സീറോ മലങ്കര ജൂലൈ 24 ലൂക്കാ 9: 57-62 ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ

ദൈവവിളി സ്വീകരിക്കുന്നവർക്ക് ഉപദേശമായി നൽകുന്ന ഒരു ഒരു ബൈബിൾ ഭാഗമാണിത്. “കലപ്പയിൽ കൈ വച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വർഗരാജ്യത്തിന് യോഗ്യനല്ല” (62).

ഇന്ന് സൗജന്യങ്ങളുടെ ഒരു കാലമാണ് എന്നുതന്നെ പറയാം. പലതരത്തിലുള്ള സൗജന്യങ്ങൾ നൽകുന്ന കാലഘട്ടം. എവിടെ സൗജന്യം ലഭിക്കുമോ അവിടെ തിരക്കുണ്ടാവും. അധികം കഷ്ടപ്പെടാതെ കാര്യങ്ങൾ സാധിക്കുന്നതിൽ കുറേപേരെങ്കിലും സന്തോഷം കണ്ടെത്തുന്നു. തങ്ങൾ ചെയ്യുന്നതിനെല്ലാം പ്രതിഫലം ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. ഈയൊരു കാലഘട്ടത്തിൽ ഈ വചനഭാഗം പ്രസക്തമാണ്.

ഈ വചനഭാഗം അർഥമാക്കുന്നത്, ക്രിസ്തുശിഷ്യൻ ഒന്നാം സ്ഥാനം കൊടുക്കുന്നത്  ദൈവത്തിനാണ്; അതിനു ശേഷം മാത്രമാണ് മറ്റെല്ലാ കാര്യങ്ങളും. ദൈവത്തിന് എല്ലാറ്റിലുമുപരി സ്ഥാനം നൽകുക. മറ്റൊന്നും വേണ്ട എന്നല്ല. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ വാക്കുകളിൽ പറഞ്ഞാൽ അത് “ദൈവസമ്പാദനമാണ്.”

ത്യാഗം എന്നതിലുപരിയായി ഇതൊരു മുൻഗണനാക്രമം ഒരുക്കുകയാണ്. ത്യാഗം എന്ന വാക്ക് ഈ ശുശ്രൂഷയിൽ വിചിന്തനത്തിന് വിധേയമാണ്. കാരണം, സ്നേഹമുള്ളിടത്ത് ത്യാഗം എന്ന വാക്കിന് വളരെ ചെറിയ അർഥമേ ഉള്ളൂ. സ്നേഹത്തിന്റെ ഭാഗമായി ത്യാഗം വരുമ്പോൾ ത്യാഗമായി അത് തോന്നുകയില്ല. ‘ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം’ എന്ന പഴമൊഴി പോലെ. പ്രതിഫലം ആഗ്രഹിക്കാതെയുള്ള ഒരു ജീവിതം. അതാണ് ക്രിസ്തുശിഷ്യൻ. കിട്ടിയാൽ സന്തോഷം; കിട്ടിയില്ലെങ്കിലും സന്തോഷം. അവന്‍ മറുപടി പറയും: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇത്  ചെയ്യാതിരുന്നപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്യാതിരുന്നത്‌” (മത്തായി 25:45). എന്ത് പ്രവർത്തിച്ചാലും ചിന്തിച്ചാലും ക്രിസ്തുവിനു വേണ്ടി.

ഈയൊരു പ്രചോദനത്തിൽ നിന്നാകാം 1948 ൽ മദർ തെരേസ റോമിൽ ഒരു അപേക്ഷ സമർപ്പിച്ചത്. മഠത്തിനു പുറത്ത് താമസിക്കുന്നതിനുള്ള അപേക്ഷ. ഒന്നും പ്രതീക്ഷിക്കാതെ ദൈവം മാത്രം സ്വത്തായി കൽക്കത്തയുടെ തെരുവീഥികളിലിറങ്ങിയ അമ്മ. ദൈവത്തെ സമ്പാദിക്കാനുള്ള ഒരു ആഹ്വാനമാണ് ഇന്നത്തെ ഈ വചനഭാഗം.

ഫാ. ചാക്കോ മേലേടത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.