സീറോ മലങ്കര ആഗസ്റ്റ് 21 മർക്കോ. 6: 7-13 അനുതാപത്തിന്റെ സുവിശേഷം

യേശു തന്റെ ശിഷ്യന്മാരെ ദൗത്യം നൽകി അയയ്ക്കുന്നതാണ് ഇന്നത്തെ വിചിന്തനഭാഗം. പിശാചുക്കളെ ബഹിഷ്കരിക്കാനും രോഗികളെ സുഖപ്പെടുത്താനുമുള്ള സർവാധികാരവും അവർക്കു നൽകിയാണ് യേശു അവരെ അയയ്ക്കുന്നത്. യാത്രയ്ക്കു പുറപ്പെടുമ്പോൾ അവർ പാലിക്കേണ്ട ചില നിബന്ധനകളും യേശു നല്കുന്നുണ്ട്. അതിനർഥം, ദൈവത്തിലാശ്രയിച്ച് ഏല്പിക്കപ്പെട്ട ജോലിചെയ്യുക; അവർക്കാവശ്യമായ കാര്യങ്ങൾ കരുതപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണ്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച് മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടാതെ ദൈവത്തിനായി വേലചെയാനാണ് യേശു ആവശ്യപ്പെടുന്നത്. ഇപ്രകാരം പുറപ്പെടുന്ന ശിഷ്യന്മാർ ജനങ്ങളോട് അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ച് ജനങ്ങളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുക എന്നതുതന്നെയാണ് ഏതൊരു ക്രിസ്തുശിഷ്യന്റെയും പരമപ്രധാനമായ ഉത്തരവാദിത്വം. ക്രിസ്തു നമ്മിൽനിന്നും ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമ്മുടെ ജീവിതശൈലികൊണ്ടും പെരുമാറ്റംകൊണ്ടും വാക്കുകൾകൊണ്ടും ഒരാൾക്കെങ്കിലും സുവിശേഷമാകാൻ നമുക്കു സാധിക്കണം. അപ്പോഴാണ് നമ്മുടെ ക്രിസ്തീയജീവിതം ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവന്റെ ജീവിതമായി മാറുന്നത്. നാമേവരും ഈ ലോകത്തിൽ ക്രിസ്തുസാക്ഷ്യം നൽകാനും ക്രിസ്തുവിനെ പ്രസംഗിക്കാനുംവേണ്ടി ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണ് എന്നുള്ള ബോധ്യം നമ്മുടെ ഓരോ പ്രവർത്തനങ്ങളിലുമുണ്ടായിരിക്കണം. അപ്രകാരം ക്രിസ്തുവിന് സാക്ഷ്യംനൽകാനും അനുതാപത്തിന്റെ സുവിശേഷം പ്രസംഗിക്കാനും നമുക്ക് സാധിക്കട്ടെ.

ഫാ. ഓസ്റ്റിൻ ജോൺ തെക്കേതിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.