്പിക്കും. മരണവേദന പോലെ കഠിനമാണ് ഞാൻ എന്ന ഭാവത്തിന്റെ മരണം. ഫിലിപ്പിയർക്ക് എഴുതുമ്പോൾ ക്രിസ്തുവിന്റെ ഭാവത്തെക്കുറിച്ച് പൗലോസ്‌ ശ്ലീഹാ പറയുന്നുണ്ട്, ‘മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്ന് എണ്ണുന്ന ക്രിസ്തുവിന്റെ ഭാവം.’ മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠർ എന്ന് കരുതണമെങ്കിൽ എന്റെ അഹംഭാവത്തെ അടിയറ വയ്ക്കണം.

ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്, ദേഹത്തെ ഉപേക്ഷിച്ച പുതിയ സൃഷ്ടിയായിത്തീരാൻ. സ്വജീവൻ പോലും വെറുത്തുപേക്ഷിക്കാത്തവന് ക്രിസ്തുവിന്റെ ശിഷ്യനായിത്തീരാൻ സാധ്യമല്ല എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവാണ് എന്ന് വിശുദ്ധരോടു ചേർന്ന് പറയാൻ നമുക്ക് കഴിയട്ടെ. അതിനായി പ്രാർത്ഥിക്കാം, ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.

ഫാ. നിർമ്മലാനന്ദൻ OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.